ഹരാരെ: സിംബാവെയിൽ വീശിയടിച്ച ഇദായ് ചുഴലിക്കാറ്റിൽ 120ൽ അധികം ആളുകൾ മരിച്ചു. നൂറിലധികം ആളുകളെയാണ് കാണാതായത്. സിംബാബ്വേയിലും അയൽരാജ്യമായ മൊസാംബിക്കിലുമായാണ് ഇത്രയും മരണം സംഭവിച്ചത്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് കനത്ത മഴയും വെള്ളപ്പൊക്കവുമുണ്ടായതാണ് മരണസംഖ്യ കൂടാൻ കാരണമായത്.
നിരവധി വീടുകൾ ഒലിച്ചുപോവുകയും മരങ്ങൾ തകർന്നു വീഴുകയും കൃഷികൾ നശിക്കുകയും ചെയ്തിട്ടുണ്ട്. വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച ചുഴലിക്കാറ്റിൽ മൊസാംബിക് മേഖലയിൽ ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും ശക്തമായി. അത് പിന്നീട് മലാവിയിലേക്കും സിംബാബ്വേയിലേക്കും നീങ്ങുകയായിരുന്നു.
സിംബാബ്വേയിൽ 65 പേരും മൊസാംബിക്കിൽ 62 പേരുമാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. 15 ലക്ഷത്തോളം പേരെ ചുഴലിക്കാറ്റ് ബാധിച്ചുവെന്നാണ് യുഎന്നും സര്‍ക്കാരും വിലയിരുത്തുന്നത്. കാറ്റും ശക്തമായ മഴയും മൂലം രക്ഷാപ്രവർത്തനം ദുഷ്കരമാണ്. സിംബാബ്വെൻ സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് സജീവമായി രംഗത്തുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ