തിയറ്റര്‍ പുതുക്കിപ്പണിയാന്‍ മണ്ണെടുത്തു, കണ്ടെടുത്തത് ഒരു മണ്‍പാത്രം നിറയെ 'സ്വര്‍ണ നിധി'; ഒളിച്ചിരിക്കുന്ന അപൂര്‍വ്വ വസ്തുക്കള്‍ തേടി ഗവേഷകര്‍ (ചിത്രങ്ങള്‍)

ഇറ്റലിയില്‍ പ്രാചീന  തിയറ്ററില്‍ നടന്ന ഉത്ഖനനത്തില്‍ മണ്‍പാത്രത്തില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണനാണയങ്ങള്‍ കണ്ടെത്തി
തിയറ്റര്‍ പുതുക്കിപ്പണിയാന്‍ മണ്ണെടുത്തു, കണ്ടെടുത്തത് ഒരു മണ്‍പാത്രം നിറയെ 'സ്വര്‍ണ നിധി'; ഒളിച്ചിരിക്കുന്ന അപൂര്‍വ്വ വസ്തുക്കള്‍ തേടി ഗവേഷകര്‍ (ചിത്രങ്ങള്‍)

റോം: ഇറ്റലിയില്‍ പ്രാചീന  തിയറ്ററില്‍ നടന്ന ഉത്ഖനനത്തില്‍ മണ്‍പാത്രത്തില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണനാണയങ്ങള്‍ കണ്ടെത്തി. 300 സ്വര്‍ണനാണയങ്ങളാണ് ലഭിച്ചത്. റോമന്‍ സാമ്രാജ്യത്തിന്റെ കാലത്തുള്ളതാണ് സ്വര്‍ണാഭരണങ്ങള്‍ എന്നാണ് പുരാവസ്തു ഗവേഷകരുടെ വിലയിരുത്തല്‍.

വടക്കന്‍ ഇറ്റലിയിലാണു സംഭവം. സ്വിറ്റ്‌സര്‍ലന്‍ഡുമായി അതിര്‍ത്തി പങ്കിടുന്ന കോമോ എന്ന പ്രദേശത്തെ പഴയ തിയേറ്ററില്‍ ഉത്ഖനനം നടത്തിയപ്പോഴാണ് നിധി കണ്ടെത്തിയത്. ക്രെസോനി എന്നാണ്  തിയറ്ററിന്റെ പേര്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിര്‍മിച്ച ആ തിയറ്ററില്‍ ആദ്യകാലത്ത് നൃത്തസംഗീത പരിപാടികളായിരുന്നു നടന്നിരുന്നത്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടോടെ തിയറ്റര്‍ സിനിമയുടെ പിടിയിലായി. പക്ഷേ മറ്റുള്ള തിയറ്ററുകള്‍ക്കൊപ്പം പിടിച്ചു നില്‍ക്കാന്‍ സാധിക്കാത്തതു കൊണ്ടോ എന്തോ 1997ല്‍ തിയറ്റര്‍ അടയ്‌ക്കേണ്ടി വന്നു. 

 തിയറ്റര്‍ പുതുക്കിപ്പണിയുന്നതിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവൃത്തികളിലായിരുന്നു സര്‍ക്കാര്‍. അതിനു മുന്‍പ് തിയറ്ററും പരിസരവും പരിശോധിക്കാനായി പുരാവസ്തു ഗവേഷകരെയും നിയോഗിച്ചു. അവര്‍ ഉത്ഖനനം നടത്തിയപ്പോഴാണ് ആംഫോറ എന്നറിയപ്പെടുന്ന പഴയതരം പാത്രം കണ്ടെത്തിയത്. 

നീളത്തിലുള്ള ഒരു തരം മണ്‍പാത്രമാണിത്. ഇരുവശത്തും രണ്ടു പിടികളുമുണ്ടാകും. പഴയ കാലത്ത് റോമില്‍ ധാന്യങ്ങളും വെള്ളവുമെല്ലാം സംഭരിച്ചു വയ്ക്കാന്‍ ഉപയോഗിച്ചതായിരുന്നു ഇത്. എന്നാല്‍ കോമോയില്‍ നിന്നു പുരാവസ്തു ഗവേഷകര്‍ക്കു ലഭിച്ച ആംഫോറയ്ക്കുള്ളില്‍ നൂറുകണക്കിനു സ്വര്‍ണനാണയങ്ങളായിരുന്നു. പാത്രത്തിലായതിനാല്‍ത്തന്നെ കാലമിത്രയായിട്ടും നാണയങ്ങള്‍ക്കു കാര്യമായ കേടുപാടും പറ്റിയിരുന്നില്ല. 

നാണയങ്ങളുടെ ചരിത്രപരമായ പ്രത്യേകത ഇതുവരെ വ്യക്തമായിട്ടില്ലെന്ന് ഇറ്റാലിയന്‍ സാംസ്‌കാരിക വകുപ്പ് പറയുന്നു. ഇവയുടെ മൂല്യവും നിര്‍ണയിക്കാനായിട്ടില്ല. പക്ഷേ സാംസ്‌കാരിക വകുപ്പിന് ഒരു കാര്യത്തില്‍ ഉറപ്പുണ്ട് സ്വര്‍ണനാണയം ലഭിച്ച പ്രദേശത്തു മുഴുവന്‍ കൂടുതല്‍ ഗവേഷണം അനിവാര്യമാണ്. ഒളിച്ചിരിക്കുന്ന നിധികള്‍ ഇനിയും ഏറെ കണ്ടെത്തേണ്ടതുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com