ലണ്ടൻ: ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിൻ ലണ്ടനിലെ ആശുപത്രിയിൽ അടുത്ത ആഴ്ച മുതൽ വിതരണം ചെയ്യുമെന്ന് റിപ്പോർട്ട്. അടുത്ത മാസം ആദ്യം വാക്സിൻ ലഭ്യമാകുമെന്ന് ലണ്ടനിലെ മുൻനിര ആശുപത്രിയിലെ ജീവനക്കാരനെ ഉദ്ധരിച്ച് പ്രമുഖ ബ്രിട്ടീഷ് മാധ്യമമായ സൺ പത്രം റിപ്പോർട്ട് ചെയ്തു.
വാർത്ത ഏജൻസിയായ റോയിട്ടേഴ്സും ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വാക്സിൻ നൽകാനുള്ള തയ്യാറെടുപ്പുകൾ നടത്താൻ ആശുപത്രിക്ക് നിർദേശം നൽകിയതായാണ് വിവരം. ലണ്ടനിലെ എൻഎച്ച്എസ് ട്രസ്റ്റിന് കീഴിലുള്ള ജോർജ് ഏലിയറ്റ് ആശുപത്രിക്കാണ് കൊവിഡ് വാക്സിൻ വിതരണത്തിന് ഒരുങ്ങാനുള്ള നിർദേശം ലഭിച്ചിരിക്കുന്നത്. മരുന്ന് കമ്പനിയായ ആസ്ട്ര സെനകയുമായി ചേർന്നാണ് ഓക്സ്ഫഡ് സർവകലാശാല കൊവിഡ് വാക്സിൻ വികസിപ്പിച്ചത്.
ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർക്കാണ് ആദ്യം കോവിഡ് വാക്സിൻ നൽകുക. ആഗോളതലത്തിൽ തന്നെ കൊവിഡ് വാക്സിൻ വിതരണം നടത്തുന്ന ആദ്യ ആശുപത്രികളിലൊന്നാവാൻ പോകുന്ന ജോർജ് ഏലിയറ്റ് ആശുപത്രിക്ക് സുരക്ഷയൊരുക്കുന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ലണ്ടൻ പൊലീസിൻ്റേയും സൈന്യത്തിൻ്റേയും സേവനം ഇതിനായി ഉപയോഗിച്ചേക്കുമെന്നാണ് റിപ്പോർട്ട്. നവംബർ രണ്ട് മുതൽ വാക്സിൻ വിതരണം ആരംഭിച്ചേക്കും.
ആറ് മാസം കൊണ്ട് മുഴുവൻ പൗരൻമാർക്കും വാക്സിൻ നൽകാനുള്ള പദ്ധതി നേരത്തെ തന്നെ ബ്രിട്ടീഷ് സർക്കാർ തയ്യാറാക്കിയിരുന്നു. നവംബർ അവസാനത്തോടെയോ ഡിസംബർ ആദ്യ വാരത്തോടെയോ കോവിഡ് വാക്സിൻ സുരക്ഷിതമാണോ എന്ന് വ്യക്തമാകുമെന്ന് വൈറ്റ് ഹൗസ് ആരോഗ്യവിദഗ്ദ്ധൻ ആൻ്റണി ഫൗസി വ്യക്തമാക്കിയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ