'അനായാസേന...'- ബി. സേതുലക്ഷ്മി എഴുതിയ കഥ

ഒരു ഉച്ചയുറക്കത്തിന്റെ നിറവില്‍നിന്നാണ് കോളിംഗ്‌ബെല്‍ സാവിത്രിയെ വിളിച്ചുണര്‍ത്തിയത്. ഇതാരപ്പാ ഈ നേരത്ത് എന്നതിശയിച്ച് സാവിത്രി വാതിലു തുറന്നു
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക
ചിത്രീകരണം / സചീന്ദ്രന്‍ കാറഡുക്ക

രു ഉച്ചയുറക്കത്തിന്റെ നിറവില്‍നിന്നാണ് കോളിംഗ്‌ബെല്‍ സാവിത്രിയെ വിളിച്ചുണര്‍ത്തിയത്. ഇതാരപ്പാ ഈ നേരത്ത് എന്നതിശയിച്ച് സാവിത്രി വാതിലു തുറന്നു. മകള്‍ സ്‌കൂളിലും ഭര്‍ത്താവ് ഓഫീസിലും പോയ ഈ സമയത്ത് ഒരതിഥി തികച്ചും അപ്രതീക്ഷിതം തന്നെയായിരുന്നു അവള്‍ക്ക്.
ബെല്ലടിച്ച ചെറുപ്പക്കാരന്‍ വളരെ മാന്യതയോടെ സ്‌റ്റെപ്പിനു താഴെയിറങ്ങി നില്‍ക്കുകയായിരുന്നു. അപരിചിതത്വം നിറഞ്ഞ സാവിത്രിയുടെ മുഖത്തേയ്ക്ക് ഒരു നിറനിലാച്ചിരി വിടര്‍ത്തി അയാള്‍ ആരംഭിച്ചു:
ബുദ്ധിമുട്ടായില്ലല്ലോ. അല്ലേ മാം...? ഞാന്‍ ഞങ്ങളുടെ കമ്പനിയുടെ പുതിയ ഉല്പന്നം ഒന്നു പരിചയപ്പെടുത്താന്‍ വന്നതാണ്.

ഒന്നും വേണ്ട എന്നു പറഞ്ഞ അവളുടെ നേരെ അയാള്‍ ഒരു കള്ളനോട്ടമെറിഞ്ഞു. ഒന്നും വാങ്ങിക്കണമെന്നില്ല മാഡം. വെറുതെ ഒന്നു കണ്ടുനോക്ക്. വെറുതെ കാണുന്നതിനു മാഡത്തിനു പൈസയൊന്നും ചെലവാകുകയില്ലല്ലോ.

അതെ, വെറുതെ ഒന്നു കാണുന്നതില്‍ എന്താ തെറ്റ്...? സാവിത്രിക്കും തോന്നി. ഉറങ്ങിക്കളയുന്ന സമയം. ഇങ്ങനെ ചെലവാക്കുന്നതുകൊണ്ടും കുഴപ്പമില്ല.
അയാള്‍ ഓരോന്നായി പുറത്തെടുത്തു വയ്ക്കാന്‍ തുടങ്ങി.
ഓരോന്നിനുമൊപ്പം ആകര്‍ഷകമായ വിവരണങ്ങളും ഇതൊക്കെ മാഡത്തിനു വേണമെന്നു തോന്നുന്നില്ലേ എന്നു ചോദിച്ച് അയാള്‍ ചിരിച്ചപ്പോള്‍ അതു സത്യമാണല്ലോ എന്ന ചിന്തയായിരുന്നു സാവിത്രിക്ക്.
ആറു ഗ്ലാസ്സുകള്‍ വയ്ക്കാവുന്ന ട്രേയും ചൂടുനില്‍ക്കുന്ന ജഗ്ഗും നിറമുള്ള വെള്ളത്തില്‍ പളുങ്ക് ഗോട്ടികള്‍ ഇളകിനടക്കുന്ന ഫ്‌ലവര്‍വേസും ഒക്കെ കൗതുകപൂര്‍വ്വം നോക്കിനില്‍ക്കുകയായിരുന്നു സാവിത്രി. ഇതൊക്കെ വേണോ... അവള്‍ സ്വയം ചോദിച്ചു. ചേട്ടന്റെ ശമ്പളം മാത്രമേയുള്ളൂ വരുമാനം. അധികച്ചെലവു പാടില്ലെന്ന് എപ്പോഴും പറയാറുള്ളതുമാണ്. ആവശ്യമില്ലാത്ത സാധനങ്ങള്‍ വാങ്ങി പണം കളയുന്നു എന്നു തോന്നിയാലോ...?
നിരത്തിവെച്ച സാധനങ്ങളിലൊന്നും സാവിത്രി വീഴുന്നില്ല എന്നു കണ്ടപ്പോള്‍ അയാള്‍ പുതിയ ഒരു പാക്കറ്റു തുറന്നു.
ഇതു നോക്ക് മാം... ഇത് ഏറ്റവും പുതിയ പ്രൊഡക്റ്റ് ആണ്. ഇന്നു മാത്രമേ ഞങ്ങളിത് മാര്‍ക്കറ്റിങ്ങിനായി എടുത്തിട്ടുള്ളൂ.

പളുങ്ക് കണ്ണുകളുള്ള രണ്ടു പൂച്ചക്കുട്ടികളായിരുന്നു അത്. അയാള്‍ വളരെ വിദഗ്ദ്ധമായി അതിന്റെ മുകളിലെ പാളി വലിച്ചുനീക്കി.
മേശപ്പുറത്തു വയ്ക്കാന്‍ പറ്റിയതാണ്. അച്ചാറുകളോ പഞ്ചസാരയോ ഉപ്പോ എന്ത് വേണമെങ്കിലും ഇട്ടുവയ്ക്കാം. നിസ്സാര വിലയേ ഉള്ളൂ. വെറും അറുപതു രൂപ.
അതു കുറച്ചു കൂടുതലാ...
പറഞ്ഞ വില കൊടുക്കാന്‍ ഞാനെന്താ പൊട്ടിയാണോ... എന്നെ പറ്റിക്കാമെന്നാണിവന്റെ ഉള്ളിലെങ്കില്‍ അതിനു വേറെ ആളു നോക്കണം.

അയ്യോ... ഒരിക്കലും കൂടുതലല്ല മാഡം... കടകളില്‍ ചെന്നാല്‍ ചോദിച്ച വിലയാണ്. ഇതാ നോക്കൂ. തൊണ്ണൂറു രൂപയാണ് യഥാര്‍ത്ഥ വില. ഞങ്ങള്‍ മാര്‍ക്കറ്റിങ്ങിനുവേണ്ടി കുറച്ചുകൊടുക്കുകയാണ്.
കവറില് തൊണ്ണൂറു രൂപ എന്നെഴുതിയിരിക്കുന്നതു കണ്ടു സാവിത്രിക്കു ബോദ്ധ്യപ്പെട്ടു. പച്ചക്കറി വാങ്ങാന്‍ തന്ന പൈസയുണ്ട്. പച്ചക്കറി നാളെ വാങ്ങിയാലും മതിയാകും.
ഊണുമേശയുടെ പുറത്തിരുന്ന് ഇരട്ട പൂച്ചക്കുട്ടികള്‍ സാവിത്രിയുടെ നേരെ പളുങ്ക് കണ്ണുകളുരുട്ടി. സ്‌കൂളില്‍നിന്ന് വന്നപ്പോള്‍ അമ്മുവിനും വളരെ ഇഷ്ടമായി പൂച്ചക്കുട്ടികളെ. അവള്‍ അവയെ കയ്യിലെടുത്തു സന്തോഷംകൊണ്ട് തുള്ളിച്ചാടി.

രാമചന്ദ്രന്‍ ഓഫീസില്‍നിന്നു വന്നപ്പോള്‍ അമ്മു ആദ്യം തന്നെ പൂച്ചക്കുട്ടികളെ കാണിച്ചുകൊടുത്തു. നല്ല ഭംഗീണ്ട്, അല്ലേ അച്ഛാ?... അവള്‍ ചോദിച്ചു.
ഭംഗിയൊക്കെയുണ്ട്. അയാള്‍ സമ്മതിച്ചു. പക്ഷേ, വില ജാസ്തിയായീന്നാ തോന്നണെ. കടേല് പോയി നോക്കിയാ അറിയാം.

ചന്ദ്രേട്ടന് ഒന്നുമറിയില്ല. കവറില് തൊണ്ണൂറു രൂപാന്നെഴുതിയിരുന്നത് ഞാന്‍ കണ്ടതാ... സാവിത്രി ചിരിച്ചു.
നമ്മക്കിതില്‍ ഉപ്പും പഞ്ചസാരേം ഒന്നുമിടണ്ട അമ്മേ... അതിങ്ങനെത്തന്നെ ഇരുന്നോട്ടെ. അതാ ഭംഗി... അമ്മു പറഞ്ഞു.

പിറ്റേന്ന് സാവിത്രി ഉറക്കം തുടങ്ങുന്നതിനു മുന്‍പുതന്നെ ബെല്ലടിച്ചു. വെളുത്തു മെലിഞ്ഞ ഒരു പെണ്‍കുട്ടി. അവള്‍ എടുത്താല്‍ പൊങ്ങാത്ത ബാഗ് തറയില്‍ വച്ച് 'വീണ്ടും ചില വീട്ടുകാര്യങ്ങളി'ലെ സംയുക്തയെപ്പോലെ ചിരിച്ചു.

ആന്റി ഹൗസ് വൈഫാണല്ലേ... ഇപ്പോള്‍ ജോലിക്ക് ആളെ കിട്ടാന്‍ വളരെ ബുദ്ധിമുട്ടുള്ള കാലമല്ലേ. തൂത്തും തുടച്ചും കഷ്ടപ്പെടുന്ന ആന്റിയെപ്പോലെയുള്ള വീട്ടമ്മമാരെ ഉദ്ദേശിച്ചാണ് ഇത്തവണ ഞങ്ങളുടെ കമ്പനി നിര്‍മ്മിച്ചിരിക്കുന്നത്. ഒന്നു കണ്ടു നോക്കൂ... അപ്പോഴറിയാം ഞാന്‍ പറഞ്ഞത് സത്യമാണോന്ന്...!
ഞാനൊന്നും വാങ്ങിക്കില്ല. കേട്ടോ കുട്ടീ... സാവിത്രി പറഞ്ഞു.
എനിക്കങ്ങനെ ജോലിക്കൂടുതല്‍ ഒന്നൂല്ല.

അവള്‍ അത് കേട്ട ഭാവമേ കാണിക്കാതെ സാധനങ്ങള്‍ നിരത്തി. പലവിധത്തിലുള്ള ചൂലുകള്‍, ബ്രഷുകള്‍, സ്‌പോഞ്ചുകള്‍ എല്ലാം.

ഇതൊക്കെയുണ്ടെങ്കില്‍ ജോലി നല്ല എളുപ്പമായേനെ എന്നു സാവിത്രിക്കും തോന്നി.
ദാ, ഇതു നോക്കൂ... എങ്ങനെ വളയ്ക്കുകയും തിരിക്കുകയും ചെയ്യാവുന്ന ബ്രഷുകളാണ്. ആന്റിക്കിനി ബാത്ത്‌റൂം കഴുകാനൊന്നും ഒരു ബുദ്ധിമുട്ടും ഉണ്ടാകില്ല...
ആവശ്യമുള്ളപ്പോള്‍ മാത്രം പുറത്തേയ്ക്ക് നീട്ടി ചിലന്തിവല അടിക്കാന്‍ പറ്റുന്ന ചൂലും ഫൈബറിന്റെ ബ്രഷും ഒക്കെ വാങ്ങി കഴിഞ്ഞപ്പോഴാണ് ഇത്രയൊന്നും വേണ്ടായിരുന്നു എന്ന് സാവിത്രിക്ക് തോന്നിയത്. എങ്കിലിപ്പോ എന്താ...
അവള്‍ സമാധാനിച്ചു. ഇക്കണ്ട പണിയൊക്കെ ചെയ്യാന്‍ ഞാ!ന്‍ ഒറ്റയ്ക്കല്ലേ ഉള്ളൂ. പണി എളുപ്പമാക്കാനുള്ള സാധനങ്ങള്‍ക്കുവേണ്ടി പത്തു മുന്നൂറു രൂപ ചെലവാക്കീന്നു വച്ച് കുഴപ്പമൊന്നുമില്ല.
വീട് തുടയ്ക്കാനും തൂക്കാനുമുള്ള സാധനങ്ങളായതുകൊണ്ട് ഇത്തവണ അമ്മു വലിയ ഉത്സാഹമൊന്നും കാണിച്ചില്ല. അവള്‍ അതൊക്കെ ഒന്നോടിച്ചു നോക്കിയശേഷം പളുങ്കു പൂച്ചക്കുട്ടികളെയെടുത്ത് കിന്നാരം പറയാന്‍ തുടങ്ങി.

അമ്മുവിന് ഫീസ് കൊടുക്കാനുള്ള പണമെടുത്ത് സാവിത്രി നടത്തിയ തിരിമറി രാമചന്ദ്രന് ഒട്ടും ഇഷ്ടമായില്ല. രാത്രി, അമ്മു ഉറങ്ങിയശേഷം ശബ്ദം കഴിയുന്നത്ര മൃദുവാക്കി അയാള്‍ പറഞ്ഞു:
നോക്ക് സാവിത്രി... ഇങ്ങനെ ചെലവാക്കാന്‍ തുടങ്ങിയാല്‍ ആകെ കുഴപ്പമാകും. കേട്ടോ. അമ്മൂന് ഫീസ് കൊടുക്കാനുള്ള പൈസ എടുത്തിട്ടാ നീയീ ആവശ്യമില്ലാത്ത സാധനങ്ങളൊക്കെ വാങ്ങീത്...
ആവശ്യമില്ലാത്ത സാധനങ്ങളാണോ... സാവിത്രി ചൊടിച്ചു. കുനിഞ്ഞും നീര്‍ന്നും ജോലി ചെയ്യണത് ബാക്കീള്ളോരാണല്ലോ. ആര്‍ക്കും അതിന്റെ ബുദ്ധിമുട്ട് അറിയണ്ടല്ലോ...
സംഭവം വിചാരിക്കാത്ത വഴിയിലേയ്ക്കു നീങ്ങുന്നതു കണ്ട് രാമചന്ദ്രന്‍ പിന്നെ ഒന്നും പറഞ്ഞില്ല. സാവിത്രി പിണങ്ങിയാല്‍ പിന്നെ ഇണങ്ങാനുള്ള ബുദ്ധിമുട്ട് അയാള്‍ക്ക് ശരിക്കുമറിയാമായിരുന്നു. അയാളോടു നേരിട്ടു പറഞ്ഞില്ലെങ്കിലും ഇനി ഇങ്ങനെ ഒന്നും മേടിക്കില്ല എന്ന് മനസ്സില്‍ ഉറപ്പിച്ചിട്ടാണ് സാവിത്രി ഉറങ്ങിയത്.
കുറേ ദിവസങ്ങള്‍ അങ്ങനെ പറയത്തക്ക കുഴപ്പമൊന്നുമില്ലാതെ പോയി. ഒരു വൈകുന്നേരം സ്‌കൂളു വിട്ടു വരുന്ന അമ്മുവിനെ കാത്ത് സാവിത്രി വീടിനു മുന്‍പില്‍ നിന്നപ്പോഴാണ് അടുത്ത ചെറുപ്പക്കാരന്‍ വന്നത്. വെയിലത്ത് നടന്നു കരുവാളിച്ച മുഖവും അല്പം കറുത്ത് നീണ്ട ശരീരവും കണ്ടപ്പോള്‍ സാവിത്രിക്ക് പെട്ടെന്ന് രമേശനെയാണ് ഓര്‍മ്മവന്നത്. അവളുടെ ഉള്ളില്‍ കനിവിന്റെ ഒരു ഉറവ പൊടിഞ്ഞു. പാവം എന്റെ കുട്ടി. അവള്‍ വിചാരിച്ചു. അവനൊരു തൊഴിലായെങ്കില്‍ വയസ്സായ അച്ഛന് ഒരു ആശ്വാസമായേനെ. അച്ഛന് ഇങ്ങനെ പാടത്തും പറമ്പിലും അലയണ്ട കാര്യമുണ്ടാവില്ല. ഒരു ജോലിക്കുവേണ്ടി അലഞ്ഞലഞ്ഞ് അവനും ഇതുപോലെ കറുത്ത് കരുവാളിച്ചു. 

അയാള്‍ അതിനിടെ ബാഗ് തുറന്നു കഴിഞ്ഞിരുന്നു. വിയര്‍പ്പുചാലുകള്‍ കര്‍ച്ചീഫുകൊണ്ട് തുടയ്ക്കുന്നതിനിടയ്ക്ക് സാവിത്രിയോടു ചോദിച്ചു:
ചേച്ചിക്ക് ഒരു സി.ഡി. പ്ലെയര്‍ ഉണ്ടല്ലോ അല്ലേ...? അല്ലെങ്കില്‍ ഇക്കാലത്ത് സി.ഡി. പ്ലെയര്‍ ഇല്ലാത്ത ഏതു വീടാ ഒള്ളത്..!
സി.ഡി. പ്ലെയര്‍ എന്താണെന്ന് സാവിത്രിക്ക് മനസ്സിലായില്ല. അവള്‍ ഉണ്ടെന്നും ഇല്ലെന്നും അര്‍ത്ഥം വരുന്ന ഒരു ചിരി ചിരിച്ചു.
അയാള്‍ ഒരു വലിയ കവര്‍ വലിച്ചെടുത്തു.

ചേച്ചി നോക്കൂ, ഡിസ്‌ക്കുകള്‍ വളരെ ലോലമാണല്ലോ. സൂക്ഷിച്ചു കൈകാര്യം ചെയ്യണം. അതുകൊണ്ടാണ് സി.ഡികള്‍ സൂക്ഷിച്ചു വയ്ക്കാനുള്ള ഈ സ്റ്റാന്റ് തന്നെ ചേച്ചിയെ കാണിക്കാമെന്നു ഞാന്‍ വിചാരിച്ചത്; ചേച്ചി നോക്കണം.
കറുപ്പും സ്വര്‍ണ്ണനിറവും ഇടകലര്‍ത്തിയുണ്ടാക്കിയ മനോഹരമായ ഒരു മാളികയുടെ രൂപമായിരുന്നു അത്. അതില്‍ സൂക്ഷിക്കാമെന്ന് അയാള്‍ പറഞ്ഞത് എന്തിനെക്കുറിച്ചാണെന്നു സാവിത്രിക്ക് മനസ്സിലായില്ലെങ്കിലും അതിന്റെ മനോഹാരിതയില്‍ അവള്‍ വീണുപോയി.

പുതിയ വീടാ, അല്ലേ ചേച്ചി...? ഇനിയിപ്പോ ചേച്ചിയുടെ കയ്യില്‍ സി.ഡികളൊന്നും ഇല്ലേല്‍ത്തന്നെ ഷോക്കേസില്‍ ഇതു വച്ചാല്‍ എന്ത് ഭംഗിയായിരിക്കും...!
സാവിത്രി പെട്ടെന്ന് രാമചന്ദ്രനെക്കുറിച്ചോര്‍ത്തു. ഇനിയിപ്പോ ഇങ്ങനെ ഒരു സാധനം വാങ്ങിച്ചിട്ട് ഇവിടെ ഭൂകമ്പമുണ്ടാകണ്ട. വെറുതേ ഷോക്കേസില്‍ വയ്ക്കാനായിട്ട് എന്തിനാ കഷ്ടപ്പെട്ടുണ്ടാക്കുന്ന പൈസ കളയണത്.
എനിക്കൊന്നും വേണ്ട കേട്ടോ... ഒക്കെ എടുത്തു വച്ചേക്കൂ...
അയാളുടെ കരുവാളിച്ച മുഖം കൂടുതല്‍ ഇരുണ്ടു.

ചേച്ചീ... രാവിലെ മുതല്‍ വെയിലും കൊണ്ട് നടക്കുകയാണ് ഞാന്‍. എന്റെ ജീവിതമാര്‍ഗ്ഗാ ഇത്. ചേച്ചിയെപ്പോലുള്ളവര്‍ സഹകരിച്ചില്ലെങ്കില്‍ ഞാന്‍ എങ്ങനെ ജീവിക്കാനാണ്...!
സാവിത്രിയുടെ മനസ്സിന്റെ മുറ്റത്തുനിന്ന് രമേശന്‍ മുഖത്തെ വിയര്‍പ്പ് തുടച്ചുകൊണ്ട് അപേക്ഷിക്കുകയായിരുന്നു. ചേച്ചി സഹകരിച്ചില്ലെങ്കില്‍ ഞാന്‍ എങ്ങനെ ജീവിക്കാനാണ്...!!
ചിട്ടിത്തവണ അടയ്ക്കാന്‍ പണം കൊടുക്കുമ്പോള്‍ രാമചന്ദ്രന്‍ രാവിലെ പറഞ്ഞിരുന്നു. ഗവണ്‍മെന്റിന്റെ ചിട്ടിയാണ്. ഒരു അഡ്ജസ്റ്റ്‌മെന്റും പറ്റില്ല. തവണ തെറ്റിയാല്‍ പലിശ തന്നെ വലിയ തുകയാവും. നീ ഇന്നോ നാളെയോ പോയി പണമടയ്ക്കണം.

ഇത്തവണ രാമചന്ദ്രന്‍ പൊട്ടിത്തെറിക്കുകതന്നെ ചെയ്തു. ആയിരത്തി അഞ്ഞൂറു രൂപ നിനക്കെവിടെനിന്നു കിട്ടി...? സത്യം പറയണം...
അത് ഇന്‍സ്റ്റാള്‍മെന്റാ ചേട്ടാ... സാവിത്രി ദുര്‍ബ്ബലമായ സ്വരത്തില്‍ പറഞ്ഞു. പത്തു തവണ. അയാള്‍ എല്ലാ മാസവും വന്നു മേടിച്ചോളും.

രാമചന്ദ്രന്‍ അന്നു വൈകിട്ട് ആഹാരം കഴിക്കാതെ ഉറങ്ങി. അച്ഛനുമമ്മയും തമ്മില്‍ വഴക്കാണെന്നു മനസ്സിലാക്കിയ അമ്മു നേരത്തെ തന്നെ ഉറക്കം പിടിച്ചിരുന്നു. ഉറക്കം വരാതെ കിടന്നപ്പോള്‍ നാളെ ചിട്ടി അടയ്ക്കാന്‍ എന്തുചെയ്യും എന്ന ചിന്തയായിരുന്നു സാവിത്രിക്ക്. എങ്കിലും ഇടയ്ക്കിടെ കറുപ്പും സ്വര്‍ണ്ണവും കലര്‍ന്ന ഒരു മാളിക അവളുടെ മുന്നില്‍ മനോഹാരിതയോടെ പ്രത്യക്ഷപ്പെട്ടു.

ഒ... ഇനി സി.ഡീ പ്ലെയറു മേടിക്കാന്‍ പറ്റീല്ലാച്ചാലും അതു ഷോക്കേസില്‍ ഇരുന്നോട്ടെ.
ചിട്ടി അടയ്ക്കുന്ന സ്ഥലത്ത് തന്നെ പണയം വയ്ക്കാനുള്ള സൗകര്യമുണ്ടായിരുന്നത് സാവിത്രിക്ക് സമാധാനമായി. വീട് പണിക്ക് ഉണ്ടായിരുന്ന പണ്ടങ്ങളെല്ലാം വിറ്റിരുന്നു. ആകെയുണ്ടായിരുന്ന വള പണയം വച്ച് ഒഴിഞ്ഞ കൈത്തണ്ടയുമായി നടക്കേണ്ടിവന്നത് സാവിത്രിയെ വല്ലാതെ സങ്കടപ്പെടുത്തിയെങ്കിലും രാമചന്ദ്രനറിയാതെ കാര്യം നടന്നതില്‍ ഒരു സമാധാനവും തോന്നി.

നിന്റെ വളയെവിടെ...? പിറ്റേന്നു രാവിലെ തന്നെ രാമചന്ദ്രന്‍ ചോദിച്ചു.
ഊരി വച്ചതാ ചന്ദ്രേട്ടാ... ഞാന്‍ തനിച്ചല്ലേയുള്ളൂ പകലൊക്കെ. അതുകൊണ്ടാ...
നന്നായി എന്ന് രാമചന്ദ്രനും തോന്നി. അയാള്‍ പകുതി തമാശയായി പറഞ്ഞു: 'ഏതായാലും നീ വള ഇടണില്ലല്ലോ. ഞാനത് പണയം വച്ച് കുറച്ചു രൂപയെടുത്തോട്ടെ?'
ഹൗസ് ലോണിന്റെ അടുത്ത തവണ അടയ്ക്കാറായി.

കോപ്പറേറ്റീവ് സൊസൈറ്റീന്ന് കാര്‍ഡു വന്നു കഴിഞ്ഞു.
സാവിത്രിക്ക് ഉച്ചയുറക്കം കിട്ടാതെയായി. തന്റെ എല്ലാ പ്രതിരോധങ്ങളും തകര്‍ത്ത് ഏതു നേരവും ഒരു വിലോഭനീയ വിസ്മയം വാതില്‍ക്കല്‍ പ്രത്യക്ഷപ്പെടുമെന്ന് അവള്‍ ഭയന്നുതുടങ്ങി. ഉണര്‍വ്വിന്റെ നിമിഷങ്ങളിലെല്ലാം ഒരു കോളിംഗ് ബെല്ലിന്റെ സ്വരം അവളെ പിന്‍തുടര്‍ന്നു.

വിധി രണ്ടു പെണ്‍കുട്ടികളുടെ രൂപത്തിലാണ് വീണ്ടും പ്രത്യക്ഷപ്പെട്ടത്.
ചേച്ചി പകലുറങ്ങാറുണ്ട് അല്ലേ...? അവര്‍ ചോദിച്ചു. വല്ലാതെ ചീര്‍ത്തിരിക്കുന്നു. ഈ പ്രായത്തില്‍ ഇത്ര തടി പാടില്ല. ചേച്ചി എക്‌സര്‍സൈസ് ഒന്നും ചെയ്യാറില്ലേ...?
അതിനൊക്കെ എവിടാ സമയം...! പക്ഷേ, അടുക്കളപ്പണികള്‍ ഞാന്‍ തന്നെയാണല്ലോ ചെയ്യാറ്...
അത് എക്‌സര്‍സൈസാവില്ല ചേച്ചി... വീട്ടിലിരുന്നുതന്നെ ചെയ്യാവുന്ന എന്തൊക്കെ എക്‌സര്‍സൈസ് ഉണ്ടെന്നോ...! ഉദാഹരണത്തിന് ഞങ്ങളുടെ നിന്നുകൊണ്ട് ചവിട്ടാവുന്ന ഈ സൈക്കിള്‍ നോക്കൂ.'
അവര്‍ ബാഗില്‍നിന്ന് എന്തൊക്കെയോ വലിച്ചെടുത്തു. നിമിഷനേരംകൊണ്ട് വിദഗ്ദ്ധമായി കൂട്ടിച്ചേര്‍ത്തപ്പോള്‍ സാവിത്രിയുടെ മുന്നില്‍ ഒരു സൈക്കിള്‍ പ്രത്യക്ഷപ്പെട്ടു.

ദാ... ഇനി ഇതില്‍ കയറിയിരുന്ന് ദിവസവും പത്തു നിമിഷം മാത്രം ചവിട്ടിയാല്‍ മതി. ഒരു മാസം കൊണ്ട് എന്ത് വ്യത്യാസം വരുമെന്ന് ചേച്ചി അനുഭവിച്ചറിഞ്ഞാല്‍ മതി. ആവശ്യം കഴിഞ്ഞു ഇതേപോലെ അഴിച്ചുവയ്ക്കുകയും ചെയ്യാം.
ഇനിയിപ്പോ... അടുത്തവള്‍ ബാക്കി ഏറ്റെടുത്തു. ചേട്ടന് അല്പം കുടവയര്‍ ഉണ്ടെങ്കില്‍ത്തന്നെ ഇതില്‍ ഒരു മാസം ചവിട്ടാന്‍ പറഞ്ഞാല്‍ മതി. ചേച്ചി തന്നെ അതിശയിച്ചുപോകും.

സാവിത്രിയുടെ കരയാന്‍ പോകുന്ന മുഖം കണ്ട് അവര്‍ സമാധാനിപ്പിച്ചു.
ഫിഗറാണു പ്രധാനം. ഇക്കാലത്ത് ഓരോരുത്തരും ബ്യൂട്ടിപാര്‍ലറിലൊക്കെ എത്ര രൂപയാ കൊണ്ടുകളയുന്നത്... എന്നിട്ടും ഉദ്ദേശിച്ച ഫലം കിട്ടുന്നുമില്ല. വളരെ നിസ്സാരമായി ഉദ്ദേശിച്ച പ്രയോജനം കിട്ടുന്ന ഇത്തരം ഉപകരണങ്ങള്‍ ഞങ്ങള്‍ മാര്‍ക്കറ്റിങ്ങിന് എടുക്കുന്നതുതന്നെ ചേച്ചിയെപ്പോലെ പുറത്തുപോകാന്‍ പറ്റാത്ത വീട്ടമ്മമാരെ കരുതിയാണ്.

രാത്രി ഉറക്കം വരാതെ കിടക്കുമ്പോള്‍ എന്തിനാണ് ആ സൈക്കിള്‍ വാങ്ങിയതെന്ന് എത്ര ആലോചിച്ചിട്ടും സാവിത്രിക്ക് മനസ്സിലായില്ല. പണയം വച്ചതിന്റെ ബാക്കി പണം നഷ്ടപ്പെട്ടതിനേക്കാള്‍ രാമചന്ദ്രനോട് കാര്യം മറച്ചുവച്ചതിലായിരുന്നു അവള്‍ക്കു സങ്കടം. കട്ടിലിനടിയില്‍ ഇളക്കി അടുക്കിവച്ച എക്‌സര്‍സൈസ് സൈക്കിള്‍ സാവിത്രിയെ ഉറങ്ങാനനുവദിച്ചില്ല.

ചന്ദ്രേട്ടനുറങ്ങിയോ...? സാവിത്രി പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു.
എന്താ നിനക്കുറങ്ങണ്ടേ...? അയാള്‍ പകുതി ഉറക്കം പിടിച്ചിരുന്നു.
ചന്ദ്രേട്ടനീയിടെ തടി വല്ലാതെ കൂടുതലാവുകയാ... എന്തെങ്കിലും എക്‌സര്‍സൈസ് ചെയ്താല്‍...
ഒരു നൂറു കൂട്ടം കാര്യങ്ങളുടെ ഇടയിലാ ഞാനിപ്പോ എക്‌സര്‍സൈസ്... നീ മിണ്ടാതെ കിടന്നുറങ്ങാന്‍ നോക്ക്.
അയാള്‍ തിരിഞ്ഞു കിടന്നു.

വീട്ടില്‍ വച്ച് ചവിട്ടാന്‍ പറ്റുന്ന സൈക്കിളുണ്ടല്ലോ...
അവളതു മുഴുമിപ്പിക്കുന്നതിനു മുന്‍പ് അയാള്‍ക്ക് എവിടെയോ കൊണ്ടു... രാമചന്ദ്രന്‍ ചാടിയെഴുന്നേറ്റ് അലറി:
ഇന്നെന്താ വാങ്ങിക്കൂട്ടീത്... എന്നെ കൊന്നേ നീ അടങ്ങൂ... അല്ലേ...?
വാങ്ങിക്കൂട്ടിയ സാധനവും വള പോയ വഴിയും സാവിത്രിക്ക് പറയേണ്ടിവന്നു. കട്ടിലിന്റെ അടിയില്‍നിന്ന് സൈക്കിളിന്റെ ഭാഗങ്ങള്‍ വലിച്ചെടുത്തു പുറത്തേയ്‌ക്കെറിഞ്ഞ് അയാള്‍ നിന്നു കിതച്ചു.
തേനീച്ച തേന്‍ ശേഖരിക്കുന്ന പോലാ ഞാന്‍ ഓരോ പൈസയും കൂട്ടിവയ്ക്കണെ. എന്നിട്ടാ നീ എന്നെയിങ്ങനെ... ഗദ്ഗദം വാക്കുകള്‍ മുഴുമിപ്പിക്കാന്‍ അയാളെ സമ്മതിച്ചില്ല.

കരഞ്ഞുറങ്ങിയ ആ രാത്രിയുടെ ബാക്കി മുഴുവന്‍ സാവിത്രി സ്വപ്‌നങ്ങളുടെ ലോകത്തായിരുന്നു. ഒരായിരം സാധനങ്ങളുമായി ഒരായിരം പേര് അവളുടെ ചുറ്റും നിന്നലറി. അവളുടെ ഉച്ചയുറക്കങ്ങളും അലോസരങ്ങളുടെ ഘോഷയാത്രയായി. അവളു!ടെ എല്ലാ സ്വാസ്ഥ്യങ്ങളും അവസാനിപ്പിച്ചുകൊണ്ട് ഏതു നേരവും മുഴങ്ങാവുന്ന ഒരു കോളിംഗ് ബെല്ലിനെക്കുറിച്ചുള്ള ചിന്ത മാത്രമായി അവളുടെ പകലുകളില്‍.

അങ്ങനെയൊരു വൈകുന്നേരമാണ് വെളുത്ത പാന്റ്‌സും ഷര്‍ട്ടും ധരിച്ച സുമുഖനായ ഒരു യുവാവ് അവളു!ടെ വീട്ടിലെത്തിയത്. വാതില്‍ തുറക്കാതെ ജനാലയിലൂടെ വിരസമായി സാവിത്രി പറഞ്ഞു:
എനിക്കൊന്നും കാണണ്ട... പൊയ്‌ക്കോളൂ...
അല്ലെങ്കിലും ഈ പീസ് വില്‍പ്പനയ്ക്കുള്ളതല്ല. എന്റെ കയ്യിലുള്ളതെല്ലാം വിറ്റുപോയിക്കഴിഞ്ഞു. ഓര്‍ഡറുകള്‍ ശേഖരിക്കാനായി മാത്രമാണ് ഞാന്‍ വന്നത്. പേടിക്കണ്ട...
ഇന്നെന്തായാലും ഇയാളുടെ വലയില്‍ ഞാന്‍ വീഴുകയില്ല. സാവിത്രി ഉറച്ച തീരുമാനത്തോടെ വാതില്‍ തുറന്നു.
എനിക്കൊന്നും കാണുകയും വേണ്ട. നിങ്ങള്‍ പൊയിക്കൊള്ളൂ... അവളുടെ സ്വരം വളരെ ദൃഢമായിരുന്നു.
മാഡം പത്രം വായിക്കാറുണ്ടോ...?
എന്തേ...? അവള്‍ക്കതിശയമായി.

നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ എന്നറിയില്ല. കേരളത്തിലെ ആത്മഹത്യാ നിരക്ക് വളരെ കൂടുതലാണിപ്പോള്‍. സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ നടക്കുന്നത് കേരളത്തിലാണെന്നാണ്.
അയാള്‍ ബാഗ് തുറന്ന് ഒരു ഉപകരണം പുറത്തെടുത്തു.

ജനത്തിന്റെ ആവശ്യമറിഞ്ഞ് പ്രോഡക്ട് ഉണ്ടാക്കുന്നതാണ് കമ്പനിയുടെ പ്രാഥമികമായ ധര്‍മ്മം എന്നു വിശ്വസിക്കുന്നു ഞങ്ങള്‍. മാഡം പത്രത്തിലൊക്കെ വായിക്കാറില്ലേ. എത്ര പ്രാകൃതമായിട്ടാണ് ഇവിടെ ആളുകള്‍ മരിക്കുന്നത്. കൊച്ചുകുട്ടികളെപ്പോലും വിഷംകൊടുത്തും വെട്ടിയും തീവച്ചും ഒക്കെയാണ് കൊല്ലാറ്. ഇനി ആത്മഹത്യ മാത്രമല്ല, നമുക്കറിയാം, ഇപ്പോള്‍ വീടുകളില്‍ ഏറ്റവും വലിയ പ്രശ്‌നം പ്രായമായ മനുഷ്യരാണ്. എന്തിനാണ് മാഡം, ഭീമമായ തുകയും മറ്റും ചെലവഴിച്ച് അവരെ ഓള്‍ഡ് ഏജ് ഹോമിലൊക്കെ ആക്കുന്നത്? ഞങ്ങളുടെ കമ്പനിയുടെ പ്രസ്റ്റീജ് പ്രോഡക്ടാണിത്. !ദാ, നോക്കൂ.'
ഈ വയറുകളുടെ അറ്റത്തുള്ള ബട്ടണുകള്‍ കഴുത്തില്‍ വച്ചിട്ട് ഈ കോഡു കണക്റ്റ് ചെയ്ത് വെറുതെ സ്വിച്ചിട്ടാല്‍ മാത്രം മതി. എന്താണ് സംഭവിക്കുന്നതെന്ന് നമ്മള്‍ പോലുമറിയില്ല. അതിനുമുന്‍പ് കാര്യം നടന്നിരിക്കും... ഇത്ര സുന്ദരമായ, ആശ്വാസം നല്‍കുന്ന മരണം മുന്‍പൊരിക്കലും ആര്‍ക്കും വാഗ്ദാനം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഞങ്ങളുടെ കമ്പനി ഉറപ്പു നല്‍കുന്നു.

ലോണിന്റെ തവണയും കുടിശ്ശികയുമടയ്ക്കാന്‍ രാമചന്ദ്രന്‍ കൊടുത്ത അയ്യായിരം രൂപ കൊടുത്ത് വാങ്ങിയ പുതിയ സാധനവുമായി അകത്തേയ്ക്ക് പോകുമ്പോള്‍ സാവിത്രി ഓര്‍ത്തു:
പണമല്ലല്ലോ പ്രധാനം. അയാള്‍ പറഞ്ഞതുപോലെ സുന്ദരമായ ഒരു മരണത്തിനായി ആളുകള്‍ ഇതും ഇതിലധികവും കൊടുക്കാന്‍ തയ്യാറാവും.

പിന്നെ, സാവിത്രി വളരെ സാവധാനത്തില്‍ വയറുകളുടെ അറ്റത്തുള്ള ബട്ടണുകള്‍ കഴുത്തില്‍വച്ച്, കോഡ് കണക്റ്റു ചെയ്ത് സ്വിച്ച് ഓണ്‍ ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com