35 വര്‍ഷത്തിനിടെ കൊന്നു തള്ളിയത് 93 പേരെ, ഭൂരിഭാഗവും സ്ത്രീകള്‍; 79ാം വയസില്‍ ഏറ്റവും ഭീകരനായ സീരിയല്‍ കില്ലര്‍ പിടിയില്‍

സാമുവല്‍ നടത്തിയ കൊലപാതകത്തിന്റെ വിഡിയോകളും അയാള്‍ വരച്ച ഇരകളുടെ ചിത്രങ്ങളും എഫ്ബിഐ കണ്ടെത്തി
35 വര്‍ഷത്തിനിടെ കൊന്നു തള്ളിയത് 93 പേരെ, ഭൂരിഭാഗവും സ്ത്രീകള്‍; 79ാം വയസില്‍ ഏറ്റവും ഭീകരനായ സീരിയല്‍ കില്ലര്‍ പിടിയില്‍

വാഷിങ്ടണ്‍; യുഎസ് ചരിത്രത്തിലെ ഏറ്റവും ഭീകരനായ സീരിയല്‍ കില്ലര്‍ പിടിയില്‍. 50 ഓളം പേരെ കൊന്നുതള്ളിയ 79 കാരനായ സാമുവല്‍ ലിറ്റിലാണ് അറസ്റ്റിലായത്. 1970- 2005 കാലഘട്ടത്തിലായിരുന്നു ഇയാള്‍ കൊലനടത്തിയത്. 35 വര്‍ഷത്തെ കാലയളവില്‍ 93 പേരെ കൊന്നിട്ടുണ്ടെന്നാണ് ഇയാള്‍ വെളിപ്പെടുത്തിയത്. എന്നാല്‍ 50 കേസുകള്‍ മാത്രമാണ് എഫ്ബിഐ തിരിച്ചറിഞ്ഞിട്ടുള്ളൂ.

93 പേരെയും ഇയാള്‍ കൊന്നിട്ടുണ്ടാകാം എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. സാമുവല്‍ നടത്തിയ കൊലപാതകത്തിന്റെ വിഡിയോകളും അയാള്‍ വരച്ച ഇരകളുടെ ചിത്രങ്ങളും എഫ്ബിഐ കണ്ടെത്തി. തുടര്‍ന്ന് ഇവ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വെബ്‌സൈറ്റും രൂപീകരിച്ചു. ഇയാള്‍ നടത്തിയ കൊലപാതകങ്ങളില്‍ പലതും അപകടത്തെ തുടര്‍ന്നും മയക്കുമരുന്നിന്റെ അമിത ഉപയോഗത്തെ തുടര്‍ന്നുമാണെന്നാണ് വിലയിരുത്തിയിരുന്നത്. ചില മരണങ്ങള്‍ ദുരൂഹമായി തുടരുകയായിരുന്നു. ഇയാള്‍ കൊലപ്പെടുത്തിയ ചിലരുടെ മൃതദേഹങ്ങളും ഇതുവരെ കണ്ടെത്തിയിട്ടില്ല.

മൂന്ന് സ്ത്രീകളെ കൊലപ്പെടുത്തിയത് സാമുവലാണെന്ന് കണ്ടെത്തിയതോടെ 2014 ല്‍ ഇയാളെ ജീവപര്യന്തം ശിക്ഷിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ നടത്തിയ അരുംകൊലകള്‍ പുറത്തുവന്നത്. 2012 ല്‍ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ടാണ് ഇയാള്‍ അറസ്റ്റിലാവുന്നത്. തുടര്‍ന്ന് ഇയാളുടെ ഡിഎന്‍എ പരിശോധനയില്‍ നിന്നാണ് 1998 ലും 1989ലും ലോസ് ആഞ്ചല്‍സില്‍ നടന്ന മൂന്ന് സ്ത്രീകളുടെ കൊലപാതകം തെളിയുന്നത്. ഇവരെ മര്‍ദിച്ചും കഴുത്തുഞെരിച്ചുമാണ് ഇയാള്‍ കൊന്നത്.

താന്‍ ഒരിക്കലും പിടിക്കപ്പെടില്ല എന്നായിരുന്നു വര്‍ഷങ്ങളായി ഇയാള്‍ ചിന്തിച്ചിരുന്നത്. ഇയാള്‍ കൊന്ന എല്ലാവര്‍ക്കും നീതി ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അതിനാല്‍ എല്ലാ കേസുകളും തെളിയിക്കുമെന്നും എഫ്ബിഐ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com