ഒറ്റയ്ക്ക്
കടല്‍
കണ്ടുനില്‍ക്കുന്ന
പെണ്‍കുട്ടിയെ
ഈയിടെ
എവിടെയോ
കണ്ടതാണല്ലോ.
നീ വരച്ച
ചിത്രത്തിലാണോ...
തിരകളുടെ
അലര്‍ച്ചക്കിടയില്‍
ഒരു വള്ളംപോലും
ഇല്ലാതായ
ഈ
നേരത്ത്
ഒറ്റക്ക്
നിര്‍ത്തണ്ടായിരുന്നു...
അവള്‍
തിരിഞ്ഞു
നടക്കുകയാണ്...
കാത്തുനില്‍ക്കാന്‍
ആരുമില്ലാതിരുന്നിട്ടും.
തോണിപ്പാട്ടുകള്‍
ഉയരാതിരുന്നിട്ടും...
കടലിനെ നോക്കി
ആരും കവിത
ചൊല്ലാതിരുന്നിട്ടും.
ഈ വൈകുന്ന നേരത്ത്
എവിടെനിന്നാണ്
കൂടു തുറന്ന
ഒരു സംഗീതബിന്ദു
ഇതുവഴി പെട്ടെന്ന് പോയത്.
കടലിന്നഭിമുഖമായി
നില്‍ക്കുന്ന
മണ്‍തിട്ടയിലിരുന്ന്
തിരകളെ നോക്കി
ഒരാള്‍
പരിചയമുള്ള ഗാനം
വയലിനെ
തൊട്ടുപാടിക്കുന്നത്
കണ്ടുനിന്നു.
ബാലപാഠങ്ങള്‍
പഠിപ്പിക്കുന്ന
അച്ചടക്കത്തിന്റെ
സംഗീതശാലയില്‍നിന്നും
ജനല്‍ വഴി വലിച്ചെറിഞ്ഞ
ഒരു രാഗത്തിനോടൊപ്പം
തെരുവ് മുറിച്ചുകടക്കുന്നത്
ആരും കണ്ടതായോര്‍മ്മയില്ല.
ആര് കണ്ടില്ലെങ്കിലും
അവളത് കണ്ടു.
മലനിരകള്‍ക്കപ്പുറത്ത്
ഒരു നൂറ് വയലിനുകള്‍
ഒരുമിച്ചു തുടരുന്ന
ദ്രുതതാളലയ ഗീതം.
മാഞ്ഞും തെളിഞ്ഞും
അകലെനിന്നും വരുന്ന
ചെറുവള്ളത്തെ നോക്കി
അവള്‍
വയലിന്‍ വായിക്കുന്ന ചിത്രം
ഇനി ഞാന്‍ വരയ്ക്കും.
ഈ കവിത കൂടി വായിക്കാം
നോവ്
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്.
ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ