'ബൂര്‍ഷ്വാ സ്‌നേഹിതന്‍'- കരുണാകരന്‍ എഴുതിയ കഥ 

കൊല്ലപ്പെട്ടതിനുശേഷം അവളുടെ കൂടെയുള്ള അച്ചുവിന്റെ രണ്ടാമത്തെ യാത്രയായിരുന്നു അത്
'ബൂര്‍ഷ്വാ സ്‌നേഹിതന്‍'- കരുണാകരന്‍ എഴുതിയ കഥ 

It is always consoling to think of suicide: 
in that way one gets through many a bad night. 

Friedrich Nietzsche

പുലര്‍ച്ചയ്ക്ക് എത്തുന്ന വണ്ടിയില്‍ രാമുവിന്റെ മൃതദേഹം സ്വീകരിക്കാന്‍ റയില്‍വേ സ്റ്റേഷനില്‍ രാത്രിയോടെത്തന്നെ എത്തിയതായിരുന്നു സാറ, അവളുടെ കൂടെ അച്ചുവും നിന്നു. 

കൊല്ലപ്പെട്ടതിനുശേഷം അവളുടെ കൂടെയുള്ള അച്ചുവിന്റെ രണ്ടാമത്തെ യാത്രയായിരുന്നു അത്. അത്ര തണുപ്പ് ഇല്ലാതിരുന്നിട്ടും അവന്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ''നീ വല്ലാതെ വിറയ്ക്കുന്നുണ്ടല്ലോ'' എന്ന് സാറ പറഞ്ഞപ്പോള്‍ അച്ചു തലയിലൂടെ ചുമലിലേക്ക് ഇട്ടിരുന്ന വെളുത്ത തുണി പുതപ്പുപോലെ ഒന്നുകൂടി വലിച്ചിട്ടു. ''നല്ല തണുപ്പ് തോന്നുന്നു'' എന്നു പറഞ്ഞു. ''അത് നീ മരിച്ചതുകൊണ്ടാണ്'' - സാറ അവനെ നോക്കി ചിരിച്ചു. ''എന്നെ നോക്ക്, മരിച്ചിട്ടില്ല, തണുപ്പില്ല, വിറയ്ക്കുന്നുമില്ല.'' 
വാസ്തവത്തില്‍, റെയില്‍വേ സ്റ്റേഷനില്‍ പുഴുക്കമായിരുന്നു, കാറ്റ് കെട്ടിക്കിടക്കുകയായിരുന്നു, എവിടേയ്ക്കും വീശാതെ. 

''നമുക്ക് അവിടെ ബഞ്ചില്‍ പോയി ഇരിക്കാം'' സാറ പറഞ്ഞു. ''വണ്ടി വരാന്‍ ഇനിയും സമയമുണ്ട്.'' 
സാരിയുടെ തലപ്പുകൊണ്ട് സാറ കഴുത്ത് അമര്‍ത്തിത്തുടച്ചു, മുഖത്തിനു നേരെ വീശി കാറ്റുണ്ടാക്കി, പിന്നെ ബഞ്ചില്‍ ഇരുന്നു. അച്ചു അവളെ വിട്ട് അല്പം മാറി ഇരുന്നു. മരിച്ചവരുടെ അകലം പാലിക്കാന്‍ എന്നപോലെ. സാറ അച്ചുവിനെ നോക്കി. അവസാനം എങ്ങനെയാണ് കണ്ടത്, അതേപോലെ ഇരിക്കുന്നു - അവള്‍ വിചാരിച്ചു. ഒരുപക്ഷേ, നെഞ്ചിനോ വയറിനോ താഴെ വെടികൊണ്ടു മരിച്ചതിന്റെ അടയാളമായി ഇപ്പോഴും നനയുന്ന ഒരു തുളയുണ്ടാകും. ചിലപ്പോള്‍ അത് കരിഞ്ഞിട്ടുമുണ്ടാകും. 
 
''ഇത് എന്റെ കൂടെയുള്ള നിന്റെ രണ്ടാമത്തെ യാത്രയാണ്, അല്ലേ അച്ചു'' - സാറ ചോദിച്ചു. 
''അതേ, രണ്ടാമത്തെ'' - അച്ചു പറഞ്ഞു. ''ആദ്യത്തേത് നീ ഒരു പാര്‍ക്കില്‍ ഒറ്റയ്ക്ക് ഇരിക്കുമ്പോഴായിരുന്നു. ഒരു സന്ധ്യയ്ക്ക്.''
സാറ അവനെ നോക്കി പുഞ്ചിരിച്ചു.
''എനിക്ക് ഓര്‍മ്മയുണ്ട്'' - സാറ പറഞ്ഞു. 
വേറെ എന്തോ കൂടി അച്ചു പറഞ്ഞു. എന്നാല്‍, അതുവരെയും പ്ലാറ്റ് ഫോമില്‍ കിടന്നിരുന്ന വണ്ടി പുറപ്പെടുകയായിരുന്നു, ആ ഒച്ചയില്‍ അച്ചു പറഞ്ഞത് സാറ കേട്ടില്ല. 
വണ്ടി സ്റ്റേഷന്‍ വിടാന്‍ തുടങ്ങിയപ്പോള്‍ എന്തിനെന്നറിയാതെ സാറ പെട്ടെന്ന് എഴുന്നേറ്റു. വണ്ടിയില്‍ അവര്‍ മൂന്നു പേരില്‍, രാമുവോ അച്ചുവൊ താനോ യാത്ര ചെയ്യുന്നില്ലെങ്കിലും അവരില്‍ ആരോ ഒരാള്‍ യാത്ര ചെയ്യുന്നു എന്നു തോന്നി. സാറയുടെ കണ്ണുകള്‍ നനഞ്ഞു. കുറച്ചുനേരം കൂടി വണ്ടി പോകുന്നത് നോക്കിനിന്നു, പിന്നെ അവിടെത്തന്നെ ഇരുന്നു. 

അവരുടെ സൗഹൃദത്തില്‍ രാമുവിനെ എല്ലാവരും വിളിച്ചിരുന്നത് ബൂര്‍ഷ്വാ സ്‌നേഹിതന്‍ എന്നായിരുന്നു. അതേ പേരുള്ള പ്രശസ്തമായ ഒരു കഥയുടെ ഓര്‍മ്മയില്‍. അച്ചുവാണ്, പക്ഷേ, ആ പേര് പറഞ്ഞ് സാറയ്ക്ക് രാമുവിനെ പരിചയപ്പെടുത്തിയത്. 

''രാമു, ഞങ്ങളുടെ ബൂര്‍ഷ്വാ സ്‌നേഹിതന്‍, ചിലപ്പോള്‍ ഞങ്ങളുടെ പ്രസ്ഥാനത്തിനും പലപ്പോഴും എനിക്കും പണം നല്‍കി സഹായിക്കുന്ന ബൂര്‍ഷ്വാസി. കോളേജില്‍ പഠിപ്പിക്കുന്നു.'' 
രാമു അച്ചുവിനെ നോക്കി പുഞ്ചിരിച്ചു. അതുതന്നെയാണ് തന്റെ പേര് എന്നപോലെ. അല്ലെങ്കില്‍ ആ പേര് തനിക്ക് ചേര്‍ന്നതാണ് എന്നു സമ്മതിക്കുന്നപോലെ. 
എന്നാല്‍, രാമുവിനെ ആദ്യമായി കണ്ടപ്പോഴും പിന്നെയും കണ്ട സമയങ്ങളിലും സാറ ഓര്‍ക്കുക ഇയാളായിരുന്നു തന്നെ കല്യാണം കഴിച്ചിരുന്നതെങ്കില്‍ ജീവിതം എങ്ങനെയായിരിക്കും എന്നായിരുന്നു. പാതി തമാശയായും പാതി കാര്യമായും. ഒരിക്കല്‍ അവള്‍ അത് അച്ചുവിനോടും പറഞ്ഞു. പിന്നൊരിക്കല്‍ രാമുവിനോടും. 

അച്ചു പൊട്ടിച്ചിരിച്ചു. 
''തീര്‍ച്ചയായും എന്റെ ഭാര്യയായി കഴിയുന്നപോലെ ആവില്ല. അവന്‍ നിന്നെ ഒരു കാമുകിയെപ്പോലെ കൂടെ നിര്‍ത്തും, വളര്‍ത്തും, സുന്ദരിയായ വൃദ്ധയാക്കും.'' 
അന്ന് അവരുടെ മൂന്നാമത്തെ വീടുമാറ്റത്തിന്റെ സമയത്തായിരുന്നു. ആ ഒറ്റമുറി ഫ്‌ലാറ്റ് കിട്ടാന്‍ ഡിപ്പോസിറ്റിനുള്ള പണം സാറയുടെ പേരില്‍ രാമു അയച്ചുകൊടുത്തിരുന്നു. കടമായിട്ട് തന്നാല്‍ മതി, അവള്‍ ഫോണില്‍ രാമുവിനോട് പറഞ്ഞപ്പോള്‍ ''അങ്ങനെയാവട്ടെ'' എന്നു പറഞ്ഞത് ഇപ്പോള്‍ അവള്‍ ഒരിക്കല്‍ക്കൂടി, അതിലും ഒച്ച കുറഞ്ഞ് കേട്ടു. 

വണ്ടി പോയിക്കഴിഞ്ഞപ്പോള്‍ റെയില്‍വേ സ്റ്റേഷന്‍ വിജനമായതുപോലെയായി. അവരുടെ തലയ്ക്കു മുകളില്‍ വളരെ ഉയരത്തില്‍ തിരിയുന്ന പങ്കയുടെ ഒച്ച ഇപ്പോള്‍ കുറേക്കൂടി വ്യക്തമായി കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. കുറച്ചു ദൂരെ അതുവരെയും നിന്നിരുന്ന ഒരാള്‍ റെയില്‍വേ ട്രാക്കിലേയ്ക്ക് ഉരസിയിറങ്ങി ട്രാക്കിലൂടെത്തന്നെ നടക്കാന്‍ തുടങ്ങിയത് കണ്ടപ്പോള്‍ സാറ മുഖം പിന്‍വലിച്ചു. അച്ചുവിനെ നോക്കി. അച്ചൂ, കുറച്ചുകൂടി അടുത്തേയ്ക്ക് നീങ്ങി ഇരിക്ക് എന്നു പറഞ്ഞു. 

''ഒന്നുമല്ലെങ്കിലും ഒരിക്കല്‍ ഈ ഭൂമിയില്‍ ഞാന്‍ നിന്റെ ഭാര്യയായി കഴിഞ്ഞതല്ലേ.'' 
അച്ചു അവളുടെ അരികിലേക്ക് നീങ്ങി ഇരുന്നു. അപ്പോഴും അവന്‍ അകലം പാലിച്ചു. അപ്പോഴും അവന്‍ വിറയ്ക്കുന്നുണ്ടായിരുന്നു. ചെറിയ ഒരു ഇലയുടെ മീതെ തന്റെ മരണം ഇപ്പോഴും തങ്ങിക്കിടക്കുകയാണ് എന്നപോലെ. 

അച്ചു മരിച്ചുപോയി എന്നതിന്റെ അടയാളമായി ഒരു തീയതിയും ആ വിവരം അറിഞ്ഞ സമയവും മാത്രമായിരുന്നു സാറ ഓര്‍ത്തിരുന്നത്. ആ ദിവസമാകട്ടെ, പലപ്പോഴായി അവളുടെ ഉള്ളംകൈകള്‍ വിയര്‍ത്തുമിരുന്നു. പിന്നെ എല്ലാ വര്‍ഷവും ആ ദിവസം വരുമ്പോള്‍, അന്നു വാര്‍ത്ത കേട്ട അതേ നേരത്ത് ഉണ്ടായപോലെ അവളുടെ ഉള്ളംകൈകള്‍ വിയര്‍ത്തു. 

ഇപ്പോള്‍ ഒരു നിമിഷം അവളുടെ ഉടല്‍ ചെറുതായി വിറച്ചു. അതിനും അടുത്ത നിമിഷം രണ്ടുകൈകളും ഉടുത്ത വസ്ത്രത്തില്‍ അമര്‍ത്തിത്തുടച്ച് സാറ ഇളകിയിരുന്നു. 
തൊട്ടു മുന്‍പ് റെയില്‍വേ ട്രാക്കിലേക്ക് ഇറങ്ങിയ ആള്‍ ഇപ്പോള്‍ തിരിച്ചു നടക്കുന്നുണ്ടായിരുന്നു. 
അച്ചു കൊല്ലപ്പെട്ട ദിവസം അവന്റെ ഒരു ഫോട്ടോ കിട്ടുമോ എന്ന് അന്വേഷിച്ച്, സാറയുടെ ചങ്ങാതിയും പത്രപ്രവര്‍ത്തകയുമായ സൂസന്‍ തോമസ് അവളെ വിളിച്ചിരുന്നു. 

''എനിക്കറിയാം കുറച്ചു വര്‍ഷമായി നിങ്ങള്‍ തമ്മില്‍ കണ്ടിട്ട് എന്ന്'' - സൂസന്‍ ഫോണില്‍ അവളോട് ഒച്ച താഴ്ത്തിക്കൊണ്ടു പറഞ്ഞു. 
''ഒന്‍പതു വര്‍ഷം'' - സാറ പറഞ്ഞു. ''പക്ഷേ, ഇപ്പോള്‍ എനിക്ക് ഒരു പ്രാവശ്യമെങ്കിലും കാണാന്‍ തോന്നുന്നു'' - സാറ കരഞ്ഞു. 
''ഞാന്‍ ഇതാ അവിടേക്ക് വരുന്നു'' എന്നു പറഞ്ഞ് സൂസന്‍ തോമസ് ഫോണ്‍ വെച്ചു. 
അച്ചുവിനെ ആദ്യമായി കാണുമ്പോഴും അച്ചുവിനെ വിവാഹം കഴിക്കുമ്പോഴും അച്ചുവുമായി വേര്‍ പിരിയുന്ന ദിവസവും രാമുവും അവരുടെ കൂടെ ഉണ്ടായിരുന്നു. ആദ്യമായി രാമുവിനെ കാണുമ്പോള്‍ ഇതാണ് ഞങ്ങളുടെ ബൂര്‍ഷ്വാ സ്‌നേഹിതന്‍ എന്ന് സാറയ്ക്ക് അവനെ പരിചയപ്പെടുത്തി, അവളെ വിവാഹം കഴിക്കുമ്പോള്‍ രജിസ്റ്റര്‍ ഓഫീസില്‍ അച്ചുവിന്റെ കൂടെ രാമുവും ഉണ്ടായിരുന്നു, നമ്മുടെ ബൂര്‍ഷ്വാ സ്‌നേഹിതനാണ് ഇതിനു സാക്ഷി എന്നു പറഞ്ഞു.  സാക്ഷിയായി ഒപ്പിട്ടതിനു താഴെ രാമു അവന്റെ പേര് എഴുതുമ്പോള്‍ ആ പേര് അച്ചു ബൂര്‍ഷ്വാ സ്‌നേഹിതന്‍ എന്നു വായിച്ചപ്പോള്‍ അന്ന് സാറയ്ക്ക് ചിരി പൊട്ടി. 
അവര്‍ തമ്മില്‍ വേര്‍പിരിയുന്ന ദിവസം നിനക്ക് എന്തെങ്കിലും ആവശ്യം വരുമ്പോള്‍ ഇതാ നമ്മുടെ ബൂര്‍ഷ്വാ സ്‌നേഹിതനോടു പറയണം എന്നു നിര്‍ബ്ബന്ധമായും രാമു സാറയോട് ആവശ്യപ്പെട്ടു. 

ആദ്യത്തേയും രണ്ടാമത്തേയും സന്ദര്‍ഭങ്ങളില്‍ രാമു അവരെ രണ്ടു പേരേയും നോക്കി പുഞ്ചിരിച്ചു. മൂന്നാമത്തെ സന്ദര്‍ഭത്തില്‍ രാമു അച്ചുവിനെ മാത്രം നോക്കിനിന്നു. അന്ന് അച്ചുവിനൊപ്പം പോയി. 
പിന്നെ ഒരു ദിവസം, വളരെ കാലം കഴിഞ്ഞ് രാമു അതേ പട്ടണത്തില്‍ വന്നപ്പോള്‍ സാറ ജോലിചെയ്യുന്ന ബാങ്കില്‍ അവളെ കാണാന്‍ വന്നു. അതും അവളുടെ കൗണ്ടറിനു മുന്‍പില്‍ നില്‍ക്കുന്ന ക്യൂവില്‍ ഒരാളായിട്ട്.
അവളുടെ കൗണ്ടറിനു മുന്‍പില്‍ വന്നുനിന്ന രാമുവിനെ കണ്ട് സാറ ഞെട്ടി എഴുന്നേറ്റു. ''എന്താ ഇവിടെ?'' എന്നു ചോദിച്ചു. ''അദ്ഭുതമായിരിക്കുന്നു.''
''വെറുതെ, തന്നെ കാണണം എന്നു തോന്നി'' - രാമു പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. ''നിങ്ങള്‍ ഉള്ള ഈ പട്ടണവും.'' 
ആ സമയം സാറ അച്ചുവിനേയും ഓര്‍ത്തു. 

അന്നു വൈകുന്നേരം രാമു അവളുടെ ഫ്‌ലാറ്റില്‍ വന്നു. താന്‍ വളണ്ടറി റിട്ടയര്‍മെന്റ് എടുത്ത കാര്യം രാമു അവളോട് പറഞ്ഞു. ദില്ലിയിലെ അതേ താമസസ്ഥലത്ത് അതേപോലെ ബൂര്‍ഷ്വാസിയായി, ഒറ്റയ്ക്ക് തുടര്‍ന്നും ജീവിക്കാന്‍ പോകുന്നുവല്ലേ എന്ന് സാറ കളി പറഞ്ഞപ്പോള്‍ അവളെ നോക്കി രാമു പുഞ്ചിരിച്ചു. 
''അങ്ങനെയാണെന്ന് തോന്നുന്നു'' - രാമു അവളെ നോക്കി പറഞ്ഞു. 
പുലര്‍ച്ചെയാവുകയായിരുന്നു, ഇപ്പോള്‍ രാമു വരുന്ന വണ്ടിയുടെ അറിയിപ്പ് കേട്ട് സാറ വാച്ചില്‍ നോക്കി. അരമണിക്കൂര്‍ വൈകിയിരിക്കുന്നു. താനാകട്ടെ, എത്രയോ നേരത്തേയും എത്തിയിരിക്കുന്നു. ഒരു ദിവസം മുഴുവന്‍ അവിടെത്തന്നെ താന്‍ ഇരിക്കുകയായിരുന്നു എന്നു തോന്നി. 
''വണ്ടി വരുന്നുണ്ട്'' - സാറ അച്ചുവിനോട് പറഞ്ഞു. 

അവളോടൊപ്പം അച്ചുവും എഴുന്നേറ്റു. അവള്‍ തനിക്ക് ഫോണില്‍ വന്ന മെസ്സേജ് ഒന്നുകൂടി വായിച്ചു. മൃതശരീരത്തിനൊപ്പം യാത്ര ചെയ്യുന്ന ആളുടെ പേര്‍ ഒന്നുകൂടി മനസ്സില്‍ ഉറപ്പിച്ചു. 
അയാള്‍ തന്നെയാണ് രാമു മരിച്ച വിവരവും അവളോട് ഫോണില്‍ പറഞ്ഞത്. 
''മേം, നിങ്ങള്‍ പാര്‍ക്കുന്ന പട്ടണത്തിലെ ശ്മശാനത്തില്‍ വേണം തന്നെ സംസ്‌കരിക്കേണ്ടത് എന്ന് സാര്‍ എഴുതിവെച്ചിരുന്നു. മേമിന്റെ പേരും വിലാസവും നമ്പരും എഴുതിയിരുന്നു.''
ഇപ്പോഴും സാറയുടെ ഉള്ളംകൈകള്‍ വിയര്‍ത്തു. ഒപ്പം, ഇനിമുതല്‍ വരാനിരിക്കുന്ന രണ്ടു ചരമദിനങ്ങള്‍, രണ്ടുതരം തണുപ്പുകള്‍, അവള്‍ സങ്കല്പിച്ചു. 

''ഞാന്‍ കാത്തിരിക്കുന്നു'' എന്നുമാത്രം അവള്‍ അയാളോട് മറുപടി പറഞ്ഞു. 
പിന്നെയും രണ്ടോ മൂന്നോ തവണകൂടി അയാള്‍ വിളിച്ചു. അവിടെ ചെയ്തുതീര്‍ക്കേണ്ടുന്ന ചില പേപ്പര്‍വര്‍ക്കുകളെപ്പറ്റി പറഞ്ഞു. മൂന്നാമത്തെ തവണ വിളിച്ചപ്പോള്‍ അവളുടെ പട്ടണത്തില്‍ എത്തുന്ന സമയവും വണ്ടിയുടെ പേരും പറഞ്ഞു.

''അവിടത്തെ കാര്യങ്ങളും ഞങ്ങള്‍ പറഞ്ഞുവെച്ചിട്ടുണ്ട്, മേം'' - അയാള്‍ അവളോട് പറഞ്ഞു. 
വാക്കുകൊടുത്തപോലെ ആ രാത്രി സ്റ്റേഷനിലേയ്ക്ക് പുറപ്പെടുമ്പോള്‍, ടാക്‌സിയില്‍ ഇരിക്കുമ്പോള്‍ സാറ രാമുവിനെ ഓര്‍ത്തതിനേക്കാള്‍ അച്ചുവിനെ ഓര്‍ത്തു. രാമുവിന്റെ വേര്‍പാടിനെക്കാള്‍ അച്ചുവിന്റെ രണ്ടു വേര്‍പാടുകള്‍ ഓര്‍ത്തു.

എന്നാല്‍, അവളെ ഒട്ടും അത്ഭുതപ്പെടുത്താതെ, അച്ചു, അവള്‍ക്കും മുന്‍പേ റെയില്‍വേ സ്റ്റേഷനില്‍ സാറയെ കാത്തുനിന്നു. പ്ലാറ്റ്ഫോമില്‍, മങ്ങിയ പ്രകാശമുള്ള വൈദ്യുതവിളക്കിനു താഴെ ഒന്നിലധികം ഏകാന്തതയുള്ള ഒരാളെപ്പോലെ, തന്റെതന്നെ നിഴലിനോട് ചേര്‍ന്ന്. 
അവളെ കണ്ടപ്പോള്‍ അച്ചു അടുത്തേയ്ക്ക് വന്നു. 

സാറ അവനെ നോക്കി പുഞ്ചിരിച്ചു. മരിച്ചവരുമായുള്ള കൂടിക്കാഴ്ചയെപ്പറ്റി എന്തോ പറയാന്‍ മനസ്സില്‍ വന്നു. പക്ഷേ, അച്ചുവിന്റെ തണുത്തുവിറച്ചുള്ള നില്‍പ്പ് കണ്ടപ്പോള്‍ അതും വേണ്ടാ എന്നു വെച്ചു. 
വണ്ടിയുടെ ഏറ്റവും പിറകിലെ ഒരു ബോഗിയില്‍നിന്നും രണ്ടു പേര്‍ ഇറക്കിവെയ്ക്കുന്ന ശവപ്പെട്ടി കണ്ടപ്പോള്‍ സാറ അവിടേയ്ക്ക് ഓടി. അവളുടെ പിറകെ എത്താന്‍ അച്ചുവും ഓടി. ആള്‍ത്തിരക്കിലൂടെ, ആളുകള്‍ക്കു വഴി കൊടുത്ത് ഇപ്പോള്‍ ഓടുന്ന ഈ ഓട്ടമായിരിക്കും തന്റെ ഉള്ളംകൈകളിലെ വിയര്‍പ്പിനൊപ്പം ഇനി ഓര്‍ക്കുന്ന മറ്റൊന്ന് എന്ന് സാറയ്ക്ക് അപ്പോള്‍ത്തന്നെ തോന്നി. രണ്ടു മരണങ്ങള്‍ക്ക് ഒപ്പമുള്ള ആ ഓട്ടം, ജീവിക്കുന്നവരെ തൊടാതെയുള്ള ആ ഓട്ടം, അത്രയും ചെറിയ നേരത്തില്‍ അവള്‍ പല തവണ കണ്ടു. 
സാറ തന്റെ നേരെ കൈകൂപ്പി നില്‍ക്കുന്ന ചെറുപ്പക്കാരനെ കണ്ടു. അവനെ നോക്കി അവളും കൈ കൂപ്പി. 
''മേം ഞാനാണ് ഫോണില്‍ വിളിച്ചത്'' - ചെറുപ്പക്കാരന്‍ പറഞ്ഞു. പിന്നെ തന്റെകൂടെ നില്‍ക്കുന്ന ആളെ പരിചയപ്പെടുത്തി. ''ഇത് എന്റെ അച്ഛനാണ്, രാമു സാറിന്റെ സുഹൃത്ത്.''
സാറ അയാളെ നോക്കി കൈകൂപ്പി. ഒന്നുകൂടി അയാളെ നോക്കി ശവപ്പെട്ടിയില്‍ കിടക്കുന്ന രാമുവിന്റെ പ്രായം ഊഹിച്ചു. പിന്നെ തനിക്ക് ഒപ്പം നില്‍ക്കുന്ന അച്ചുവിനെ അവര്‍ക്കു പരിചയപ്പെടുത്തി. 
''അച്ചു. രാമുവിന്റേയും എന്റേയും ചങ്ങാതി, വിവരം അറിഞ്ഞ് എത്തിയതാണ്.''
അച്ചു അവളുടെ അരികിലേക്ക് കുറച്ചുകൂടി നീങ്ങിനിന്നു.

പിറ്റേന്നു രാവിലെ, ശവസംസ്‌കാരം കഴിഞ്ഞ്, തന്റെ ഫ്‌ലാറ്റിലേക്ക് മടങ്ങുമ്പോള്‍ സാറ, രാമു മരിച്ചത് അന്ന് ആദ്യം ഫോണില്‍ ചെറുപ്പക്കാരന്‍ പറഞ്ഞതും, കുറച്ചു മുന്‍പേ അയാളുടെ അച്ഛന്‍ പറഞ്ഞതും അതേപോലെ മനസ്സില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചു. 

ആ വൈകുന്നേരത്തോടെ വംശീയ ലഹള പൊട്ടിപ്പുറപ്പെട്ട തെരുവില്‍നിന്നും മരണഭീതിയോടെ ഓടി രക്ഷപ്പെട്ട് എത്തിയ ഒരു യുവാവ് തന്റെ വീട്ടുവാതില്‍ക്കല്‍ വന്നുനില്‍ക്കുന്നത് അല്പം മാത്രം തുറന്ന ജനലിലൂടെ രാമു കണ്ടത്, ആ കാഴ്ച രാമു തന്റെ സുഹൃത്തിനോട് ആ രാത്രി വളരെ വൈകി ഫോണില്‍ പറഞ്ഞത്, ഇപ്പോള്‍ സാറ, ഒരു കഥയിലെ വരികള്‍ വായിക്കുന്നപോലെ മന്ത്രിച്ചു:  

അല്പം മാത്രം തുറന്ന ജനലിലൂടെ, തന്നെ മറച്ചുപിടിച്ച്, രാമു, യുവാവിനെ കുറച്ചുനേരം നോക്കി. അതിനേക്കാള്‍ കൂടുതല്‍ നേരം അവനുവേണ്ടി വാതില്‍ തുറക്കണോ എന്ന് ആലോചിച്ചു. എന്നാല്‍, അതിനെക്കാള്‍ വേഗത്തില്‍, അവനെ നാലോ അഞ്ചോ പേര്‍ ഒരാര്‍പ്പോടെ പിടിച്ചുകൊണ്ടുപോകുന്നത് കണ്ടു. രാമു കണ്ടുനില്‍ക്കുമ്പോള്‍ത്തന്നെ അവരില്‍ ഒരാള്‍ അവന്റെ പാന്റ് വലിച്ചൂരി. രാമു കണ്ടുനില്‍ക്കുമ്പോള്‍ത്തന്നെ, തെരുവില്‍ എത്തിയതും അവരില്‍ ഒരാള്‍ അവന്റെ വയറിലേക്ക് വെടിവെച്ചു...
രാമു, അവിടെ ജനലിനു താഴേയ്ക്ക് കുഴഞ്ഞുവീണു. അവിടെത്തന്നെ ഇരുന്നു. 
ഭയങ്കരമായ പേടിയോടെ. പിറകെ വന്ന ഭയങ്കരമായ ഏകാന്തതയോടെ...
കുറച്ചുകഴിഞ്ഞ്, തന്റെ സ്‌നേഹിതനെ ഫോണില്‍ വിളിച്ചു താന്‍ കണ്ടതും താന്‍ ചെയ്യാതിരുന്നതുമായ കാര്യങ്ങള്‍ പറഞ്ഞ് ഫോണില്‍ രാമു തേങ്ങിക്കരഞ്ഞു. അയാള്‍ രാമുവിനെ സമാധാനിപ്പിച്ചു. വാതിലും ജനലുകളും അടച്ച് ഇരിക്കാന്‍ പറഞ്ഞു. 
''നമുക്ക് ഒന്നും ചെയ്യാന്‍ ഇല്ല രാമു'' - സ്‌നേഹിതന്‍ പറഞ്ഞു. ''എന്തായാലും രാവിലെതന്നെ ഞാന്‍ നിന്നെ വന്നു കാണാം.''
''താങ്കള്‍ വരണം'' - രാമു ഇടറിയ ഒച്ചയോടെ പറഞ്ഞു. ''രാവിലെത്തന്നെ വരണം. ഞാന്‍ ഇവിടെത്തന്നെയുണ്ടാകും.'' 

പുലര്‍ച്ചയോടെ തനിക്കു പ്രിയപ്പെട്ട സുഹൃത്തിന്റെ പേരും വിലാസവും ഫോണ്‍ നമ്പറും എഴുതി, അതിനു താഴെ തന്റെ ഒരേയൊരു ആശയെഴുതി, ആ കടലാസ് രാമു കീശയില്‍വെച്ചു. പിന്നെ പഴയൊരു ന്യൂസ് പേപ്പറിന്റെ ഒരു പേജ് കീറി എടുത്ത് അതില്‍ താന്‍ മരിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് എഴുതി, അതിനു താഴെ ഇത്രയും മതി ഇത്രയും മതി എന്നു നാലോ അഞ്ചോ തവണ എഴുതി, അതിനു താഴെ, രാമു എന്ന് എഴുതി,  ഒപ്പുവെച്ചു, തീയതി എഴുതി, സമയം എഴുതി. പിന്നെ ഫ്‌ലാറ്റിന്റെ എല്ലാ ജനാലകളും തുറന്നിട്ടു. വാതില്‍ തുറന്നിട്ടു. ഇരിപ്പുമുറിയിലെ പങ്കയില്‍ കിടക്ക വിരിയെടുത്ത് കെട്ടിത്തൂങ്ങി മരിച്ചു...
സെമിത്തേരിയില്‍ നിന്നുതന്നെ രാമുവിന്റെ സുഹൃത്തും മകനും മടങ്ങിയിരുന്നു. 
അവര്‍ക്കു പിറകെ അതേ തെരുവിലേക്ക് അച്ചുവും മടങ്ങി. 

അച്ചു നടന്നുപോകുമ്പോള്‍ ആ ദൂരം അളക്കാന്‍ എന്നപോലെ നിന്ന നാലോ അഞ്ചോ ഇലക്ട്രിക് പോസ്റ്റുകള്‍ സാറ എണ്ണി. പിന്നെ, ഒരു ടാക്‌സിയില്‍ തന്റെ ഫ്‌ലാറ്റിലേയ്ക്ക് മടങ്ങി. 
ഫ്‌ലാറ്റിന്റെ വാതില്‍ തുറക്കുമ്പോള്‍ സാറ തന്റെ പിറകെ നില്‍ക്കുന്ന രാമുവിനോട്: ''ഇയാളാണ് എന്നെ കല്യാണം കഴിച്ചിരുന്നതെങ്കില്‍ എങ്ങനെയായിരുന്നിരിക്കും ജീവിതം എന്നാണ് ഞാന്‍ രാമുവിനെ കാണുമ്പോള്‍ ഓര്‍ക്കുന്ന ഒരു സംഗതി'' എന്നു പറഞ്ഞു. 
''ഇതാ ഇപ്പോഴും അതാണ് ഓര്‍ത്തത്.''
വാതില്‍ തുറന്ന് രാമുവിന്റെ മുഖം കാണാന്‍ സാറ തിരിഞ്ഞു നോക്കി.
രാമു പുഞ്ചിരിച്ചുകൊണ്ട് തല കുനിച്ച് നില്‍ക്കുകയായിരുന്നു.  മുന്‍പൊരിക്കല്‍ ഇതേപോലെ ചോദിച്ചപ്പോള്‍ കണ്ടതുപോലെത്തന്നെ. 
സാറയ്ക്ക് ചിരിവന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com