ദുബായ്: അവിഹിത ബന്ധത്തിലുണ്ടായ കുഞ്ഞിനെ ജനിച്ചയുടൻ ശുചിമുറിയിൽ വച്ചു കൊലപ്പെടുത്തിയ കേസിൽ ഫിലിപ്പെയ്ൻസ് യുവതിക്ക് ജീവപര്യന്തം തടവു ശിക്ഷ. 33 വയസ്സുള്ള വീട്ടുജോലിക്കാരിയായ യുവതിക്കെതിരെയാണ് ദുബായ് പ്രാഥമിക കോടതി ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്തണമെന്നും ഉത്തരവിൽ പറയുന്നു. 15 ദിവസത്തിനുള്ളിൽ യുവതിക്ക് വിധിയിൽ അപ്പീൽ പോകാം.
ആൺ കുഞ്ഞിന്റെ വായിൽ തുണി തിരുകിയാണ് ഇവർ കൃത്യം നടത്തിയത്. കഴിഞ്ഞ വർഷം സെപ്റ്റംബർ 16നാണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്.
ഫിലിപ്പെയ്ൻസ് യുവതിയുടെ സ്പോൺസറായ വ്യക്തിയുടെ സഹോദരിയും എയർഹോസ്റ്റസുമായ 36കാരിയുടെ മൊഴിയാണ് കേസിൽ നിർണായകമായത്. സംഭവ ദിവസം ഒരു മണിയോടെ യുവതിയെ അസ്വസ്ഥമായ സാഹചര്യത്തില്‍ ഫ്ലാറ്റിൽ കണ്ടതായും കാര്യം തിരക്കിയപ്പോൾ ആർത്തവവുമായി ബന്ധപ്പെട്ട പ്രശ്നമാണെന്നു പറഞ്ഞു. തുടർന്ന് ശുചിമുറിയിൽ കയറിയ യുവതി ഏതാണ്ട് രണ്ടു മണിക്കൂറോളം അവിടെയിരുന്നു. നിരവധി തവണ വാതിലിൽ മുട്ടിയിട്ടും പുറത്തുവന്നില്ല. ഒടുവിൽ പുറത്തുവന്നപ്പോൾ അവരുടെ കയ്യിൽ ഒരു പ്ലാസ്റ്റിക് ബാഗ് ഉണ്ടായിരുന്നു. യുവതിയെ വളരെ ക്ഷീണിതയായി കണ്ടതിനാൽ ആശുപത്രിയിൽ പോകാമെന്നു പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല. യുവതിയുടെ ശരീരത്തിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു. സ്ഥിതി വഷളായതോടെ മൂന്നു മണിക്ക് ആംബുലൻസ് വിളിക്കുകയും ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. യുവതി പ്രസവിച്ചുവെന്നും അതിനാലാണ് രക്തം വരുന്നതെന്നും ഡോക്ടർ പറഞ്ഞുവെന്നും സ്പോൺസറുടെ സഹോദരി കോടതിയിൽ മൊഴി നൽകി.
നിയമാനുസൃതമല്ലാതെ പ്രസവം നടന്ന കാര്യം ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചതോടെ ഫ്ലാറ്റിലെത്തിയ പൊലീസ് പലയിടത്തും രക്തം കണ്ടു. യുവതിയുടെ വസ്ത്രങ്ങളും മറ്റും അടങ്ങിയ ബാഗിൽ മരിച്ച കുഞ്ഞിനെയും കണ്ടെത്തുകയായിരുന്നു. ഫൊറൻസിക് പരിശോധനയിൽ കുഞ്ഞ് ജനിച്ചപ്പോൾ ആരോഗ്യവാൻ ആയിരുന്നുവെന്നും ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്നും വ്യക്തമായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ