രക്ഷപ്പെടാനുള്ള ശ്രമത്തിലായിരിക്കണം, എന്നാൽ ആ കമ്പി വേലി താണ്ടാൻ അവനായില്ല. വെന്തു മരിച്ച് കമ്പിവേലിയിൽ തൂങ്ങിക്കിടക്കുന്ന കങ്കാരു കുഞ്ഞ് ഓസ്ട്രേലിയയിൽ പടർന്നു പിടിച്ച കാട്ടുതീയുടെ മുഖമാവുകയാണ്. കുടിക്കാൻ വെള്ളമില്ലാതെ നീറിപ്പുകഞ്ഞ് ദശലക്ഷക്കണക്കിന് മൃഗങ്ങളാണ് ഇതിനോടകം കാട്ടുതീയിൽ ജീവൻ വെടിഞ്ഞത്.
തീപിടുത്തമേഖലയിൽ നിന്നുള്ള ജീവികളുടെ നൊമ്പരപ്പെടുത്തുന്ന കാഴ്ചകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. വെന്ത് മരിച്ച് കമ്പിവേലിയിൽ തൂങ്ങിനിൽക്കുന്ന കങ്കാരുവാണ് ലോകത്തെ കണ്ണീരിലാഴ്ത്തുന്നത്. അഡിലെയ്ഡ് ഹിൽസിൽ നിന്നുള്ളതാണ് ചിത്രം. കാട്ടുതീയിൽ നിന്ന് രക്ഷപ്പെടാൻ പരക്കം പായുന്ന നിരവധി മൃഗങ്ങളുടെ ചിത്രങ്ങളാണ് പുറത്തുവരുന്നത്. ഏകദേശം 480 ദശലക്ഷത്തോളം വന്യജീവികൾക്ക് കാട്ടുതീയിൽ ജീവൻ നഷ്ടമായിട്ടുണ്ടെന്നാണ് നിഗമനം.
ഓസ്ട്രേലിയയുടെ കിഴക്കൻ തീരപ്രദേശങ്ങളിൽ മാത്രം ഏകദേശം 8000 കോലകൾ ഇതിനോടകം കാട്ടുതീയിൽ ചത്തൊടുങ്ങി. സ്വതവേ വേഗത കുറഞ്ഞ ജീവി ആയതിനാൽ കോലകളെയാണ് കാട്ടുതീ സാരമായി ബാധിച്ചിരിക്കുന്നത്. പൊള്ളലേറ്റു ചാകുന്നവയ്ക്ക് പുറമേ വെള്ളം ലഭിക്കാതെയും വാസസ്ഥലം നഷ്ടപ്പെട്ടും നിരവധി മൃഗങ്ങൾക്ക് ജീവഹാനി സംഭവിക്കുന്നുണ്ട്. മരങ്ങളിൽ ജീവിക്കുന്ന മൃഗങ്ങളാണ് കാട്ടുതീയിൽ അകപ്പെട്ടവയിലേറെയും. വനത്തിലെ വലിയൊരു ഭാഗം ഇപ്പോഴും കാട്ടുതീ പടർന്നു പിടിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയിലായതിനാൽ തീ അണച്ച ശേഷം മാത്രമേ ഇവയുടെ അവശിഷ്ടങ്ങൾ കണ്ടെത്താനാകൂ.
തീപിടുത്തത്തിൽ നിന്ന് രക്ഷപ്പെട്ട് എത്തുന്ന മൃഗങ്ങൾക്ക് വെളളവും ഭക്ഷണവും നൽകുന്നവരുടെ ചിത്രവും വൈറലാവുന്നുണ്ട്. പൊള്ളലേറ്റ കങ്കാരുവിന്റെ ശരീരത്തിലേക്ക് വെള്ളം ഒഴിക്കുന്ന ഒരു യുവാവിന്റെ ചിത്രമാണ് വലിയ ശ്രദ്ധനേടിയത്. കൂടാതെ ദാഹം സഹിക്കാനാവാതെ സൈക്കിളിലെത്തിയ വനിതയുടെ കൈയിൽ നിന്നും വെള്ളം കുടിക്കുന്ന കോലയുടെ ദൃശ്യങ്ങളും ഏറെ ശ്രദ്ധനേടിയിരുന്നു. പടർന്നുപിടിക്കുന്ന തീകണ്ട് എന്തു ചെയ്യണം എന്നറിയാതെ പകച്ചുനിൽക്കുന്ന മൃഗങ്ങളും അഗ്നിശമന സേനാംഗങ്ങളുമെല്ലാം നൊമ്പരപ്പെടുത്തുകയാണ്.
പതിനഞ്ച് ലക്ഷം ഏക്കര്‍ ഭൂമിയാണ് കാട്ടുതീ വിഴുങ്ങിയത്. കാട്ടുതീ അണക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്. അതിനിടെ ആശ്വാസമായി സൗത്ത് ഈസ്റ്റ് ഓസ്‌ട്രേലിയയില്‍ ചെറിയ തോതില്‍ മഴ ലഭിക്കുന്നുണ്ട്. സിഡ്‌നിമുതല്‍ മെല്‍ബണ്‍വരെയുള്ള പ്രദേശങ്ങളിലും ന്യൂ സൗത്ത് വെയില്‍സിലെ വിവിധയിടങ്ങളിലും കഴിഞ്ഞദിവസം ലഭിച്ച മഴ കാട്ടുതീയുടെ തീവ്രത കുറച്ചു.എന്നാല്‍ താപനില വീണ്ടും നാല്‍പ്പത് ഡിഗ്രി സെല്‍ഷ്യസിലേക്ക് തന്നെ തിരിച്ചുവരുമെന്ന് കാലാസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. ഇതുവരെ 25 പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗികമായ കണക്കുകള്‍. 1500വീടുകള്‍ നശിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ