വാഷിങ്ടൺ: കോവിഡ് വ്യാപന വിഷയം ചർച്ച ചെയ്യുന്ന വാർത്താ പരിപാടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പേരിൽ രണ്ട് ടെലിവിഷൻ അവതാരകർ തമ്മിൽ വാക്കുതർക്കം. ഇതിന്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. കോവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക്ഡൗൺ അമേരിക്കൻ സാമ്പത്തിക മേഖലയെ എങ്ങനെ ബാധിച്ചു എന്ന വിഷയത്തിൽ സിഎൻബിസി ചാനൽ നടത്തിയ ചർച്ചയിലാണ് രണ്ട് അവതാരകർ തമ്മിൽ കൊമ്പുകോർത്തത്.
ചാനലിന്റെ മോർണിങ് ഷോയിൽ വാർത്താ അവതാരകരായ അൻഡ്രു റോസ് സോർകിനും ജോ കെർനനും തമ്മിലാണ് അഭിപ്രായ വ്യത്യാസമുണ്ടായത്. കോവിഡ് കേസുകൾ കുതിച്ചുയരുമ്പോഴും പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പ്രകീർത്തിക്കുകയും അമേരിക്കൻ സമ്പദ് രംഗം പുരോഗതിയിലാണെന്നുമുള്ള ജോ കെർനന്റെ നിലപാടാണ് സഹ അവതാരകനായ സോർകിനെ ചൊടിപ്പിച്ചത്.
'നിങ്ങൾ ഒന്നിനെക്കുറിച്ചും പേടിക്കുന്നില്ല. ഒരു ലക്ഷത്തോളം ജനങ്ങൾ രാജ്യത്ത് മരിച്ചു കഴിഞ്ഞു. നിങ്ങളെല്ലാവരും സുഹൃത്തായ പ്രസിഡന്റിനെ സഹായിക്കാനാണ് ശ്രമിക്കുന്നത്'- ചർച്ചയ്ക്കിടെ സോർകിൻ ആരോപിച്ചു. 'എല്ലാ ദിവസവും ഈ പരിപാടിയിലൂടെ കെർനൻ സ്വന്തം പദവി ദുരുപയോഗം ചെയ്യുകയാണ്'- സോർകിൻ തുറന്നടിച്ചു.
എന്നാൽ സോർകിന്റെ നിലപാട് അന്യായമാണെന്നും രാജ്യത്തെ നിക്ഷേപകർക്ക് മാനസിക പിന്തുണ നൽകി സഹായിക്കാൻ മാത്രമാണ് താൻ പരിപാടിയിലൂടെ ശ്രമിച്ചതെന്നുമായിരുന്നു കെർനലിന്റെ വിശദീകരണം. അൽപം നേരം നീണ്ട വാഗ്വാദങ്ങൾക്കൊടുവിൽ ചർച്ച പുരോഗമിക്കുകയും ചെയ്തു.
എന്നാൽ ട്രംപിനെ പ്രകീർത്തിച്ച് സംസാരിച്ച സഹ അവതാകരനെതിരെ ശബ്ദം ഉയർത്തിയ സോർകിനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തെത്തി. സോർകിനെ ഇതുവരെ ഇത്ര ദേഷ്യത്തോടെ കണ്ടിട്ടില്ലെന്ന് വീഡിയോയ്ക്ക് അടിക്കുറിപ്പായി ചിലർ കുറിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ