ടോക്യോ: ഇതുവരെയായി ഒന്‍പത് പേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന കുറ്റസമ്മതവുമായി ജപ്പാനിലെ 'ട്വിറ്റര്‍ കില്ലര്‍'. കൊലക്കുറ്റത്തിന് അറസ്റ്റിലായ തകാഹിരോ ഷിറൈഷി എന്ന യുവാവാണ് വിചാരണയ്ക്കിടെ കുറ്റം ഏറ്റുപറഞ്ഞത്. ജപ്പാനില്‍ ഏറെ കോളിളക്കം തീര്‍ത്ത കൊലപാതക കേസിന്റെ വിചാരണ കാണാനായി നിരവധി പേരാണ് കോടതി മുറിയിലെത്തിയത്.
അതേസമയം ഷിറൈഷിയെ വധ ശിക്ഷക്ക് വിധിക്കരുതെന്നും സ്വയം ജീവനൊടുക്കാന്‍ തീരുമാനിച്ചവരെ അവരുടെ സമ്മതത്തോടെയാണ് ഷിറൈഷി കൊലപ്പെടുത്തിയതെന്നും ഇയാളുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. 2017 ലാണ് കൊലപാതക പരമ്പരകളുമായി ബന്ധപ്പെട്ട് ഇയാള്‍ അറസ്റ്റിലായത്.
29കാരനായ ഷിറൈഷി ഇരകളെ കൊലപ്പെടുത്തിയ ശേഷം അവരുടെ ശരീര ഭാഗങ്ങള്‍ കഷണങ്ങളാക്കുകയും അവ തണുത്ത പെട്ടികളിലാക്കി സൂക്ഷിച്ചു വെക്കുകയും ചെയ്യും. ഇത്തരത്തില്‍ സൂക്ഷിച്ച ശരീര ഭാഗങ്ങള്‍ ഇയാളുടെ ഫ്‌ളാറ്റില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കഷണങ്ങളാക്കിയ ഒമ്പത് മൃതദേഹങ്ങളും 240ലേറെ എല്ലിന്‍ കഷണങ്ങളും പെട്ടികളിലാക്കി വെച്ച നിലയിലാണ് ഇയാളുടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്. മാലിന്യങ്ങള്‍ക്കിടയിലായിരുന്നു ഇവ വെച്ചിരുന്നത്. ഇയാള്‍ക്കെതിരെ ബലാത്സംഗ കുറ്റവും നിലവിലുണ്ട്.
ആത്മഹത്യ ചെയ്യുന്നതായി ട്വീറ്റ് ചെയ്യുന്ന 15നും 26നും മധ്യേ പ്രായമുള്ളവരുമായി ട്വിറ്ററിലൂടെ ബന്ധപ്പെടുകയും ജീവനൊടുക്കാന്‍ താന്‍ സഹായിക്കാമെന്നും അല്ലെങ്കില്‍ അവര്‍ക്കൊപ്പം മരിക്കാമെന്നും വാഗ്ദാനം ചെയ്ത ശേഷം അവരെ കൊലപ്പെടുത്തുകയായിരുന്നു ഷിറൈഷിയുടെ രീതി. ട്വിറ്ററിലൂടെ ഇരകളെ കണ്ടെത്തി കൊലപ്പെടുത്തുന്നതിനാലാണ് 'ട്വിറ്റര്‍ കില്ലര്‍' എന്ന പേരു വന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ