ബ്രസീലിയ: ബ്രസീൽ പ്രസിഡന്റ് ജെയിർ ബൊൽസനാരോയുടെ കോവിഡ് പരിശോധനാ ഫലം വീണ്ടും പോസിറ്റീവ്. തുടർച്ചയായി ഇത് മൂന്നാം തവണയാണ് അദ്ദേഹത്തിന്റെ പരിശോധനാ ഫലം പോസിറ്റീവായി മാറിയത്.
ജൂലൈ ഏഴിനാണ് ബൊൽസനാരോയ്ക്ക് കോവിഡ് ആദ്യമായി സ്ഥിരീകരിച്ചത്. പിന്നീട് നടത്തിയ തുടർ ടെസ്റ്റുകളിലും അദ്ദേഹം പോസിറ്റീവ് ആയി തുടരുകയാണ്. ഇതോടെ രണ്ടാഴ്ചത്തേക്കു കൂടി അദ്ദേഹം ക്വാറന്റൈനിൽ തുടരും. നേരിയ രോഗ ലക്ഷണങ്ങളുള്ളവർക്ക് രോഗം ഭേദമാകാൻ സാധാരണ രണ്ടാഴ്ചയാണ് എടുക്കാറ്.
നിലവിൽ മുഖാമുഖമുള്ള കൂടിക്കാഴ്ചകൾ ഒഴിവാക്കി വീഡിയോ കോൺഫറൻസിങ് വഴിയാണ് ബൊൽസനാരോ യോഗങ്ങളും വാർത്താസമ്മേളനവും നടത്തുന്നത്. ബൊൽസനാരോയുടെ കാബിനറ്റിലെ നാലംഗങ്ങൾക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ചെറിയൊരു ഫ്ളൂ മാത്രമാണെന്ന തരത്തിൽ ഇത്രയും നാൾ കോവിഡിനെ നിസരവത്കരിക്കുകയായിരുന്നു ബൊൽസനാരോ. പലപ്പോഴും ആൾക്കൂട്ടങ്ങൾക്കിടയിൽ മാസ്‌ക് പോലും ധരിക്കാതെ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. ഈയടുത്താണ് മാസ്‌ക് ധരിച്ച് തുടങ്ങിയത്.
ബ്രസീലിൽ ഇതുവരെ 22.27 ലക്ഷം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 82,771 പേർ മരിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ