എന്ത് വില കൊടുത്തും തടയണം; കൊറോണ ബാധിച്ച് യുഎസിൽ 22 ലക്ഷം പേർ മരിച്ചേക്കാം; മുന്നറിയിപ്പ്
ലണ്ടന്‍: കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കാന്‍ സാധിക്കാതെ വന്നാല്‍ അമേരിക്കയില്‍ 22 ലക്ഷം ആളുകളും ബ്രിട്ടനില്‍ അഞ്ച് ലക്ഷം ആളുകളും മരണപ്പെട്ടേക്കാം എന്ന മുന്നറിയിപ്പുമായി ഒരു സംഘം ഗവേഷകർ. ബ്രിട്ടീഷ് ഗവേഷക സംഘം പ്രസിദ്ധീകരിച്ച പഠനത്തിലാണ് മുന്നറിയിപ്പ് നൽകുന്നത്. ലണ്ടന്‍ ഇംപീരിയല്‍ കോളജിലെ മാത്തമാറ്റിക്കല്‍ ബയോളജി പ്രൊഫസറായ നെയില്‍ ഫെര്‍ഗുസണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
രോഗ ബാധ രൂക്ഷമായ മേഖലകളില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. 1918ലുണ്ടായ സ്പാനിഷ് ഇന്‍ഫ്‌ളുവന്‍സ വ്യാപനവുമായി താരതമ്യപ്പെടുത്തിയാണ് 2019ലെ കൊറോണ വ്യാപനത്തിന്റെ പ്രതീക്ഷിത ആഘാതത്തെ ഗവേഷക സംഘം കണക്കുകൂട്ടുന്നത്. രോഗ വ്യാപനം ലഘൂകരിക്കാനുള്ള നടപടികള്‍ അടിയന്തരമായി സ്വീകരിച്ചില്ലെങ്കില്‍ കൊറോണ വൈറസ് ബ്രിട്ടനില്‍ അഞ്ച് ലക്ഷം മരണത്തിനും അമേരിക്കയില്‍ 22 ലക്ഷം പേരുടെ മരണത്തിനും ഇടയാക്കുമെന്നാണ് ഗവേഷക സംഘത്തിന്റെ കണക്കുകൂട്ടല്‍.
വൈറസ് വ്യാപനം നിയന്ത്രിക്കാനായി ഇവിടങ്ങളിലെ സര്‍ക്കാര്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. രോഗ ബാധ സംശയിക്കുന്നവരെ ക്വാറന്റൈന്‍ ചെയ്യുന്നതും നിരീക്ഷണം ശക്തിപ്പെടുത്തുന്നതും ഈ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ ഇത് വ്യാപകമാക്കിയില്ലെങ്കില്‍ ലക്ഷക്കണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമാവും. ആരോഗ്യസംവിധാനം പാടെ തകരുമെന്ന് ഗവേഷക സംഘം മുന്നറിയിപ്പ് നല്‍കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ