വാഷിംഗ്ടണ്‍: ലോകം ഉറ്റുനോക്കുന്ന ഉത്തര കൊറിയൻ നേതാവ് കിം ജോംഗ് ഉനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുളള കൂടിക്കാഴ്ച റദ്ദാക്കി. കിമ്മിന്റെ അടുത്തകാലത്തെ പ്രകോപനപരമായ പ്രസ്താവനകളിൽ പ്രതിഷേധിച്ച് കൂടിക്കാഴ്ചയിൽ നിന്നും പിന്മാറാൻ അമേരിക്ക തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി കൂടിക്കാഴ്ചയ്ക്ക് സമയമായില്ലെന്ന് ചൂണ്ടിക്കാണിച്ച് ട്രംപ് കിം ജോംഗ് ഉനിന് കത്തയച്ചു.
പ്യോംഗ്യാംഗിൽനിന്നു ലഭിച്ച ഭീഷണിയെ കുറ്റപ്പെടുത്തിയാണു ട്രംപിന്റെ പിൻമാറലെന്നു ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. കൂടിക്കാഴ്ച റദ്ദാക്കിയ വിവരം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു.
അടുത്ത മാസം 12ന് സിംഗപ്പൂരിലാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. കൂടിക്കാഴ്ചയ്ക്ക് മുൻപ് പൻഗീറിയിലെ ആണവകേന്ദ്രം ഉത്തര കൊറിയ തകർത്തിരുന്നു.
കൂടിക്കാഴ്ച റദ്ദാക്കിയതിനു പിന്നാലെ ഉത്തരകൊറിയയെ പരിഹസിക്കാനും ട്രംപ് മറന്നില്ല. നിങ്ങൾ നിങ്ങളുടെ ആണവ ശക്തിയെക്കുറിച്ചു പറയുന്നു. എന്നാൽ ഞങ്ങളുടെ ശക്തി അതിഭീമമാണ്. അവർ ആയുധങ്ങൾ ഒരിക്കലും ഉപയോഗിക്കരുതെന്ന് ഞാൻ ദൈവത്തോടു പ്രാർഥിക്കുന്നു എന്ന് ട്രംപ് പറഞ്ഞതായി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ട്രംപിന്റെ തിടുക്കത്തിലുള്ള തീരുമാനത്തിനു പിന്നിലെ കാരണം എന്തെന്നു വ്യക്തമല്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ