ബീജിംങ്: കൊറോണ വൈറസ് ബാധിച്ച് ചൈനയിൽ മരിച്ചവരുടെ എണ്ണം 56 ആയി. രണ്ടായിരത്തോളം ആളുകള്‍ രോഗബാധിതരായി ചികിത്സയിലാണെന്നാണ് റിപ്പോർട്ടുകൾ. വൈറസ് ശക്തിപ്പെടുന്നതിന്റെ സാധ്യതകള്‍ കണ്ടുവരുന്നതായി ചൈനീസ് ആരോഗ്യ മന്ത്രി മാ ഷിയോവി പറഞ്ഞു.
ലക്ഷണങ്ങള്‍ കാണുന്നതിന് മുമ്പേ കൊറോണ വൈറസ് പടരുന്നുവെന്നു ഭീതിതമായ സാഹചര്യം തുടരുന്നുവെന്നും ഷിയോവി പറഞ്ഞു. വൈറസ് പടരുന്നതിന്റെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും വൈറസ് ശക്തിപ്പെടുമെന്നും ചൈനീസ് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
"പുതിയ കൊറോണവൈറസ് അണുബാധയുടെ ഉറവിടം തിരിച്ചറിഞ്ഞിട്ടില്ല. അതിന്റെ പരിവര്‍ത്തനത്തിന്റെ അപകടസാധ്യതയെക്കുറിച്ചും അത് എങ്ങനെ പടരുന്നുവെന്നതിനെക്കുറിച്ചും വ്യക്തതയില്ല", മാ ഷിയോവി പറഞ്ഞു.
ഇതിനിടെ എല്ലാ വന്യമൃഗങ്ങളേയും വില്‍പന നടത്തുന്നതിന് ചൈന ഔദ്യോഗികമായി വിലക്കേര്‍പ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്. വന്യമൃഗങ്ങളില്‍ നിന്നാണ് വൈറസിന്റെ ഉത്ഭവമെന്ന നിരീക്ഷണത്തെ തുടര്‍ന്നാണിത്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ