ജാരനെപ്പോലെയപ്പോള്‍ വരുന്നു മന്ദാനിലന്‍... കുട്ടിക്കാലത്ത് പഠിച്ച ഏതോ പദ്യത്തിലെ വരി മായ ആനുഷംഗികമായി ഓര്‍ക്കുകയായിരുന്നു. രാത്രിവാര്‍ത്തയില്‍ കണ്ടതാണ് കൊള്ളക്കാരുടെ വര്‍ത്തമാനം. അയല്‍നാട്ടില്‍നിന്ന് കവര്‍ച്ച അനുഷ്ഠാനംപോലെ ആചരിക്കുന്ന ഒരു കൂട്ടര്‍ ഇവിടേയ്ക്ക് കടന്നിട്ടുണ്ടുപോലും. ഒരാളെ പിടികൂടിയപ്പോഴാണ് അവര്‍ കുറേപ്പേര്‍ ഉണ്ടെന്ന് അറിഞ്ഞത്. കണ്ണില്‍ ചോര ഇല്ലാത്ത തസ്‌കരവീരന്മാര്‍.
പെട്ടെന്ന് കാലാകാലമായി കേട്ട് മറന്നിരിക്കുകയായിരുന്ന കുറേ കഥകള്‍ മായയുടെ മനസ്സിലേക്ക് തിക്കിത്തിരക്കി വന്നു. നഗ്‌നരായി മേലാസകലം കരിയും എണ്ണയും തേച്ചു വരുന്ന മോഷ്ടാക്കളുണ്ട്. ആരെങ്കിലും പിടിക്കാന്‍ ശ്രമിച്ചാല്‍ വഴുതിമാറാന്‍ വേണ്ടിയാണ് അത്. ഒരു കൗപീനമോ മറ്റോ ആവും അവര്‍ക്ക് ആകെയുള്ള നൂല്‍ബന്ധം. കണ്ടാല്‍ത്തന്നെ പേടിയാവും ആര്‍ക്കും.
മറ്റേ കള്ളന്മാര്‍ക്ക് ഒരു ആചാരമാണ് മോഷണം എന്നു പറഞ്ഞല്ലോ. ഭയങ്കരമായി ഉപദ്രവിക്കുകയും ചെയ്യും അവര്‍ വീട്ടുകാരെ. ഞാന്‍ ഒറ്റയ്ക്കാണ് താമസം എന്ന് അവരില്‍ ആരെങ്കിലും അറിയുകയേ വേണ്ടൂ...
ഉണ്ണ്യേട്ടന്റെ കൂടെ വിമാനത്താവളത്തിനടുത്തുള്ള ആ വീട്ടില്‍ കഴിഞ്ഞ രാത്രി ഒരിക്കലും മറക്കില്ല ഞാന്‍. നിനച്ചിരിക്കാതെ കിട്ടിയ സുവര്‍ണ്ണാവസരം. കള്ളത്തരം ആയിരുന്നെങ്കിലും അത് ഏറ്റവും അവിസ്മരണീയം ആക്കിത്തീര്‍ക്കാന്‍ ഞങ്ങള്‍ക്കു സാധിച്ചു എന്നതിലാണ് ഒരു ഇത്.
'എയ്‌റോഡ്രോം അടുത്താണ് എന്നു കേട്ടപ്പോള്‍ ഇത്ര അടുത്താവും എന്നു വിചാരിച്ചിട്ടുണ്ടാവില്ല മോള്‍ ഹല്ലേ?'
'എന്റെ ബാക്പാക് തുറന്നാല്‍ ഒരു നല്ല ബെഡ് സ്‌പ്രെഡ് കാണാം അതു വിരിക്കാം നമുക്ക് ഉണ്ണ്യേട്ടാ'
'ഓ യാ ഉടുക്കാക്കുണ്ടിയായി ഇങ്ങനെ നടക്കാന്‍ എന്താ രസം, അല്ലേ മോളൂ.'
'കിങ് സൈസ് ആണെന്നു തോന്നുന്നു ഈ ബെഡ് അതോ ക്വീന്‍ ആണോ?'
'എന്തായാലും സ്പ്രിങ് ആണല്ലോ നല്ല രസം ഇങ്ങനെ ചാഞ്ചാടുമ്പോള്‍... ഞാന്‍ ആദ്യമായിട്ടാണ് ഇങ്ങനത്തെ കോസറീല്‍ മോള്‍'
'ഉണ്ണ്യേട്ടന്റെ ഒപ്പം ഞാനും ആദ്യായിട്ട്...'
എത്ര സ്പഷ്ടമായി ഓര്‍ത്തിരിക്കുന്നു അന്നത്തെ സംഭാഷണം. ഇതാണ് പരസ്പരം അത്ര രമ്യതയുള്ളവര്‍ ചേര്‍ന്നാലുള്ള ഗുണം. അതിനിടയില്‍ ഉണ്ണ്യേട്ടന്‍ ഒരു തമാശ പറഞ്ഞിട്ട് ഉടനെ പിന്‍വലിക്കുകയും ഉണ്ടായില്ലേ.
'മോള്‍, നമുക്ക് ഓരോ വിമാനത്തിന്റെ ഇരമ്പത്തിന്റെ ഒപ്പവും ഓരോന്ന് എന്നു പ്ലാന്‍ ചെയ്താലോ.'
'വേണോ ഉണ്ണ്യേട്ടാ അതിമോഹാവില്ല്യേ അത്. അന്താരാഷ്ട്രം അല്ലേ, രാത്രി കുറേ ഫ്‌ലൈറ്റ്‌സ് ഉണ്ടാവില്ല്യേ'
'ആണോ. എന്നാല്‍ ശരി, അത്യാഗ്രഹം വേണ്ടാന്നു വെയ്ക്കാം.'
'ന്ന്വച്ചാല്‍ തളരണ്ടാച്ചിട്ടാണ്‌ട്ട്വോ.'
'ഉവ്വുവ്വേ ഒതുക്കുന്ന ഒരാള്! നിന്റെ കൊതീം പൂതീം തീരുമ്പഴേയ്ക്കും ഞാന്‍ ഒരു വഴിക്കാവുംട്ട്വോ'
'ശ്ശ്യോ ചമ്മിപ്പോയിട്ട്വോ ഞാന്‍ ഇങ്ങനെ നിര്‍ദ്ദാക്ഷിണ്യം കളിയാക്കല്ലൂ ഉണ്ണ്യേട്ടാ...'
എന്തൊരു രസികന്‍ തര്‍ക്കം, അല്ലേ. മായ ഓര്‍ക്കുകയായിരുന്നു. കുറേ കാലമായി ഉണ്ണ്യേട്ടന്റെ ഇവിടത്തെ കൂട്ടുകാരന്‍ എങ്ങോട്ടെങ്കിലും വിനോദയാത്ര പോവുന്നത് നോക്കി കാത്തിരിക്കുന്നു. അവര്‍ മൂന്നു ദിവസത്തേയ്ക്ക് കൊഡൈ വരെ പോയ തക്കത്തിനു ഞങ്ങള്‍ ഇവിടെ എത്തി.
ഉണ്ണ്യേട്ടന്‍ ഒരു ബ്രയോ ഓടിച്ചാണ് വന്നത്. അതിനും ഉണ്ടായിരുന്നു ഒരു വിശദീകരണം. 'ഏറ്റവും കോമണ്‍ ആയ കാര്‍ ആവുമോ നമുക്ക് ഇങ്ങനെ ഒളിച്ചോടുമ്പോള്‍ നല്ലത് മോളൂ. എന്താണ് അതിനു പിന്നിലെ മനഃശാസ്ത്രം. എനിക്കു തോന്നുന്നത് എണ്ണത്തില്‍ കുറവായ ഇനം ആണെങ്കില്‍ അതു ശ്രദ്ധിച്ച് ഓര്‍ത്തിരിക്കുന്നവര്‍ ആവും കുറവ് എന്ന് അല്ലേ... എന്തായാലും എനിക്കിപ്പോള്‍ ഈ ബ്രയോ ആണ് ഉള്ളത് നിന്നെ ആവാഹിച്ചു കൊണ്ടുവരാന്‍'
പാചകത്തിനും മറ്റുമായി നേരം കളയേണ്ട എന്നു കരുതി ഞാന്‍ കുറച്ച് ആഹാരം ഉണ്ടാക്കിക്കൊണ്ടു പോയിരുന്നു. അന്ന് അത് പൂരിമസാല ആയിരുന്നു. ഉണ്ണ്യേട്ടന്‍ പക്ഷേ, തനിക്ക് അത് ബൂരി ആണ്, പൂരിയല്ല എന്നു വാദിച്ചു.
'മണിവിളക്കുവേണ്ടാ മുകില്‍ കാണേണ്ടാ ഈ പ്രേമസല്ലാപം/ കളി പറഞ്ഞിരിക്കും കിളി തുടങ്ങിയല്ലോ...' ഇടയ്ക്ക് മേല്‍ കഴുകാനായി കുളിമുറിയിലേയ്ക്ക് കയറുമ്പോള്‍ ഉണ്ണ്യേട്ടന്‍ പാടിത്തുടങ്ങി, 'നീയും വന്നോളൂ മോളൂ, ഒപ്പം കുളിക്കാം... മിഴിയറിയാതെ നിന്‍ ഹൃദയമിതില്‍ ഞാന്‍
ചോരനായ് കടന്നൂ/ഉടലറിയാതെ ഉലകറിയാതെ നിന്‍ മാനസം കവര്‍ന്നൂ/നീ മായല്ലേ മറയല്ലേ നീലനിലാവൊളിയേ... വരൂ മോളൂ വാ!'
'ഏയ്, എനിക്ക് നാണാവും ഉണ്ണ്യേട്ടാ'
'അവിടെ നമ്മള്‍ കിടക്കാന്‍ പോണ മുറിയില്‍ ഒരു മൂണ്‍ലാംപ് കണ്ടു മോളൂ അത് കത്തുമോ എന്നൊന്നു നോക്കൂ ഉണ്ടെങ്കില്‍ അത് ഇരുന്നോട്ടെ, അരണ്ട വെളിച്ചമേ കാണൂ.'
'ഉണ്ണ്യേട്ടന്‍ വരൂ, എന്നിട്ട് നോക്കാം'
'നീ എന്തു ചെയ്യ്വാണ് അപ്പോ?'
'എന്റെ കയ്യ് ഫ്രീ അല്ല ഉണ്ണ്യേട്ടാ ഒന്ന് ഒരുക്ക്വാണ് ഉണ്ണ്യേട്ടന്‍ പുറത്തു വന്നാല്‍ ഉടനെ ഒന്ന് ചെയ്യാം ല്ലോ'
'അമ്പടീ പ്രായോഗികമതീ!...'
അന്ന് ഉറങ്ങിയിട്ടേയില്ല എന്നു തോന്നുന്നു. രാത്രി മുഴുവനും ഇണചേര്‍ന്നു തന്നെ കഴിഞ്ഞു. ഏതാണ്ട് പാതിരാ ആയപ്പോഴാണെന്നു തോന്നുന്നു ഉണ്ണ്യേട്ടന്‍ ആ അമിട്ട് പൊട്ടിച്ചത്.
'ഒരു കള്ളന്‍ വന്നാലാണ് ഇപ്പോള്‍ പെടുക നമ്മള്‍, മോളൂ കത്തിയോ തോക്കോ കാണിച്ച് പണവും പണ്ടവും എവിടെ എന്ന് അയാള്‍ ആക്രോശിച്ചാല്‍ നമ്മള്‍ എന്തുചെയ്യും. നമുക്ക് അറിയില്ല എന്നത് വിശ്വസിക്കണ്ടേ അയാള്‍'
'അതുമല്ല, അറിയുംച്ചാല്‍ തന്നെ അവരുടേത് എടുത്തുകൊടുക്കുന്നത് ശരിയാണോ നമ്മള്‍'
'അപ്പോള്‍ മര്‍ദ്ദിച്ചാലോ നമ്മളെ കള്ളന്‍.'
'എനിക്കതല്ല ഉണ്ണ്യേട്ടാ നമ്മള്‍ പിറന്നപടി കിടക്കുന്നതു കണ്ടിട്ട് ഞെട്ടില്ല്യേ കള്ളന്‍, അപ്പോഴോ!'
'ഒരു ഇത്തിരി ഉറങ്ങാം നമുക്കു വെളിച്ചാം കാലത്ത്, അല്ലേ മോളൂ. ഇല്ലെങ്കില്‍ ക്ഷീണം തോന്നിയാലോ.'
'ഈ ഉണ്ണ്യേട്ടന്റ്യൊരു ദീര്‍ഘവീക്ഷണം അതൊക്കെ പിന്നെ ആലോചിക്കാംന്നേ ഇപ്പോ ചെയ്യുന്നതില്‍ മനസ്സിരുത്തൂ!...'
ഒരുപക്ഷേ, ജീവിതത്തിലെ തന്നെ ഏറ്റവും ആസ്വദിച്ച മൈഥുനം അന്നാണുണ്ടായത്. കൂടുതല്‍ രസനീയമായ അനുഭവങ്ങള്‍ വേറെയും ഉണ്ടായിട്ടുണ്ടാവാം. എന്നാല്‍, സുരതം മാത്രം നോക്കിയാല്‍ അത് അന്നത്തേതുതന്നെ. മായ ഓര്‍ത്തു. അതോ അതങ്ങനെയല്ല എന്നില്ല എന്നുണ്ടോ.
രാഗവിവശയായ മായ സ്വയം സ്പര്‍ശിച്ചുകൊണ്ടിരുന്നു. പ്രവീണ്‍ കൊണ്ടുവന്നു തന്ന ഡില്‍ഡോ എടുക്കാം.
അവന്‍ ആംസ്റ്റര്‍ഡാം പോയപ്പോള്‍ വാങ്ങിയതാണത്രേ അത്. ഓ, എനിക്കൊന്നും തോന്നിയില്ല.
ഹഹ, എന്നാലും ഇപ്പോള്‍ ഉപകരിക്കും.
ആ രാമപുഷ്പഗന്ധമേറ്റിക്കൊണ്ടിരുട്ടത്തു/ജാരനെപ്പോലെയപ്പോള്‍ വരുന്നു മന്ദാനിലന്‍...
***
അവര്‍ നിലാവില്‍ അലഞ്ഞുതിരിഞ്ഞു നടക്കുകയായിരുന്നു. മധുവിധു ആഘോഷിക്കുന്നവര്‍. അതിനിടയില്‍ ഒരു വള്ളിക്കുടിലില്‍ ഇരുന്ന് അവര്‍ ആഹാരവും കഴിച്ചു.
പലഹാരം കഴിക്കുമ്പോള്‍ ഒരു നായ അടുത്തെത്തി തുറിച്ചുനോക്കിക്കൊണ്ടു നിന്നു, നാവ് പുറത്തിട്ട് കിതച്ചുകൊണ്ട്. 'അയ്യോ, ഒരു പശുക്കുട്ടീടെ വലുപ്പണ്ടല്ലോ പേട്യാവുന്നൂ എനിക്ക്', അവള്‍ കൊഞ്ചി.
അപ്പോള്‍ അയാള്‍ ഒരു കല്ല് പെറുക്കിയെടുത്ത് എറിയുന്നതായി ആംഗ്യം കാണിച്ചപ്പോള്‍ നായ ദൂരേയ്ക്ക് ഓടി മാറി. പിന്നീട് അവിടെനിന്ന് നായ തന്റെ വാല്‍ ആട്ടിക്കാണിക്കാന്‍ തുടങ്ങിയെങ്കിലും നവദമ്പതികള്‍ അത് ശ്രദ്ധിച്ചില്ല.
പിന്നെ മുറിയിലേക്ക് മടങ്ങാം എന്നു തോന്നിയപ്പോള്‍ അവര്‍ ഉരുമ്മിയുരുമ്മി തിരികെ നടക്കാന്‍ തുടങ്ങി.
വഴിയില്‍ പടര്‍ന്നുപന്തലിച്ച ഒരു വലിയ മരം കണ്ടപ്പോള്‍ അവര്‍ നിന്നു. അതിന്റെ തണലില്‍ നിന്നുകൊണ്ട് അവര്‍ അന്യോന്യം ആശ്ലേഷിച്ചുകൊണ്ട് ചുംബനത്തില്‍ മുഴുകി.
പരിഭ്രമിക്കാന്‍ ഒന്നുമില്ല, സമയം യഥേഷ്ടമാണ്.
'നമുക്ക് ഇവിടെ കിടന്നാലോ രാത്രി'
'അയ്യേ', അവള്‍ നാണിച്ച് നിലവിളിച്ചു.
'ആരെങ്കിലും കാണില്ല്യേ'
'ഇരുട്ടല്ലേ ഇവിടെ. പോരെങ്കില്‍... വെറുതേ കിടന്നാല്‍ മതിയല്ലോ'
'ഊം ഉവ്വുവ്വേ, നല്ലോണം പറ്റും ഒരാള്‍ക്ക്!...'
ഈ ഭൂമിയിലെ സന്തോഷം മുഴുവനും തങ്ങളുടേതാണ് എന്നു മനസ്സിലാവുമ്പോള്‍ രണ്ട് കുട്ടികള്‍ എങ്ങനെ ആഹ്ലാദിക്കും, അതേപോലെ അവര്‍ കുതൂഹലം കൊണ്ടു.
'കാടുപോലെ തന്നെയുണ്ട് ഇവിടെ ട്ട്വോ'
'എന്താണ്, പേടിയാവുന്നുണ്ടോ?'
'വല്ല കരടിയും വന്നാലോ.'
'കരടി നമ്മളെ തിന്നില്ലല്ലോ അതിനു തേന്‍ അല്ലേ വേണ്ടൂ.'
'അപ്പോ ഇന്നലെ രാത്രി ഞാന്‍ തേനാണെന്ന് പറഞ്ഞതോ'
'നീ എന്റെ തേനല്ലേ കരടിയുടെ അല്ലല്ലോ, കള്ളിപ്പെണ്ണേ!...'
മരത്തിന്റെ താഴത്തെ കൊമ്പില്‍ ഇരുന്ന് തങ്ങളെ തുറിച്ചുനോക്കുന്ന മൂങ്ങയെ അപ്പോഴേ അവര്‍ കണ്ടുള്ളൂ. മൂങ്ങയുടെ ഒരു തൂവല്‍ കൊഴിയാറായതുപോലെ തെറിച്ചുനില്‍ക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് ചിറകടിച്ചു പറന്ന് മറ്റൊരു മൂങ്ങ അതേ കൊമ്പില്‍ വന്ന് ഇരുന്നു.
'എന്തോ ദുരുദ്ദേശ്യമുണ്ടല്ലോ കൂമന്മാര്‍ക്ക്'
'നമ്മളെ കണ്ടിട്ട് മടിയായിട്ടാവും'
'എന്നാല്‍, നമുക്കങ്ങോട്ട് മാറാം വാ...'
അവര്‍ തങ്ങളുടെ മുന്നില്‍നിന്നു മാറിയതും മൂങ്ങകള്‍ പരസ്പരം വന്യമായി കൊത്തുകൂടാന്‍ തുടങ്ങി.
ഇടയ്ക്ക് ഒന്നുനിന്നു തിരിഞ്ഞുനോക്കിയ കമിതാക്കള്‍ അതാണ് കണ്ടത്. അവര്‍ക്ക് അതില്‍ വ്യസനം തോന്നി.
'അവര്‍ ഇണകളല്ലാന്നു തോന്നുന്നു'
'നോക്കണ്ട നീ അങ്ങോട്ട്'
'എന്നാലും കഷ്ടായിട്ട്വോ'
'എനിക്കു തോന്നുന്നത് നല്ല നിലാവില്‍ ഇവര്‍ക്ക് കാഴ്ച കുറയും എന്നാണ്. വേറെ ഒരു കൂമനെ അടുത്തു കണ്ടതും രണ്ടാളും തുടങ്ങി ശണ്ഠ അത്രതന്നെ.'
'എന്നാലും എന്തോ ദുശ്ശകുനം പോലെ.'
'സാരമില്ലാന്നേ നമ്മള്‍ അവരെ അവിടെ വിട്ടില്ലേ, അവരുടെ പാട്ടിന്.'
'ഊം, തിരിച്ചുപോവാം നമുക്ക്'
'പോവാമല്ലോ നമുക്കു നമ്മുടെ കൂടില്ലേ...'
മുറി തുറന്ന് അകത്തു കടന്നപ്പോള്‍ അതാ, അവിടെ വെളിച്ചം കാണുന്നു. കൂടാതെ അപരിചിതനായ ഒരാളും. അയാള്‍ അവിടെ ഒരു കസേരയില്‍ ഉറക്കം തൂങ്ങിക്കൊണ്ട് ഇരിക്കുകയായിരുന്നു.
'കള്ളന്‍ കയറിയിരിക്കുന്നു നമ്മുടെ മുറിയില്‍'
മധു പിറുപിറുത്തു.
'ഞാന്‍ കണ്ടു നമ്മളിനി എന്തുചെയ്യും', വിധു ദയനീയമായി മുനിഞ്ഞു.
'നോക്കിനില്‍ക്കുന്നോ എന്നിട്ട്', അയാള്‍ പെട്ടെന്ന് ക്രുദ്ധനായി, 'പോയി കയറെടുത്തിട്ടുവാ കെട്ടിയിടാം അവനെ കസാലയില്‍, എന്നിട്ട് പിടിച്ചുകൊടുക്കാം പോ!'
'പക്ഷേ, എനിക്കറിയില്ല കയര്‍ എവിടെയാണെന്ന്'
'ഇല്ലെങ്കില്‍ ദുപ്പട്ടയോ എന്തെങ്കിലും എടുത്തിട്ടു വാടീ നിന്നു കിണുങ്ങാതെ ഇങ്ങനെ ചെല്ല്!'
'ഹ്... ഏട്ടന്‍ കൂടി വര്വോ', അവള്‍ വിതുമ്പി,
'എനിക്ക് ഒറ്റയ്ക്ക് അപ്പുറത്തേയ്ക്ക് പോവാന്‍ പേടിയാ'
'ആകെ ആ മുറിയല്ലേ ഉള്ളൂ... ഞാന്‍ ഇവിടെ നില്‍ക്കണ്ടേ ഇയാളെ നോക്കിയിട്ട് ഹോ, എന്തെങ്കിലും ഒന്നെടുത്തിട്ടു വാ പെണ്ണേ'
'ഇങ്ങനെ അട്ടഹസിച്ചാല്‍ ഞാന്‍ എങ്ങോട്ടെങ്കിലും ഇറങ്ങി ഓടുംട്ട്വോ'
'ആരാണെടീ ആരാണ് അലറിയത് പറ!'
'ഞാന്‍ പുറത്തേയ്ക്ക് ഇറങ്ങുമേ'
'എങ്ങനെ നല്ല മഴയല്ലേ പുറത്ത്'
അതെ, പുറത്ത് മഴയാണല്ലോ. അവള്‍ തേങ്ങി.
മഴ വീഴുന്നതിനു തൊട്ടുമുന്‍പായിരുന്നു തങ്ങള്‍ മുറിയിലേക്ക് ഓടിക്കയറിയത് എന്ന് അവള്‍ ഓര്‍ത്തു. അപ്പോള്‍ അത് ഭാഗ്യമാണെന്ന് നിനച്ചതായിരുന്നു നനയാതിരുന്നത്.
ഞാന്‍ പുറത്തേയ്ക്ക് ഇറങ്ങുന്നത് തടയാനായിരിക്കുമോ ഇപ്പോള്‍ മഴ പെയ്യുന്നത്. വിഷണ്ണയായി അവള്‍ നഖം കടിച്ചുകൊണ്ടു നിന്നു. ദൈവമേ, ചെകുത്താനും കടലിനും ഇടയില്‍ എന്നത് ഇതാണോ.
'വിധൂ, നീ പോയി കെട്ടാന്‍ പറ്റുന്ന എന്തെങ്കിലും ഒന്ന് എടുത്തുകൊണ്ടുവാ. ഞാന്‍ ഇവന്റെ മേലേയ്ക്ക് ചാടിവീണ് കൈ രണ്ടും പിന്നിലേയ്ക്ക് കൂട്ടിപ്പിടിച്ചു തരാം. നീ പെട്ടെന്ന് കെട്ടണം'
'അയ്യോ, അപ്പോള്‍ അയാള്‍ ഉണര്‍ന്നാലോ'
'കൂര്‍ക്കം വലിക്കുന്നതു കണ്ടില്ലേ എടീ അവന്‍.
അവന്റെ ഒരു കുമ്പയും കോപ്പും; കൊണാപ്പന്‍.'
'തെറി പറയല്ലൂ ഏട്ടാ, എന്റെ കാത് നോവുന്നൂ.'
'കെട്ടാന്‍ അറിയുമോ നിനക്ക്, കഴുതേ.'
'പക്ഷേ, അപ്പോ അയാള്‍ടെ കയ്യ് എന്റെ കയ്യില്‍ തട്ടില്ല്യേ?'
'ഹാവൂ, ഒരു മാഞ്ഞാലം!', മധു അമര്‍ഷം അതേപോലെ പ്രകടിപ്പിച്ചു. 'ആരും തൊടാത്ത ഒരു അനാഘ്രാതകുസുമം... രണ്ടുമൂന്നു കൊല്ലം മുന്‍പ് നിങ്ങളൊക്കെ കൂടി ഇതേ കൊഡൈയില്‍ വന്നിട്ട് കാട്ടിക്കൂട്ടിയതെന്താണെന്ന് ഞാനും കേട്ടു'
അതോടെ വിധു നിശബ്ദയായി. ഇതികര്‍ത്തവ്യതാമൂഢനായി മധു ഉറങ്ങുന്ന ആ മനുഷ്യനെ നോക്കിക്കൊണ്ട് നിന്നു. അയാള്‍ പതുക്കെ ഉണരാന്‍ ഭാവിക്കുകയാണെന്ന് മധുവിനു മനസ്സിലായി. തന്റെ കൈവശം സൂക്ഷിച്ചിരുന്ന പേനാക്കത്തി എടുത്തു നിവര്‍ത്തി മധു കാത്തുനിന്നു.
'നിങ്ങളെ കാത്തുനിന്നു മടുത്തപ്പോള്‍ അകത്തു കയറിയതാണ് ഞാന്‍. വെറുതേ ഇരുന്നപ്പോള്‍ ഉറങ്ങിപ്പോയി... പേടിച്ചോ നിങ്ങള്‍. ഞാന്‍ മറ്റാരുമല്ല ഹേ, മധു തന്നെയാണ്. മധുവിന്റെ കുറച്ചുകാലം കഴിഞ്ഞുള്ള, വരാനിരിക്കുന്ന രൂപം. ഹേ, അന്തംവിട്ടു നില്‍ക്കാതെ ഇങ്ങനെ... ഹഹഹ, ഒന്നു കണ്ടിട്ടുപോകാം എന്നു കരുതി എന്നേയുള്ളൂ; ആങ്!...', അയാള്‍ എഴുന്നേറ്റുനിന്നു. 'ഈ മഴ ഒന്നു മാറിക്കോട്ടെ, അല്ലേ?'
***
ഈ കള്ളന് തന്റേതായ ഒരു രീതിശാസ്ത്രം ഉണ്ടായിരുന്നു. മാരകായുധങ്ങളൊന്നും അയാള്‍ കയ്യില്‍ കരുതില്ല. മയക്കാനുള്ള ആ തൈലം മാത്രം കൂടെ എടുക്കും. എന്നിട്ട് പാതിരാ കഴിഞ്ഞാല്‍ പുറത്തിറങ്ങിയിട്ട് ഓരോരോ വീടുകളായി കയറിയിറങ്ങും. മുന്നിലേയും പിന്നിലേയും വാതിലുകളില്‍ വല്ലതും തള്ളുമ്പോള്‍ തുറന്നുകിട്ടിയാല്‍ അവിടെ കയറും, അത്രതന്നെ.
ചിരിക്കുന്നോ, വാതില്‍ തഴുതിട്ടടയ്ക്കാന്‍ മറക്കുന്നവരുടെ എണ്ണം കൂടിവരുന്നുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാത്തതുകൊണ്ടാണ് അത്. അതിന്റെ കൃത്യമായ സ്ഥിതിവിവരക്കണക്ക് അറിയണമെങ്കില്‍ എന്നോട് ചോദിക്കുക.
ഇന്ന് എനിക്ക് വീണുകിട്ടിയത് ഈ കിടു ചേച്ചിയെയാണ്. ചേച്ചി എന്നുവെച്ചാല്‍ അംഗലാവണ്യം വഴിഞ്ഞൊഴുകുന്ന ഒരു ചരക്ക്. തീന്‍മേശമേല്‍ ചെറിയ പളുങ്കുഭരണികളിലായി നിറച്ചുവെച്ചിരുന്ന കായകളും പരിപ്പുകളും വിത്തുകളും എല്ലാം എടുത്ത് കൊറിച്ചുനോക്കിക്കൊണ്ട് കുറേനേരം ചെലവഴിച്ചതിനുശേഷം 'ഇനി എന്ത്' എന്ന ചോദ്യചിഹ്നവുമായി മല്ലിടുകയായിരുന്നു അയാള്‍. നാലുമണിക്കൂറെങ്കിലും ഉറങ്ങും അവള്‍, അത്ര മരുന്ന് മുഖത്ത് പൊത്തിയിട്ടുണ്ട്. വേറെ ആരുമില്ല ഈ വീട്ടില്‍. ഊശ്, എന്തുചെയ്യും ഞാന്‍ ഇപ്പോള്‍ ഈ ഉരുപ്പടിയെ.
എങ്ങനെ അത് കണ്ടില്ല എന്നു നടിക്കും ഞാന്‍. എന്നെ ഇങ്ങനെ പരീക്ഷിക്കുന്നതെന്തിനാണ് ഈ നിയതി. ചിന്താശേഷിയുള്ള ഒരു അക്രമി ആയിപ്പോയി എന്നതാണോ എന്റെ കുറ്റം.
ഇതെന്താണ് മത്തന്‍വിത്തോ. വെള്ളരി, തണ്ണിമത്തന്‍, വെണ്ടയ്ക്ക എന്നിവയുടെ കുരുക്കളും ഉണ്ട്. ഒന്ന് എണ്ണ കാണിച്ച് വറുത്തെടുത്താല്‍ നല്ല രസമായിരിക്കും. ഒരു തവ എടുത്ത് അതു ചെയ്യാം വേണമെങ്കില്‍. നേരമൊക്കെയുണ്ട് ധാരാളം.
പക്ഷേ, അവിടെ കിടക്കുന്ന ആ പെണ്ണിനെക്കുറിച്ചോര്‍ക്കുമ്പോള്‍...
ഹോ, വെറും പെണ്ണ് ആണോ അത്. മാദകത്തിടമ്പ്. ഇവളെ കയ്യില്‍ കിട്ടുന്നവന്റെയൊരു ഭാഗ്യം.
ങ്‌ഹേ, ഞാന്‍ അല്ലേ ഇപ്പോള്‍ അത്, ഹല്ലേ!
എനിക്കല്ലേ കിട്ടിയിരിക്കുന്നത് അത് മുന്നില്‍. എന്തൊരു നിറവും കൊഴുപ്പും മിനുസവും?
അര്‍ദ്ധനഗ്‌നയായിട്ടാണ് അവള്‍ മലര്‍ന്നുകിടക്കുന്നത്. മറ്റേ സാമഗ്രി അടുത്തുതന്നെ കണ്ടതിനാല്‍ പരിപാടി കഴിഞ്ഞുള്ള ആലസ്യത്തില്‍ ഉറങ്ങിപ്പോയതാണെന്ന് ഊഹിക്കാം.
സാന്ദ്രമായ സന്ധ്യയിതില്‍ സാരസാക്ഷീ നിന്‍ സിരയില്‍ സകലതും സമര്‍പ്പിക്കുവാന്‍ സദയം നീ സമ്മതിക്കൂ... അയാള്‍ മൂളിപ്പാടിക്കൊണ്ട് അടുക്കളയിലേയ്ക്കു ചെന്ന് ഒരു ചെറിയ ഉരുളി തിരഞ്ഞു കണ്ടുപിടിച്ചു. ഇനി എണ്ണ എവിടെ. ഈ കുമ്പളത്തിന്റെ വിത്തെല്ലാം മൊരിച്ചുതിന്നുന്നതാണ് നല്ലത്.
ഇളവന്‍ നട്ടാല്‍ മത്തന്‍ മുളയ്ക്കും...
ഇത്തിരി വല്ലതും കഴിക്കണം വേറെയും. വിശപ്പുണ്ട്. ഇങ്ങനെ രാത്രി കക്കാനിറങ്ങുമ്പോള്‍ പതിവായിരിക്കുന്നു ഇത്. റവ കുറച്ച് കിട്ടിയാല്‍ ഉപ്പുമാവ് ഉണ്ടാക്കാം. എളുപ്പം തീരുമല്ലോ പണി. എന്നിട്ട്... പോകാമെന്നോ അവളുടെ അടത്തേയ്ക്ക്.
ഹോ, കാണണം ആ കാഴ്ച. ഹെലന്‍ ഇങ്ങനെ കിടക്കുന്നതു കണ്ടിട്ടല്ലേ അത് ഗ്രീസ്, അഥവാ ലോകം തന്നെ ആണെന്നു തോന്നിപ്പോവുന്നത് കവിക്ക്. ഒറ്റനോട്ടത്തില്‍ എനിക്കും തോന്നി പലതും. ഹമ്മേ, ഒരു മായാപ്രപഞ്ചം തന്നെയല്ലേ വീണ്ടും അങ്ങോട്ട് പോയി നോക്കാനും വയ്യ, നോക്കാതിരിക്കാനും വയ്യ. എന്തൊരു ധര്‍മ്മസങ്കടമാണ് ഇത്.
അവളെ കുറച്ചുകൂടി നഗ്‌നയാക്കിയിട്ട് ഒരു പിക് എടുത്തുവെയ്ക്കാം, എപ്പോഴും നോക്കാന്‍. മതിമറന്നുറങ്ങുകയല്ലേ അവള്‍.
ഞാന്‍ ഇപ്പോള്‍ അവളെ അത് ചെയ്തു എന്നുതന്നെ വിചാരിക്കുക. ചെയ്തു ചെയ്തു ചെയ്തു അവളുടെ അവിടെ മുറിഞ്ഞു നാശമായി എന്നും. അപ്പോള്‍ അവള്‍ ഉണരുമ്പോള്‍ എന്തോര്‍ത്താണ് ഞെട്ടുക.
'ഉറക്കത്തില്‍ ഞാന്‍ എന്തെല്ലാം തന്നെ ചെയ്തുകൂട്ടിയില്ല' എന്നല്ലേ അവള്‍ ആശ്ചര്യം കൂറുക.
പക്ഷേ, അതിന് എന്റെ കപടസദാചാരബോധത്തെ ഒന്ന് മെരുക്കാന്‍ പറ്റണ്ടേ ആദ്യം.
ഏറ്റവും നിഷ്‌കളങ്കമായ പ്രവൃത്തിയല്ലേ ഇത്. പരസ്ത്രീ ഗമനം പാപം എന്നു വിചാരിച്ചുകൊണ്ടിരിക്കുന്ന ഒരു ആണിന് എന്നെങ്കിലും അത് ആരുമായെങ്കിലും സാധിക്കുമോ? കിട്ടുമ്പോള്‍ എടുക്കുക എന്നല്ലേ പ്രമാണം. സമ്മതമില്ലെങ്കില്‍ ഒരു പെണ്ണ് ആദ്യം ഒന്ന് ബലം പിടിച്ചേയ്ക്കാം, എന്നാല്‍ പിന്നെ ഉടനെ വഴങ്ങും എന്നല്ലേ അന്യഥാ കേട്ടിട്ടുള്ളതും.
ഇവളാണെങ്കില്‍ എതിര്‍ക്കുന്ന പ്രശ്‌നമേയില്ല.
പക്ഷേ, അതുകൊണ്ടുതന്നെയാണല്ലോ എനിക്ക് സങ്കോചം. ബോധരഹിതയായ ഒരു കാമിനിയെ ചൂഷണം ചെയ്യാമോ. അത് ആണത്തം അല്ലല്ലോ. അവള്‍ ഉണരുന്നതുവരെ കാത്തിട്ട് പിന്നെ അവള്‍ക്ക് സമ്മതമാണെങ്കില്‍ മാത്രം. അയായത്, അവള്‍ക്കും അത് ആവശ്യമാണെങ്കില്‍ മാത്രം അവളുമായി രമിക്കുക എന്നതല്ലേ ശരി.
അവള്‍ നിരസിച്ചാല്‍ വാല്‍ ചുരുട്ടിയെടുത്ത് സ്ഥലം വിടേണ്ടതുമല്ലേ ഞാന്‍.
ഉവ്വുവ്വേ, അങ്ങനെയാണല്ലോ പിന്നെ എല്ലാവരും. വിഡ്ഢിത്തം മന്ത്രിക്കുന്ന അന്തഃകരണമേ, അടങ്ങ്. പഴഞ്ചന്‍ മൂല്യസങ്കല്പങ്ങളുമായി എന്നെ വെറുതേ അലട്ടിവലയ്ക്കാതെ.
ഒരു കാര്യം ചെയ്താലോ. അവളെ അനാവൃതയാക്കാം ആദ്യം. എന്നിട്ട് ഞാനും നഗ്‌നനായിട്ട് അവളുടെ ഒപ്പം കയറി കിടക്കാം. പിന്നെ ഒരു സെല്‍ഫീ എടുത്ത് സൂക്ഷിച്ചുവെയ്ക്കാം; എപ്പോഴും കാണാനായിട്ട്.
ഈ ശവഭോഗത്തില്‍ ഏര്‍പ്പെടുന്നവരെയൊക്കെ സമ്മതിക്കണം. എങ്ങനെ സാധിക്കുന്നു അവര്‍ക്ക് അത്. ഒരു വൈകല്യമാണ് അത് എന്ന് കുറ്റപ്പെടുത്തുന്നത് വെറുതെയല്ല. തികഞ്ഞ പെണ്ണുങ്ങളെ നേരിടാന്‍ ശേഷിയില്ലാത്തവരാണത്രേ കുട്ടികളേയും സ്ത്രീ മൃതദേഹങ്ങളേയും ഉപയോഗിക്കുന്നത്.
എന്നെപ്പോലുള്ള ഒരാള്‍ക്ക് ഇങ്ങനെയുള്ള ഒരു പെണ്ണിന്റെ അടുത്ത് നില്‍ക്കാന്‍ കൂടി പറ്റില്ലാത്തതാണ്. ക്രീം. നവനീതം. വെണ്ണയില്‍ കടഞ്ഞ ശില്പം.
പക്ഷേ, ഇപ്പോള്‍ തോന്നുന്നു ഇവളെ പ്രാപിക്കാനാണ് എനിക്ക് ഏറ്റവും വൈഷമ്യം. എന്റെ ബോധാബോധോപബോധങ്ങളൊന്നും തന്നെ അതിന് എന്നെ അനുവദിക്കുന്നില്ല. ഞാന്‍ ആണ് ഇവിടെ ഇര.
എന്തൊരു കഷ്ടകാലം എന്നു നോക്കുക. എന്തു കൊതിയുള്ളതാണ് എനിക്ക്. അവളാണെങ്കില്‍ മോഹിനി, കാമാര്‍ത്ത, പട്ടിണി കിടക്കുന്നവള്‍. എന്നാലോ അവളെ സ്പര്‍ശിക്കാന്‍പോലും എനിക്ക് വയ്യ.
എന്റെ പ്രാഥമിക കര്‍ത്തവ്യം നിറവേറ്റിയിട്ടുമില്ല ഞാന്‍, അത് ശ്രദ്ധിച്ചോ. കക്കാന്‍ കയറിയതല്ലേ ഞാന്‍ ഇവിടെ. എന്നിട്ട് അത് വല്ലതും നടന്നോ.
'വെറുമൊരു കള്ളനായോരെന്നെ മോഷ്ടാവെന്നു വിളിച്ചില്ലേ' എന്നൊരു കവിതയില്ലേ. കള്ളനും കള്ളിയും ഓമനപ്പേരല്ലേ ഭാഷയില്‍. കാമുകീകാമുകന്മാര്‍ സ്‌നേഹവാത്സല്യങ്ങളോടെ അന്യോന്യം വിളിച്ചു കളിയാക്കുന്നത്.
ഒന്ന് അപ്പിയിടാം ഇവിടെ. വൃത്തിയുണ്ട്. അത്രയും നേരവും പോയിക്കിട്ടും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ