അബുദാബി: വിവാഹ കരാറില്‍ ഒപ്പുവെച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ആഘോഷ ചടങ്ങ് നടത്താത്തതിനാൽ ബന്ധം വേർപെടുത്തി യുവതി. യുഎഇ ഫെഡറല്‍ സുപ്രീം കോടതിയെ സമീപിച്ച അറബ് യുവതിക്ക് വിവാഹമോചനം അനുവദിച്ചു. യുവാവ് വിവാഹമൂല്യമായി നല്‍കിയ ഒരു ലക്ഷം ദിര്‍ഹത്തില്‍ 80,000 ദിര്‍ഹം യുവതി തിരികെ നല്‍കണമെന്നും കോടതി ഉത്തരവിട്ടു.
രണ്ട് വര്‍ഷം മുമ്പ് ജുഡീഷ്യല്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിലാണ് വിവാഹ കരാർ ഒപ്പുവച്ചത്. വിവാഹ ആഘോഷ ചടങ്ങ് പിന്നീട് നടത്താമെന്നാണ് തീരുമാനിച്ചത്. എന്നാൽ തന്റെ പക്കല്‍ പണമില്ലെന്ന് പറഞ്ഞ് ഭർത്താവ് ചടങ്ങ് നടത്താൻ വിസ്സമ്മതിക്കുകയാണെന്നാണ് യുവതിയുടെ പരാതി. ഒരു ദിവസം പോലും ഒരുമിച്ച് താമസിച്ചില്ലെന്നും താന്‍ തന്റെ കുടുംബത്തോടൊപ്പം തന്നെയാണ് താമസിച്ചിരുന്നതെന്നും യുവതി പരാതിയില്‍ പറഞ്ഞു.
യുവതിയുടെ അമ്മ വീട് നല്‍കാമെന്ന് പറഞ്ഞെങ്കിലും യുവാവ് സമ്മതിച്ചില്ല. താന്‍ തന്നെ വീട് കണ്ടെത്തിക്കൊള്ളാമെന്ന് അറിയിക്കുകയായിരുന്നു. ഒരിക്കല്‍ പോലും ഭര്‍ത്താവ് തനിക്ക് ചെലവിനുള്ള പണം നല്‍കിയിട്ടില്ലെന്നും അമ്മയ്ക്കൊപ്പം ചികിത്സക്ക് പോകുന്നത് പോലും വിലക്കിയെന്നും യുവതി ആരോപിച്ചു.
വിവാഹ ആഘോഷ ചടങ്ങില്‍ ധരിക്കാനായി രണ്ട് ലക്ഷം ദിര്‍ഹം മുടക്കി യുവതി ഗൗണും ആഭരണങ്ങളും വാങ്ങിയിരുന്നു. വാങ്ങിയ സാധനങ്ങളുടെ നഷ്‍ടപരിഹാരവും നല്‍കണമെന്ന് യുവതി ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ