കോവിഡ് വ്യാപനത്തെതുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ വിദേശത്ത് കുടുങ്ങിയ മൂന്ന് വയസ്സുകാരി തിരികെ മാതാപിതാക്കൾക്കരികിലെത്തി. അമ്മൂമ്മയ്ക്കൊപ്പം ഉക്രെയിനിൽ വിരുന്നിന് പോയ മെലാനിയ പെട്രുഷാൻസ്‌ക എന്ന കുഞ്ഞാണ് മാതാപിതാക്കളെ പിരിഞ്ഞ് ആറ് മാസം ചിലവഴിക്കേണ്ടിവന്നത്. ഒടുവിൽ പ്രത്യേക വിമാനത്തിൽ കുഞ്ഞിനെ തിരിച്ചെത്തിച്ചു.
ഉക്രെയിനിൽ നിന്ന് ഇസ്രായേലിലേക്ക് കുടിയേറിയവരാണ് മെലാനിയയുടെ കുടുംബം. ലോക്ക്ഡൗണിന് മുമ്പ് ജനുവരിയിലാണ് മെലാനിയ അമ്മൂമ്മയോടൊപ്പം ഉക്രെയിനിലെ കീവിലേക്ക് പോയത്. എന്നാൽ കോവിഡ് വ്യാപനത്തെതുടർന്ന് ഇസ്രായേൽ അതിർത്തികളെല്ലാം അടച്ചതോടെ മാതാപിതാക്കൾ ഇസ്രായേലിലും കുട്ടി കീവിലുമായി. അമ്മൂമ്മ ഇസ്രായേൽ പൗര അല്ലാത്തതിനാൽ തിരിച്ചെത്തിക്കുന്ന നടപടികൾ സങ്കീർണമാക്കി. ലോക്ക്ഡൗണിൽ വിദേശികൾക്ക് ഇസ്രായേലിലേക്ക് പ്രവേശനം നിഷേധിച്ചിരുന്നു.
രോഗവ്യാപനം കൂടിയതോടെ കുഞ്ഞിനെ കാണാതെ ആറ് മാസമാണ് തള്ളിനീക്കേണ്ടിവന്നത്. ഒടുവിൽ സർക്കാർ ഇടപെട്ടാണ് കുഞ്ഞിനെ പ്രത്യേക വിമാനത്തിൽ ഇസ്രായേലിലെത്തിച്ചത്. പരസ്പരം കണ്ടപ്പോൾ സന്തോഷം അടക്കാനായില്ല മെലാനിയക്കും മാതാപിതാക്കൾക്കും. സങ്കടവും നിരാശയും നിറഞ്ഞ കാലമാണ് കടന്നുപോയതെന്നാണ് കുട്ടിയുടെ അമ്മ അലോണ പറഞ്ഞത്. കുട്ടി ഇപ്പോൾ വീട്ടിൽ ക്വാറന്റീനിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ