കോവിഡ് വ്യാപനം അതിരൂക്ഷമായി ബാധിച്ച രാജ്യങ്ങളില്‍ രണ്ടാമതാണ് ബ്രസീലിന്റെ സ്ഥാനം. അമേരിക്കയ്ക്ക് പുറകിലായി ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ബ്രസീലില്‍ 43,332പേരാണ് ഇതുവരെ മരിച്ചത്. 867,624പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനത്തിനിടെ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങള്‍ രാജ്യത്തെ ജനജീവിതം കൂടുതല്‍ ദുരിതത്തിലാഴ്ത്തിയിരിക്കുകയാണ് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.
പ്രസിഡന്റ് ജൈര്‍ ബോള്‍സൊനാരോയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തെരുവിലാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ബോള്‍സൊനാരോ തീര്‍ത്തും പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഫാസിസ്റ്റ് വിരുദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടക്കുന്നത്. സമരത്തെ അടിച്ചമര്‍ത്താന്‍ സൈന്യം ഇടപെടണമെന്നും ഭരണത്തില്‍ പങ്കുചേരണമെന്നും ആവശ്യപ്പെട്ട് മറ്റൊരുവിഭാഗം പ്രതിഷേധം നടത്തുന്നു.
തീവ്ര വലതുപക്ഷക്കാരനായ ബോള്‍സൊനാരോയുടെ വംശീയ രാഷ്ട്രീയം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ഫാസിസ്റ്റ് വിരുദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ ബ്രസീലിലെ ഏറ്റവും വലിയ നഗരമായ സാവോ പോളോയില്‍ മാര്‍ച്ച് നടന്നു.
കോവിഡ് 19 'ചെറിയ പനി' മാത്രമാണ് എന്നാണ് ബോള്‍സൊനാരോ പറഞ്ഞത്. രാജ്യത്തെ ജനങ്ങളും സൈന്യവും തന്റെ പക്ഷത്തുണ്ടെന്നും ബൊള്‍സൊനാരോ അവകാശപ്പെട്ടു.
സായുധ സേനാ ആസ്ഥാനത്ത് തടിച്ചുകൂടിയപ്രസിഡന്റിന്റെ അനുയായികള്‍, പുതിയ കമ്മ്യൂണിസ്റ്റ് വിരുദ്ധ സഖ്യത്തിനായി സൈന്യം ബോള്‍സൊനാരോയ്‌ക്കൊപ്പം ചേരണമെന്ന് ആവശ്യപ്പെട്ടു. ഇതിന് പുറമേ, '300 ഫോര്‍ ബ്രസീല്‍' എന്ന പേരില്‍ മറ്റൊരു വിഭാഗം തീവ്രവലതുപക്ഷക്കാര്‍ സുപ്രീംകോടതിക്ക് നേരെ വെടിവെയ്പ്പ് നടത്തി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ