ബാങ്കോക്ക്: പെറ്റമ്മ ഉപേക്ഷിച്ച ചോരക്കുഞ്ഞിന് രക്ഷകനായത് മൂന്നുകാലിൽ ഞൊണ്ടി നടക്കുന്നൊരു നാടൻ വളർത്തുനായയാണ്. വീട്ടുകാരെ അറിയിക്കാതെ പ്രസവിച്ച ആൺകുഞ്ഞിനെ 15 വയസ്സുകാരി ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു. പിന്നാലെ അതുവഴി വരാനിടയായ നായ മണം പിടിച്ച് കുരയ്ക്കാൻ തുടങ്ങി.
കർഷകനായ യുസ നിസൈഖ വളർത്തുന്ന പിങ് പോങ് എന്ന നായയാണു പിഞ്ചുജീവന് രക്ഷകനായത്. കാറിടിച്ചു പരുക്കേറ്റതു മുതൽ മൂന്നുകാലിൽ ഞൊണ്ടി നടക്കുന്ന നായ മണ്ണു മാന്തി പതിവാല്ലാതെ കുരയ്ക്കുന്നത് കേട്ട് അവിടേക്ക് ഓടി എത്തുകയായിരുന്നു യുസ. അഴുക്കുപുരണ്ടൊരു കുഞ്ഞിക്കാല് മൺകൂനയ്ക്കു പുറത്തേയ്ക്ക് ഉന്തിനിൽക്കുന്ന കാഴ്ചയാണ് അയാൾ കണ്ടത്. ഉടൻതന്നെ നാട്ടുകാരെ വിളിച്ചുകൂട്ടി ആശുപത്രിയിലേക്ക് പാഞ്ഞു.
വടക്കൻ തായ്‌ലൻഡിലെ ചുംപുവാങ്ങിലുള്ള ബാൻ നോങ് ഖാം ഗ്രാമത്തിലാണ് സംഭവം. കുഞ്ഞ് സുഖമായിരിക്കുന്നെന്നും വീട്ടുകാരുടെ പൂർണപിന്തുണയോടെ കുഞ്ഞിനെ അമ്മ ഏറ്റെടുത്തെന്നുമാണ് റിപ്പോർട്ടുകൾ. അമ്മയ്‌ക്കെതിരെ കൊലപാതകശ്രമത്തിനും കുഞ്ഞിനെ ഉപേക്ഷിച്ചതിനും കേസെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ