വെല്ലിംഗ്ടൺ: ന്യൂസിലൻഡ് ക്രൈസ്റ്റ് ചർച്ചിൽ മുസ്ലിം പള്ളികളിൽ ആക്രമണം നടത്തിയ കേസിലെ പ്രതി കുറ്റസമ്മതം നടത്തി. 51 പേരെ കൂട്ടക്കൊല ചെയ്ത കേസിൽ കൊലയാളിയായ ബ്രന്റൺ ടറാന്റ് (29) ആണ് കുറ്റ സമ്മതം നടത്തിയത്. മറ്റൊരു 40 പേരെ കൂടി കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നതായും ഇയാൾ സമ്മതിച്ചിട്ടുണ്ട്.
വീഡിയോ കോൺഫറൻസിംഗ് വഴിയാണ് ബ്രന്റൺ ടറാന്റ് കുറ്റസമ്മതം നടത്തിയത്. കൊറോണ വൈറസ് വ്യാപനം മൂലം കോടതിയിൽ പ്രവേശനം നിജപ്പെടുത്തിയിരുന്നു. ആക്രമണം നടന്ന പള്ളികളുടെ പ്രതിനിധികൾ കോടതിയിൽ സന്നിഹിതരായിരുന്നു. ടറന്റ് നേരത്തെ കുറ്റം നിഷേധിച്ചിരുന്നു.
2019 മാർച്ചിലാണ് ക്രൈസ്റ്റ് ചർച്ചിലെ രണ്ട് മുസ്ലിം പള്ളികളിൽ വെടിവയ്പുണ്ടായത്. ആക്രമണത്തിൽ മലയാളി ഉൾപ്പെടെ അഞ്ച് ഇന്ത്യാക്കാരും മരിച്ചിരുന്നു. പട്ടാളവേഷത്തിലെത്തിയ അക്രമി ഓട്ടോമാറ്റിക് റൈഫിളുപയോഗിച്ചാണ് ആക്രമണം നടത്തിയത്. ആക്രമണം അക്രമി സ്വന്തം ട്വിറ്റർ അക്കൗണ്ടിലൂടെ ലൈവായി സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു. അക്രമി സ്വന്തം തൊപ്പിക്ക് മുകളിൽ വച്ച ക്യാമറയിലൂടെ ദൃശ്യങ്ങൾ പകർത്തി സംപ്രേഷണം ചെയ്യുകയായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ