ദുബായ്: യുഎഇയിൽ വീണ്ടും കോവിഡ് പിടിമുറുക്കുന്നു. വ്യാഴാഴ്ച 930 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. നാല് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണിതെന്ന് യുഎഇ ആരോഗ്യമേഖല വക്താവ് ഫരീദ അല്‍ ഹൊസാനി പറഞ്ഞു. ആകെ രോഗികളുടെ എണ്ണം 76911 ലെത്തി.
അഞ്ച് പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണം 398 ആയി ഉയര്‍ന്നു. 586 പേര്‍ രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തര്‍ 67945 ആയി. പുരുഷന്മാരിലാണ് ഏറ്റവുമധികം രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 62 ശതമാനം. ഇവരില്‍ 12 ശതമാനം പേര്‍ കഴിഞ്ഞ രണ്ടാഴ്ചക്കുള്ളില്‍ രാജ്യത്ത് എത്തിയവരാണ്.
സാമൂഹിക ഒത്തുചേരലുകളും രോഗം പടരാന്‍ ഇടയാക്കി. പുതിയ കേസുകളില്‍ 88 ശതമാനവും വിവാഹം, ജോലി, മറ്റ് സാമൂഹിക ഒത്തുചേരലുകൾ എന്നിവയിലൂടെ പടര്‍ന്നതാണെന്നും അല്‍ ഹൊസാനി പറഞ്ഞു. ഒത്തുചേരലുകള്‍ കര്‍ശനമായി ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ