'ദുഷ്ടവ്രണം'- എസ്. അനിലാല്‍ എഴുതിയ കഥ

എല്ലാ കര്‍ക്കിടകത്തിലേംപോലെ വലതു കണങ്കാലിലും പാദത്തിലും കുമിളകള്‍ പൊങ്ങി ചൊറിച്ചില് തൊടങ്ങുമ്പൊ, വെടലച്ചിരിയോടെ ഒരു കറുത്തമുഖം മനസ്സില്‍ തെളിയും
'ദുഷ്ടവ്രണം'- എസ്. അനിലാല്‍ എഴുതിയ കഥ

'Whatever we might wish to believe about ourselves, we are only the result of how others havet reated us?'
- Rachel Cusk, Transit

ല്ലാ കര്‍ക്കിടകത്തിലേംപോലെ വലതു കണങ്കാലിലും പാദത്തിലും കുമിളകള്‍ പൊങ്ങി ചൊറിച്ചില് തൊടങ്ങുമ്പൊ, വെടലച്ചിരിയോടെ ഒരു കറുത്തമുഖം മനസ്സില്‍ തെളിയും. അപ്പോള്‍ നാല്‍പ്പതു വര്‍ഷത്തോളം കൊണ്ടുനടന്ന പക ആക്രാന്തം പിടിച്ച ചൊറിച്ചിലായി അതിന്റെ മൂര്‍ദ്ധന്യത്തിലേക്കു പോവും. ചൊറിച്ചിലിന്റെ ആക്കത്തില് കാലിന്റെ പെരുവിരല്‍ വരെ വിറക്കും. അടുത്ത രണ്ടാഴ്ചക്കാലം വൃത്തികെട്ട പഴയകാലം ഓക്കാനിക്കും. ഒടുവിലവ പഴുത്തുപൊട്ടുമ്പോ ആ മുഖം തല്‍ക്കാലത്തേക്ക് മാഞ്ഞുപോയി പകരം കഴിവുകെട്ടവനെന്ന ചിന്ത ഉള്ളില്‍ കറുത്തനിഴല്‍ പരത്തും. എന്നാലും ആ നാളുകളില്‍ ഉള്ളിലേക്ക് തുളഞ്ഞുകേറിയ ചലവും മരുന്നും കൂടിക്കലര്‍ന്നദുര്‍ഗന്ധം പിന്നെയും കുറേക്കാലം ഓര്‍മ്മ കൂടെക്കൊണ്ട് നടത്തും.

അയാളെയാ ഇന്നിപ്പോ നേരില്‍ കാണാന്‍ പോകുന്നെ. ഉറപ്പില്ല എന്നാലും കണ്ടേക്കും. എന്താണ് ഇത്രേം വൈകിയതെന്ന് എന്നോട് തന്നെ ചോദിക്കുവാ. ത്രാസിന്റെ ഒരു തട്ടു വെറുപ്പിന്റേം പകേടെയും കനം കൊണ്ടുതാഴുമ്പൊ ഒന്നിനും കൊള്ളാത്തവനെന്ന ചിന്ത മറ്റേത്തട്ടിനെ താഴേക്കു വലിച്ചു സമം പിടിക്കുന്നതുകൊണ്ടാകും. 

അന്നെങ്ങനാരുന്നു എന്നല്ലാതെ ഇന്നെങ്ങനാന്നോ എന്തെടുക്കുവാന്നോ അറിയില്ല. അയാള്‍ടെ കറുത്തനിറമോ സുഗ്രീവന്റേതുപോലെ രോമമുള്ള ദേഹമോ തുറിച്ച കണ്ണുകളോ നേര്‍ത്തു ചെറുതായിട്ട് നരകേറിയ മീശയോ അനുസരണയിലാണ്ടു നിരവിട്ടുനിന്ന പല്ലുകളോ ചിരിയോ ഒക്കെ, ആ സമയത്തു കണ്ട 'ഭാര്‍ഗവീനിലയം' സിനിമയില്‍ പി.ജെ. ആന്റണി ചെയ്ത വേഷത്തിലാണ് ഇന്നും മനസ്സില്‍. കടുംചായത്തിലുള്ള അരക്കയ്യന്‍ ഷര്‍ട്ടും വെള്ളമുണ്ടുമിട്ടൊരു രൂപം.

അയാള്‍ടെ വീട്ടിലേക്കു പോകാന്‍ ഡ്രൈവര്‍ ഉച്ചതിരിഞ്ഞെത്തുമെന്നു വിളിച്ചുപറഞ്ഞിട്ടുണ്ട്. എപ്പോ എത്തിയാലും ഉടനെയെറങ്ങാന്‍ പാന്റും ഷര്‍ട്ടുമിട്ടു ഞാനെപ്പൊഴേ റെഡിയാണ്. കട്ടിക്കു കറുപ്പിച്ച തലമുടിയും മീശയും ചീര്‍ത്തുതടിച്ചു കറുത്ത ശരീരവും നെറ്റിക്കു നെടുകെ നീണ്ട ചുളിവുകളുമൊക്കെയായി നാട്ടുകാരുടെ പഴയ കുഞ്ഞനെ കണ്ണാടീടെ മുന്നില്‍നിന്നു ഞാന്‍ ഒന്നു രണ്ടു തവണ ഇതിനകം കണ്ടുകഴിഞ്ഞു. 

മടങ്ങിപ്പോണതിനു മുന്നെ അയാളെക്കണ്ടു ചെലത് ഒന്നോര്‍മ്മപ്പെടുത്തണം, അത്രേയുള്ളൂ. 

ദുബായീന്നു നാട്ടിലെത്തീട്ട് മാസം മൂന്നു കഴിഞ്ഞു. പൂങ്കുട്ടി വേലായുധന്‍ വൈദ്യരടുത്തു ചികിത്സയ്ക്ക് വന്നതാ. കുറച്ചുനാളായി പലരും ഉപദേശിക്കുന്നു, നാട്ടിലൊന്നുപോയി നല്ലൊരു വൈദ്യനെ കാണാന്‍. ഫോണില്‍ സംസാരിച്ചപ്പൊ കുറഞ്ഞത് മൂന്നു മാസത്തെയെങ്കിലും അവധിയെടുത്തു ചെന്നാല്‍ ഒരു കൈ നോക്കാം എന്നാണ് പറഞ്ഞത്. ഇതുവരെ അങ്ങനെ വീട്ടീന്നു മാറിനിക്കാന്‍ പറ്റുമായിരുന്നില്ല. ഉത്തരവാദിത്തങ്ങളൊക്കെ ഒന്നൊഴിഞ്ഞു കിട്ടണ്ടേ? ഒരു ദിവസം കാലിലെ നീരില്‍ ചൊറിഞ്ഞു ചോരയും നീരും കൂടിക്കൊഴഞ്ഞൊലിക്കാന്‍ തൊടങ്ങിയപ്പൊ ഭാര്യ കട്ടായം പറഞ്ഞു  പിള്ളേര് അവരുടെ കാര്യം നോക്കിക്കോളും നിങ്ങള് പോയിട്ടുവാ. ഇതും വച്ചോണ്ട് എങ്ങോട്ടും എറങ്ങാന്‍ വയ്യെന്നായിട്ടൊണ്ട്.

ഏതെങ്കിലും ഹോട്ടലില്‍ താമസിച്ച് ചികിത്സ നടത്താം എന്നു തീരുമാനിക്കാന്‍ കാരണം അവിടെ താമസിച്ചുകൊണ്ട് അയാളെക്കുറിച്ചുകൂടി അന്വേഷിക്കാമല്ലോ എന്ന ചിന്തയാണ്.

രണ്ടു ദിവസം മുന്‍പാണ് പോസ്റ്റ് ഓഫീസീന്നു പെന്‍ഷന്‍ പറ്റി ടൗണില്‍ സെറ്റില്‍ ചെയ്ത പഴയ ചങ്ങാതി പ്രഭാകരന്റെ വീട്ടിപ്പോകുന്നത്. 18 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞങ്ങള്‍ ആ രാത്രി ഒത്തുകൂടിയത്. വീടിനു മുന്നിലെ പേരമരത്തിനു താഴെ രണ്ടു കസേരയും ടീപ്പോയും ഇട്ടിരുന്ന് ഏറെ നേരം വര്‍ത്തമാനം പറഞ്ഞു. മരക്കൊമ്പില്‍ ഞാന്നുകെടന്ന ബള്‍ബില്‍നിന്നും വെളിച്ചം ചുറ്റിലും മഞ്ഞിച്ചുകിടന്നു. റാന്തലിന്റെ വെട്ടത്തില്‍ നിലവിളിയും ശകാരവുമൊക്കെയായി ഒരു പാതിരാത്രി വീട്ടില്‍നിന്നിറങ്ങിപ്പോയ അച്ഛന്റെ രൂപം ഓര്‍മ്മയില്‍ തികട്ടിവരുന്നുണ്ടായിരുന്നു അപ്പോള്‍.

ഞാന്‍ കാര്യം പറഞ്ഞു. പോസ്റ്റ് ഓഫീസില്‍ ജോലിയായിരുന്നയാളിന് അതെളുപ്പമാവും എന്നു കരുതി. ഇത്രേം വര്‍ഷങ്ങള്‍ക്കുശേഷം അയാളെ പോയി കാണുന്നതില്‍നിന്നും ആദ്യം പിന്തിരിപ്പിച്ചെങ്കിലും അവസാനം പ്രഭ തന്നെ ഫോണ്‍ നമ്പര് സംഘടിപ്പിച്ചു തന്നു. നമ്പര്‍ മാത്രമല്ല, വിലാസവും അത്യാവശ്യം വിവരങ്ങളും കൂടെക്കിട്ടി. അയാള്‍ സ്വന്തം മോളോടൊപ്പം കോഴിക്കോട്ടായിരുന്നു താമസം. മകളുടെ ഭര്‍ത്താവിന്റെ നമ്പറാണ്. ഏറെ നാളായി ചികിത്സയിലായിരുന്നു. അടുത്തിടെയാണ് മരിച്ചതുപോലും.
അവസാനം പറഞ്ഞത് എനിക്കങ്ങു വിശ്വസിക്കാമ്മേലായിരുന്നു. ചത്തെങ്കില്‍പ്പിന്നെ നമ്പര് തന്നതെന്തിനാ? എന്നും എനിക്കു നല്ലതു മാത്രം വന്നു കാണാനാഗ്രഹിച്ച പ്രഭ പഴയതൊന്നും ചിക്കി പുറത്തെടുത്തു ബേജാറാവണ്ട എന്നു കരുതിപ്പറഞ്ഞതാവാനേ വഴിയുള്ളൂ. ഒന്നൂടെ തമ്മില്‍ കാണാതെ അയാള്‍ ചാകില്ല എന്നു മനസ്സ് പറയുന്നു.

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

എന്താണേലും അവിടം വരെ പോയി വരാം. ശരിക്കും ചത്തതാണെങ്കില്‍ യാത്ര വെറുതെയാവും, അത്രേല്ലേയുള്ളൂ. അതല്ലാ ജീവനോടെയുണ്ടെങ്കിലോ? എല്ലാം ഒന്നോര്‍മ്മിപ്പിച്ച ശേഷം കിഴവനു കൊടുക്കാവുന്ന നല്ലൊരു ശിക്ഷയുണ്ട്. അതു കൊടുത്തു മടങ്ങുമ്പോള്‍ ഇതുവരെയുണ്ടായിരുന്ന എല്ലാ അസ്‌കിതകളും എന്നെന്നേക്കുമായി തീരും. 

നാലുമണിക്കൂര്‍ യാത്രയില്‍ കാറ് അയാള്‍ടെ വീടോടടുക്കുന്തോറും ഓര്‍മ്മകള്‍ക്കു കൂടുതല്‍ തെളിച്ചമുണ്ടാവുന്നു.

ഒന്നാം ക്ലാസ്സുതൊട്ടേ പ്രഭയും ഞാനും ഒരുമിച്ചായിരുന്നു. ഞാന്‍ തോക്കാന്‍ തൊടങ്ങിയപ്പോള്‍ അവന്‍ എന്നെക്കടന്നുപോയെന്നു മാത്രം. നാടുവിടും വരെ അടുത്ത് തന്നെയായിരുന്നു താമസവും. വീട്ടിലേക്കുള്ള മണ്‍പാത തിരിയുന്നിടത്തു മെയിന്‍ റോഡരികിലായിരുന്നു അവന്റെ വീട്. എല്ലാ കാര്യങ്ങളും അറിയാവുന്ന ഒരേയൊരാള്‍. ജാതിയില് മേലേയാരുന്നെങ്കിലും എന്നെപ്പോലുള്ളവരോട് പ്രഭാകരനു സിമ്പതിയായിരുന്നു. അവന്റെ കുടുംബക്കാരെല്ലാം അന്നേ വാലുമുറിച്ചു  പ്രസ്ഥാനത്തിലേക്കിറങ്ങിയവരായിരുന്നു. 

എക്‌സയിസിലോ മറ്റോ ജോലിയുണ്ടായിരുന്ന അയാള്‍ വീടിനടുത്തു വാടകക്കായിരുന്നു താമസം. തെക്കെങ്ങോ ഉള്ളതാണെന്നും ജോലിയില്‍ സ്ഥലമാറ്റം കിട്ടിവന്നു ഒറ്റക്കാണെന്നുമൊക്കെയേ ഞങ്ങള്‍ക്കറിയുമായിരുന്നുള്ളൂ. മിക്കവാറും രാത്രികളില്‍ അയാള്‍ പിന്നിലെ കാട്ടില്‍നിന്നും ഊര്‍ന്നിറങ്ങും വീടിനു പിറകിലേക്ക്. ഓര്‍മ്മകള്‍ തുടങ്ങുന്നതവിടെയാണ്. കാട്ടുപൂച്ചയെപ്പോലെ പമ്മിയാണ് നടപ്പ്; കയ്യേല് ഒരിക്കലും കത്തിക്കണ്ടിട്ടില്ലാത്തൊരു ടോര്‍ച്ചും കാണും. സാക്ഷയിടാത്ത അടുക്കള വാതിലിലൂടെ അകത്തുകേറും. ഞാനപ്പോള്‍ വീടിനു മുന്‍വശത്തെ ചായ്പില്‍ കിടക്കുകയാവും. 'മാമന്‍ കഞ്ഞി കുടിക്കാന്‍ വരുന്നുണ്ട്, ഒരെണ്ണത്തിനെ പരിസരത്തു കണ്ടേക്കരുത്' എന്നും പറഞ്ഞു ബാക്കി പിള്ളേരെയെല്ലാം കൂട്ടിലേക്ക് കോഴികളെ കേറ്റിയടക്കുന്നപോലെ മുറിയിലാക്കി സാക്ഷയിടും അമ്മ. ആകെ രണ്ടു മുറിയും അടുക്കളയുമേയുള്ളൂ. പിള്ളേരായി ഞങ്ങള്‍ ഏഴു പേരാണ്. ബാക്കി ആറെണ്ണവും അടുത്തമുറിയില്‍ നിരന്നു കിടക്കുവായിരിക്കും. കട്ടിലും കിട്ടിലുമൊന്നുമില്ല, നിലത്തു പായവിരിച്ച്. അതിനിടക്കിട്ടാണ് ഇയാള് ഇപ്പൊറത്തെ മുറീല് പരിപാടി നടത്തുന്നേ. തള്ളയോട് വല്ലോം പറയാനൊക്കുമോ? അവര് തെറി പറയും. 'എന്റെ സൗകര്യാ' എന്നു പറയും. കരക്കാര്‍ക്കറിയാം നാട്ടുകാര്‍ക്കൊക്കെ അറിയാം തള്ള ഇങ്ങനെയാണെന്ന്! 

ഹൈസ്‌കൂളില്‍ പഠിക്കുമ്പളാണ് കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാവാന്‍ തുടങ്ങിയത്. ഒരിടത്തും കാണാന്‍ കഴിയാത്ത സ്ത്രീയായിരുന്നു അമ്മ. ചിരിക്കുകേല. ചിരിച്ചു ഞാന്‍ കണ്ടിട്ടില്ല. എപ്പോഴും ദേഷ്യമാ. ബാക്കി പിള്ളാരോടും അവരോടും ഇവരോടും എല്ലാം ദേഷ്യമാ. എന്തു പറഞ്ഞാലും തെറി പറയും. തെറി എന്നു പറഞ്ഞാ മരണത്തെറി പറയും. അതുകൊണ്ടു എല്ലാര്‍ക്കും അവരെ പേടിയായിരുന്നുഎനിക്കാണെങ്കില്‍ ഭയങ്കര പേടി. 

ഞങ്ങള്‍ ഏഴു പേര്‍ക്കിടയില്‍പോലും അടക്കം പറച്ചിലുകളും രഹസ്യച്ചിരികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. രാത്രി വീടിനുള്ളിക്കേറാന്‍പോലും പേടി. അങ്ങനെയാണ് ചായ്പിലൊറങ്ങിത്തൊടങ്ങിയത്. വീട്ടീന്നിറങ്ങി മണ്‍പാതയിലൂടെ നടന്നു മെയിന്‍ റോഡ് കവലയിലെത്തുന്നവരെയായിരുന്നു ഒന്നു നിവര്‍ന്നുനടക്കാന്‍ ധൈര്യമുണ്ടായിരുന്നത്. പിന്നെ താനേ തല കുനിയുംശങ്കരമ്മാമന്റെ ചായക്കടേല്‍ നിന്നും തൊട്ടടുത്ത മുറുക്കാന്‍ കടേന്നുമുള്ള പുച്ഛം കലര്‍ന്ന നോട്ടങ്ങള്‍ മാത്രം മതിയായിരുന്നു അതിന്. പരിഹാസച്ചിരികളിലും മുറുമുറുപ്പുകളിലും നിന്നൊഴിഞ്ഞു നടന്ന് ഹൈസ്‌കൂളിലെത്തുമ്പോഴേക്കും ഞാന്‍ തീര്‍ത്തും ഒറ്റയാനായിരുന്നു. ആരുമില്ലാത്തിടത്തൊക്കെ കറങ്ങിനടന്നു. തോട്ടിങ്കരയിലും ഒഴിഞ്ഞ പറമ്പുകളിലുമിരുന്നു സമയം പോക്കി.

അച്ഛനുമമ്മയും പരസ്പരം മിണ്ടുകേല, മിണ്ടിയാ തമ്മിലടിയാ. 

അവര്‍ അച്ഛനോട് കയര്‍ക്കുന്നതു കേട്ടിട്ടുണ്ട്. 

'എനിക്കു തോന്നിയപോലെ ജീവിക്കും. ഒരുത്തനും എന്നോടു ചോദിക്കാനില്ല.'

തിരിച്ചൊന്നും അച്ഛനായിട്ടു പറഞ്ഞു കേട്ടിട്ടില്ല. മറുത്തൊന്നും പറയാന്‍ കഴിവില്ലാത്ത പാവമായിരുന്നു അച്ഛന്‍. 'ചെല്ലുമ്പം ചെല്ലട്ടെ' എന്ന മട്ട്. പുള്ളിക്ക് എന്നും പണിയൊന്നും കിട്ടുകേല. ആരെങ്കിലും പണിക്കു വിളിച്ചാ പോവും, ദൂരെയാണെങ്കിലും പോവും. ചില ദിവസങ്ങളില്‍ മടക്കവുമുണ്ടാവില്ല. വീട്ടില്‍ പട്ടിണിയായിരുന്നു. കര്‍ക്കടകമാസത്തിലൊക്കെ മാപ്പിളമാരുടെ വീട്ടില്‍ പണിക്കു പോയിട്ട്, അവിടുന്ന് ചക്ക കൊണ്ടുവരും. നാല് ചക്കയൊക്കെ ഒന്നിച്ചു കമ്പൊക്കെ കുത്തിക്കേറ്റി കൊണ്ടുവരും. കൂലിയായിട്ടു കിട്ടുന്നതല്ല. പട്ടിണിയായതുകൊണ്ടു അറിയാവുന്നവര്‍ കൊടുത്തുവിടുന്നതാ. അയാള് വന്നുപോണതിനടുത്ത ദിവസമാണ് കപ്പയോ മീങ്കറിയോ ഒക്കെ ബാക്കിവരുന്നത് ഞങ്ങക്കു കിട്ടുക. 

മിക്കവാറും രാവിലെയെണിക്കുമ്പോള്‍ ചായ്പിന്റെ മറ്റേ മൂലയില്‍ പൂച്ചയെപ്പോലെ ചുരുണ്ടുകൂടി ഉറക്കമായിരിക്കും മൂപ്പര്. അച്ഛന്‍ ഇങ്ങനൊരുത്തനായത് കൊണ്ടാവും അമ്മ അങ്ങനെയായിപ്പോയതെന്ന് അന്നെനിക്കു ചിന്തിക്കാന്‍ മേലായിരുന്നു. 

ഒരു ദിവസം രാത്രി ചായ്പില്‍ കെടന്നു ഞാനൊരു പദ്ധതിയിട്ടു. പിറ്റേന്നു സ്‌കൂളീന്നു വരുമ്പോ, റോഡുപണിക്കായി ഇറക്കിയ ചരലേന്ന് കാര്യത്തിന് കൊള്ളാവുന്ന കുറെ, നിക്കറിന്റെ രണ്ടു പോക്കറ്റിലും വാരിനെറച്ച് ചായ്പിന്റെ മൂലക്കൊരിടത്തു പാത്തുവച്ചു. രാത്രി കഞ്ഞികുടിയൊക്കെ കഴിഞ്ഞു വൈകി അയാള്‍ പിന്നാമ്പൊറത്തൂടെയിറങ്ങുമ്പോള്‍ കുറ്റാക്കൂരിരുട്ടായിരിക്കും. കാടിനുള്ളിലൂടെ കുറേ നടക്കണമല്ലോ. ഇത്തിരി ദൂരം പോകട്ടെ. അന്നേരം പിന്നിലൂടെ ചെന്ന് തുരുതുരാ തലക്കിട്ടു ഏറു കൊടുക്കണം. തലയോട്ടി പൊട്ടി അവിടെ വീഴണം. അതു കണ്ടിട്ടു നാടുവിടണം. അതിനു വേണ്ടതെല്ലാം രഹസ്യമായി ഒരുക്കുന്നതിനിടയിലാണ് ഒരു ദിവസം വൈകിട്ട് ചായ്പിലോട്ടിറങ്ങി വന്നു തള്ള അലറിയത്.

'ഏതു കഴുവേറിയാടാ ഒള്ള കല്ലും മണ്ണുമൊക്കെ വീട്ടി കേറ്റിയിട്ടേക്കുന്നെ? നിനക്കതു കണ്ടാ എടുത്തു കളയാന്മേലെ?'

മുള്ളുകൊണ്ടു വീര്‍ത്ത ബലൂണിനിട്ടു കുത്തുകിട്ടിയപോലെയായി ഞാന്‍. അവരുടെ തുറിച്ച നോട്ടത്തിനു മുന്‍പില്‍ ഞാനൊന്നുമല്ലായിരുന്നു. തള്ളേടെ മുഖത്തുന്നു കണ്ണെടുക്കാതെ തന്നെ ആ കല്ലുകളെല്ലാം തൂത്തുവാരി ദൂരെയെറിഞ്ഞു. മത്തന്‍ കുത്തിയാ കുമ്പളം മൊളക്കില്ലാ എന്നും അച്ഛനെപ്പോലെ ഞാനും ഒരു പോങ്ങനാന്നും അന്നാണെനിക്ക് ഒറപ്പായത്.

ജൂനിയര്‍ ടെക്‌നിക്കല്‍ സ്‌കൂളില്‍ പഠിക്കുമ്പളാ. പത്തിരുപതു വയസ്സുകാണും. താഴെ ക്ലാസ്സുകളില്‍ തോറ്റു കിടന്ന വര്‍ഷങ്ങള്‍ കൂട്ടുമ്പോ പ്രായം കണക്കാ. വലത്തേ കണങ്കാലിലും പാദത്തിലും ഒരു കാര്യവുമില്ലാതെ നീരിറങ്ങിത്തൊടങ്ങി പിന്നെ അവിടം ചൊറിഞ്ഞു പൊട്ടാനും. പൊട്ടിയേടം ഒന്നുണങ്ങി രണ്ടാഴ്ച കഴിയുമ്പോള്‍ ആ പാടുകളില്‍ വീണ്ടും ചൊറിച്ചില്‍ തുടങ്ങും. അങ്ങനെ ഉണങ്ങിയും പൊട്ടിയൊലിച്ചും പാദത്തില്‍ നെറച്ചും തടിച്ചിരുണ്ട പാടുകളായി. 

അതും ഒരു കര്‍ക്കിടകമായിരുന്നു. അന്നൊരു ദിവസം തള്ളേടെ കൂടെ വണ്ടികേറി തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജിലേക്ക് പോവുമ്പൊ കൂടെ അയാളുമുണ്ടായിരുന്നു. വീടിനു പുറകുവശത്തുനിന്ന ഒരാഞ്ഞിലിവെട്ടി അതിന്റെ പൈസയും കൊണ്ടാണ് പോവുന്നത്. എല്ലാം അയാളുടെ പ്ലാനായിരുന്നു. രണ്ടു പേര്‍ക്കൊള്ള സീറ്റില്‍ അവരും പിന്നിലത്തെ സീറ്റില്‍ ഞാനും. അന്നാണ് അത്രേം ഒരുങ്ങി അമ്മയെ കാണുന്നത്. അതുവരെ, ചുരുണ്ടമുടി പുറകിലുയര്‍ത്തി ഉണ്ടയാക്കി കെട്ടിവച്ചു കണങ്കാലുവരെയെത്തുന്ന മുഷിഞ്ഞ മുണ്ടുമുടുത്തു ബ്ലൗസിനുമേലെ തോര്‍ത്തുപോലുമിട്ടുമറക്കാത്ത മുലകളും കാണിച്ചുനിന്നിരുന്ന ഒരു മൂശാട്ടയായിരുന്നു അവര്‍. അന്നാവട്ടെ, എണ്ണതേച്ച ചുരുണ്ട മുഴിയഴിച്ചിട്ടു മുല്ലപ്പൂചൂടി നീലസില്‍ക്ക് സാരിയുമുടുത്ത് മുന്നിലിരിക്കുന്നു! കണ്ണെഴുതിയപ്പോളാണ് അവരുടെ കണ്ണുകള്‍ക്കത്ര വലിപ്പവും ചന്തവുമുണ്ടെന്നു തോന്നിയത്. തെറി മാത്രമല്ല തമാശ പറയാനും പൊട്ടിച്ചിരിക്കാനുമൊക്കെ അറിയാം എന്നും തിരിച്ചറിയുന്നത് അന്നാണ്.

എല്ലാം കഴിഞ്ഞു രാത്രി ഒരു ലോഡ്ജില്‍ താമസിച്ചു. കുടുസ്സു മുറിയാ. കട്ടിലേല് അവരും തറയില് ഞാനും. ഇന്നും ഓര്‍മ്മയുണ്ട്, അയാളെന്നോട് ഓപ്പണായി പറഞ്ഞത്: 'ലൈറ്റ് ഇട്ടേക്കരുത്.' കാരണം എനിക്കറിയരുതോ? എന്റെ ബിരിയാണിയേല്‍ വല്ലോം ചേര്‍ത്തിട്ടാണോ എന്തോ രാത്രി കിടന്നതു മാത്രമറിയാം. 

ആ യാത്രയില്‍ അയാള്‍ അവര്‍ക്കൊരു കൊച്ചൊണ്ടാക്കി കൊടുത്തു. ഒരു വര്‍ഷമായില്ല, എട്ടാമത്തെ ഏറ്റവും എളേ അനിയനെത്തി! ഭയങ്കര തലയുമായിട്ടൊരു കൊച്ച്. സാത്താന്റെ സന്തതി! ആ എരണംകെട്ടതിനെ ഞങ്ങള്‍ക്കാര്‍ക്കും കണ്ണെടുത്തു കണ്ടുകൂടായിരുന്നു. ജനിച്ചപ്പം തൊട്ട് അതിനു പ്രശ്‌നങ്ങളായിരുന്നു. രണ്ടു വയസ്സായപ്പോ അതങ്ങു ചത്തു. 

ഒരു ദിവസം രാത്രി, ഭയങ്കര നെലവിളീം ഒരലേല് അരിയിടിക്കുന്നപോലത്തെ ശബ്ദവും കേട്ട് ഞാനുണര്‍ന്നു. വാതിലിന്റെ വിടവിലൂടെ റാന്തലിന്റെ മഞ്ഞിച്ച വെട്ടം ചായ്പിലോട്ടു വീണിരിക്കുന്നു. അതു പതിവില്ലാത്തതാണ്. പൊതപ്പു മാറ്റി, കെടന്നിടത്തുന്നു കണ്ണുതിരുമ്മിയെണീറ്റു. ചായ്പിലും മുറ്റത്തുമായിട്ട് രണ്ടു നിഴലുകള്‍! ചായ്പില്‍നിന്നും അയാള്‍ വരാന്തയിലേക്കിറങ്ങി സിഗരറ്റു കത്തിക്കുന്നു. ചുറ്റിനും റാക്കിന്റെ കുമുകുമാന്നൊള്ള മണം. അയാളെ കണ്ടിട്ടു വീടിനുള്ളിക്കേറാതെ അച്ഛന്‍ മുറ്റത്തുനിന്നു ഉറക്കെ എന്തൊക്കെയോ പുലമ്പുവാ. എവിടെയോ ജോലിക്കു പോയിട്ട് തിരിച്ചുവന്നതാണ്. ഏതോ വീട്ടീന്നു കൊടുത്ത രണ്ടുമൂന്നു ചക്ക കമ്പേല് കേറ്റികൊണ്ടുവന്നത് ദൂരേക്ക് വലിച്ചെറിഞ്ഞപോലെ കമ്പ് വിട്ടു ചിതറിക്കെടക്കുന്നു. 

അന്നാദ്യമായിട്ട് അച്ഛന്‍ നെഞ്ചത്തടിച്ചു നെലവിളിക്കുന്നതു ഞാന്‍ കണ്ടു. അമ്മയേയും വരുത്തനേം ചേര്‍ത്തു തെറിപറയുന്നതും. 

'സാമദ്രോഹീ ചെറ്റേ നീയനുഭവിക്കും.'

അതു കേള്‍ക്കാത്തപോലെനിന്ന അയാള്‍ക്കു നേരെ കാര്‍ക്കിച്ചു തുപ്പിയിട്ട് അച്ഛന്‍ എന്നെയൊന്നു നോക്കി. പിന്നെ, തിരിഞ്ഞു നടന്നെങ്ങോട്ടോ പോയി. 

അച്ഛന്‍ പിന്നൊരിക്കലും തിരിച്ചു വന്നില്ല. എവിടെയും കണ്ടിട്ടുമില്ല. ഞാനും അച്ഛനെപ്പോലായതുകൊണ്ടോ എന്തോ മൂപ്പരെ മാത്രമായിരുന്നു ഇഷ്ടം; അന്നും ഇന്നും.

എനിക്കങ്ങു പകയായി. പഠിപ്പൊക്കെ കഴിഞ്ഞു ജോലി തെണ്ടി തേരാ പാരാ നടക്കുവാ. ഒന്നും അങ്ങോട്ട് ശരിയാവുന്നില്ല. ഞാന്‍ രക്ഷപ്പെടാതെ അനിയത്തിമാരുള്‍പ്പെടെ ആര്‍ക്കും ഗതിപിടിക്കില്ല. അയാള്‍ടെ കേറ്റിയിറക്കം എപ്പോവേണോ അനിയത്തിമാരുടെ നേര്‍ക്കും ഉണ്ടാവാം. അച്ഛന്‍ വീട്ടീന്നു പോയേപ്പിന്നെ, കുടിച്ചുണ്ട ശേഷം ഇടയ്‌ക്കൊക്കെ, അയാള്‍ വീട്ടിലുറങ്ങാനും തുടങ്ങിയിരുന്നു.

എനിക്ക് പ്രാന്ത് പിടിച്ചു. എങ്ങനെങ്കിലും അയാളെ പറഞ്ഞുവിടണം അല്ലെങ്കിലങ്ങ് ഇല്ലാതാക്കണം. ആ കാട്ടാളനോട് നേരിട്ടെന്തെങ്കിലും പറയാന്‍ എന്നെക്കൊണ്ട് കഴിയേല. അങ്ങനെ ഒരു ദിവസം തീരുമാനിച്ചുജയിലില്‍ പോയാലും വേണ്ടുകേല അയാളെ വകവരുത്തണം. കൊല്ലണം. മുന്നിച്ചെന്നു നേരിടാനുള്ള ചങ്കൂറ്റം ഇല്ല. പാത്തിരുന്നു പിറകീന്ന് കമ്പിപ്പാരക്കു അടിച്ചുവീഴ്ത്തണം. പിന്നെയുള്ളതു വരുന്നേടത്തുവച്ചു കാണാം. 
ആലയില്‍ ചെന്ന് ഒരു കമ്പിപ്പാരക്കു പറഞ്ഞു. എന്ന്? എങ്ങനെ? എവിടെ വച്ച് എന്നാലോചിച്ചു നടക്കുമ്പോഴാണ് പ്രഭ വീട്ടിലേക്ക് ചെല്ലാന്‍ പറഞ്ഞ് ആളയച്ചത്.

ബോംബേക്കു പോയതും അവിടുന്നു ഗള്‍ഫെപ്പോയതും അതൊടെ കുടുംബം രക്ഷപ്പെട്ടതുമൊക്കെ ആ ഒരാള്‍ കാരണമാണ്. അനിയത്തിമാരെയെല്ലാം കൊള്ളാവുന്ന ഓരോരുത്തരുടെ കൂടെ കെട്ടിച്ചയച്ചു. 
ഇടക്കെപ്പോഴോ കൂടെയുണ്ടായിരുന്ന അമ്മ മരിച്ചത് മൂത്തവള്‍ പറഞ്ഞിരുന്നു. കൊറേനാള് കെടന്നിട്ടാ പോയത്.

അന്ന് പ്രഭ വിളിപ്പിച്ചില്ലായിരുന്നെങ്കില്‍ എല്ലാം പ്ലാന്‍ ചെയ്ത് അയാളെ വകവരുത്തുമായിരുന്നോ? അതില്‍ എനിക്കും സംശയമുണ്ട്.

ഡ്രൈവറേയും കൂട്ടിയുള്ള യാത്രയുടെ അവസാനം ലോകത്താരോടും പറയാത്ത, വേണോ വേണ്ടയോ എന്ന് അതുവരെ തീരുമാനിക്കാന്‍ പറ്റാതിരുന്ന ആ കാര്യം അങ്ങ് ഉറപ്പിച്ചു. കണ്ട് തിരിച്ചെറങ്ങുന്നതിനു മുന്‍പ് ഒരടി. എല്ലാ ശക്തിയുമെടുത്തു അയാള്‌ടെ കരണക്കുറ്റിക്ക് ഒറ്റയടി. പഴേതൊക്കെ ഒന്നോര്‍മ്മിപ്പിക്കണം. എന്നിട്ട് മതി അടി. ഇതുപോലൊരവസരം ഇനി കിട്ടില്ല. അങ്ങനെ കഴിഞ്ഞകാലം കുഴിച്ചുമൂടണം. എന്നിട്ടു ഇവിടം വിടണം. ഒരിക്കലും തിരിച്ചുവരാന്‍ തോന്നരുത്.

വീട്ടില്‍ എത്തിയപ്പളേക്കും മണി നാല് കഴിഞ്ഞിരുന്നു. പുതിയ സൗകര്യങ്ങളോടെയൊക്കെ പണിത രണ്ടുനില ബംഗ്ലാവ്. ബെല്ലടിക്കേണ്ടിവന്നില്ല. മുന്‍വശത്തെ വാതില്‍ ചാരിയിട്ടേ ഉള്ളൂ. അകത്തേക്കു കയറിയതും വിശാലമായ ഹാളില്‍, റ്റി.വിക്കു മുന്നിലായിട്ട കട്ടിലില്‍ അയാളിരിക്കുന്നു. കാവിനിറത്തിലുള്ള കൈലി വയറിലേക്ക് കേറ്റി ഉടുത്തിട്ടുണ്ട്. ഷര്‍ട്ടില്ല. നന്നായി മെലിഞ്ഞുണങ്ങിയിരിക്കുന്നു. ഒന്നൂടെ കറുത്തിട്ടുമുണ്ട്. പഴയ കോലന്‍ തലമുടി മുക്കാലും പോയി, ബാക്കിനിന്നതില്‍ നന്നായി നരവീണിരിക്കുന്നു. 

ചോരച്ചക്കണ്ണുകളില്‍ മാത്രം ഇത്തിരി കാമം അപ്പോഴും ബാക്കിനില്‍പ്പുണ്ടെന്നു തോന്നി. വിശറിപിടിച്ച കയ്യ് വലത്തെത്തുടയില്‍ തളര്‍ന്നുകിടക്കുവാ. കഴുത്തേല് സ്വര്‍ണ്ണത്തില്‍ കെട്ടിയ രുദ്രാക്ഷമാല! കണ്ടിട്ടെനിക്ക് ചിരിവന്നു. ഏതു പാപിക്കും എടുത്തു കഴുത്തേലിടാവുന്ന ഒന്നായിട്ടുണ്ടത്. 

എന്നെക്കണ്ട് ഒന്നു തലയുയര്‍ത്തി നോക്കി. താനേ തലതാണു നോട്ടം താഴേക്കു വീണു. ആ വലിയ മുറിയില്‍ ഒറ്റതിരിഞ്ഞുകിടന്ന ഒരു കസേര അയാളുടെ മുന്നിലേക്കിട്ട് അതിലിരുന്നു. പേടിയില്ലാതെ ആദ്യമായി കണ്ണുകളിലേക്കു സൂക്ഷിച്ചുനോക്കി ചോദിച്ചു:
 
'പഴയ കുഞ്ഞിരാമനെ ഓര്‍മ്മയുണ്ടോ?'

കുറേനേരം അയാള്‍ എന്നെത്തന്നെ നോക്കിയിരുന്നു. ഇരുട്ടത്ത് മാത്രമല്ല, നല്ല നിലാവത്തുപോലും മുണ്ടും മടത്തുകെട്ടി കയ്യേലൊരു ടോര്‍ച്ചുമായി ഒച്ചയൊണ്ടാക്കാതെ പിന്‍വാതിലിലൂടെ നൂണുകയറിയിരുന്ന വീട് അപ്പോള്‍ ഓര്‍മ്മവന്നു കാണണം. വശത്തേക്ക് കോടിയ വായ പതുക്കെ തുറന്നു. വരണ്ടു ചെലമ്പിച്ച ശബ്ദം.

'നിന്റെ കാലേലൊരു പ്രശ്‌നം ഒക്കെണ്ടാരുന്നില്ലേ?'

'ഒണ്ടാരുന്നു, അതിപ്പോഴുമുണ്ട്.'

കുനിഞ്ഞു വലതു കാലിലെ പാന്റ് മേളിലേക്കു വലിച്ചു കാണിച്ചു.

അതു ശ്രദ്ധിക്കാതെ അയാള് പറഞ്ഞു:

'എനിക്ക് നല്ല സുഖമില്ല.'

എന്നെ മനസ്സിലായിട്ടൊണ്ട്. ഇനി കൂടുതലൊന്നും പറയേണ്ട കാര്യമില്ല. സമയവുമില്ല. ഭാഗ്യത്തിനു വീട്ടില്‍ മറ്റാരുമുണ്ടെന്നും തോന്നുന്നില്ല. 

'എടോ, വന്നത് തന്റെ ക്ഷേമം അന്വേഷിക്കാനല്ല. ഞാന്‍ മരിക്കുന്നതിനു മുന്‍പ് അല്ലെ താന്‍ മരിക്കുന്നതിനു മുന്‍പ് ഒന്നു കാണണമായിരുന്നു. ആയ കാലത്തു താനെന്റെ കുടുംബത്തെ കേറി ചെയ്ത പണി ഓര്‍ക്കുന്നുണ്ടോടോ ഇപ്പൊ?'

ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക
ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക

അയാള്‍ ഒന്നും മിണ്ടിയില്ല. വലക്കണ്ണികള്‍പോലെ ചുളിഞ്ഞ മുഖം ആയാസപ്പെട്ട് എന്റെ നേര്‍ക്കുയര്‍ത്തി. കസേര ഒന്നൂടെ മുന്നിലേക്ക് വലിച്ച് അയാളുമായുള്ള അകലം കുറച്ചു.

'എന്റച്ഛന്‍ ചങ്കിനിട്ടിടിച്ചു കരഞ്ഞോണ്ടിറങ്ങിപ്പോയത് എനിക്കു സഹിച്ചില്ലെടോ. അറിയാവോ തനിക്ക്. ഇത്രേം വര്‍ഷം ഞാനിതു മനസ്സി കൊണ്ടുനടന്നെന്ന് താനറിയണം.'

അപ്പോളും അയാളൊന്നും പറഞ്ഞില്ല, പക്ഷേ, വീണ്ടും തലതാണു. 

ഒരു ഫ്‌ലാഷ്ബാക്കിലെപ്പോലെ പഴേതെല്ലാം എന്റെ മനസ്സിലൂടെ ഓടിപ്പോയി. നിലാവത്തു കരിയിലകള്‍ക്കിടയിലൂടെ, തുറിച്ച കണ്ണുകളോടെ കാമത്തിന്റെ മദജലം പുരണ്ട ഈര്‍ക്കിലി നാവുനീട്ടി ഇഴഞ്ഞുപോവുന്നൊരു പാമ്പ്, ഇണചേരലിന്റെ സീല്‍ക്കാരങ്ങള്‍, അവ്യക്തമായ അശ്ലീല തമാശകള്‍, പൊട്ടിച്ചിരി. എല്ലാത്തിനുമൊടുവില്‍ നിലവിളിയോടെ ഇരുട്ടത്ത് നിഴലായി നടന്നു മറയുന്ന ഒരു രൂപം. എന്റെ കൈ തരിക്കുന്നതു ഞാനറിഞ്ഞു. നെഞ്ചിടിപ്പ് കൂടി. കിതക്കാന്‍ തുടങ്ങി. ഇരുന്നിടത്തുന്നു ഞാനെണീറ്റു. പല്ലിറുമ്മിക്കൊണ്ട് സര്‍വ്വശക്തിയോടെയും വലത്തേ കയ്യ് അറിയാതെ ഉയര്‍ന്നു.

അയാള്‍ടെ വയസ്സോ രോഗമോ ഒന്നും ആ നിമിഷം മനസ്സിലുണ്ടായിരുന്നില്ല. അറിഞ്ഞോ അറിയാതെയോ ഉള്ളിലടിഞ്ഞ പകയുടെ കൊടും വിഷം പുറത്തേയ്ക്കു തള്ളാന്‍ തുടങ്ങുകയായിരുന്നു. എന്നാലപ്പോള്‍ തൊട്ടുമുന്നില്‍ കണ്ട കാഴ്ച ഉയര്‍ത്തിയ കയ്യ് അവിടെത്തന്നെ മരവിപ്പിച്ചു.

അയാളുടെ കണ്‍കുഴികളില്‍ ചോര കലര്‍ന്ന കണ്ണീര്‍ പരക്കുന്നു. ചുണ്ടുകള്‍ നിയന്ത്രണമില്ലാതെ വിറച്ചു. അടുത്ത നിമിഷം ചെരിഞ്ഞു കട്ടിലിലേക്ക് വീണു. പതിയെ കണ്ണുകളടഞ്ഞു. എന്തു ചെയ്യണമെന്നറിയാമ്മേലാതെ ഞാന്‍ കസേരയിലിരുന്നുകൈകള്‍ പിണച്ചു കണ്ണുകളടച്ചു കുനിഞ്ഞു കുറേനേരം. കണ്ണുതുറന്നുനോക്കുമ്പോള്‍ വെട്ടിയിട്ട വാഴപോലെ അയാള്‍ കട്ടിലില്‍ മലച്ചുകിടക്കുന്നു. ഇരുന്നയിരുപ്പില്‍ ചരിഞ്ഞകാരണം രണ്ടു കാലുകളും കട്ടിലിനു പുറത്തു നിലത്തേക്ക് തൂങ്ങിനിന്നു.
ഞാന്‍ എണീറ്റു. രണ്ടു കാലുകളും മെല്ലെ പിടിച്ചു മെത്തയിലേക്കു വെച്ച് നേരെയാക്കി. അടുത്തു കിടന്ന കമ്പിളിപ്പുതപ്പു ദേഹത്തേക്ക് വലിച്ചിട്ടു. ഒരു നിമിഷം നോട്ടം ആ മുഖത്തു തറഞ്ഞു. ഞാന്‍ പുറത്തേക്കു നടന്നു. 

വൈകുന്നേരത്തെ മഞ്ഞവെയില്‍. നെഞ്ചിനുമേലെനിന്നും ഇക്കാലമത്രയും ചുമന്നഭാരം എടുത്തുമാറ്റപ്പെട്ടിരിക്കുന്നു. കാലുകള്‍ക്കും ഇത്രേം കാലമില്ലാണ്ടിരുന്ന ഭാരക്കുറവ്. കനമില്ലാത്ത പാദങ്ങള്‍ കാറിനടുത്തേക്കുള്ള നടപ്പിനു വേഗതകൂട്ടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com