മോസ്‌കോ: കോവിഡിനെതിരെ ലോകത്ത് ആദ്യമായി വികസിപ്പിച്ചെടുത്ത സ്പുട്‌നിക് വാക്‌സിന്‍ ഉപയോഗിക്കാന്‍ 60,000 പേര്‍ സന്നദ്ധത അറിയിച്ചതായി റഷ്യ. 700 പേര്‍ക്ക് വാക്‌സിന്‍ കുത്തിവെച്ചു. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
ഓഗസ്റ്റ് 15നാണ് സ്പുട്‌നിക് വാക്‌സിന്റെ ഉല്‍പ്പാദനം തുടങ്ങിയതായി റഷ്യന്‍ ആരോഗ്യമന്ത്രാലയം പ്രഖ്യാപിച്ചത്. വാക്‌സിന്‍ കുത്തിവെയ്ക്കാനായി 60,000 പേരാണ് മുന്നോട്ടുവന്നിരിക്കുന്നത്. ഗമാലേയ സയന്റിഫിക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടാണ് വാക്‌സിന്‍ വികസിപ്പിച്ചത്. സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ സഹകരണത്തോടെയായിരുന്നു വാക്‌സിന്‍ പരീക്ഷണം. ഓഗസ്റ്റ് 11നാണ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്തത്.
വാക്‌സിന്‍ പരീക്ഷണത്തിന് വിധേയനാകാന്‍ ആവശ്യമായ വൈദ്യ പരിശോധനയില്‍ ആയിരകണക്കിന് ആളുകള്‍ വിജയിച്ചതായി മോസ്‌കോ മേയര്‍ സെര്‍ജി സോബിയാനിന്‍ പറഞ്ഞു. വാക്‌സിന്‍ ഇതുവരെ കുത്തിവെച്ച 700 പേരുടെ ആരോഗ്യനില തൃപ്തികരമാണ്. വാക്‌സിന്‍ വികസിപ്പിക്കാന്‍ ഉപയോഗിച്ച പ്ലാറ്റ്‌ഫോം മറ്റ് വാക്‌സിനുകളുടെ നിര്‍മ്മാണത്തിനും ഉപയോഗിക്കും.
ഇന്ത്യയില്‍ വാക്‌സിന്‍ പരീക്ഷണം നടത്താന്‍ പ്രമുഖ കമ്പനിയായ ഡോ റെഡ്ഡീസുമായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ധാരണയില്‍ എത്തിയിട്ടുണ്ട്. വാക്‌സിന്‍ വിതരണത്തിന് അനുമതി ലഭിച്ചാല്‍ ഇന്ത്യയില്‍ 10 കോടി സ്പുട്‌നിക് ഡോസുകള്‍ നല്‍കാനാണ് ഇരു കമ്പനികളും തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഏജന്‍സികളില്‍ രജിസ്റ്റര്‍ ചെയ്യുന്ന മുറയ്ക്ക് ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ ഇന്ത്യയില്‍ ലഭ്യമാക്കാന്‍ സാധിക്കുമെന്നാണ് റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടിന്റെ പ്രതീക്ഷ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ