മോഷണക്കുറ്റം ആരോപിച്ച് നഗ്നരാക്കി മര്‍ദ്ദിച്ചു, വഴിയിലൂടെ ഒരു മണിക്കൂര്‍ നടത്തിച്ചു; പാകിസ്ഥാനില്‍ നാലു സ്ത്രീകള്‍ക്ക് നേരെ അതിക്രമം, വീഡിയോ പ്രചരിപ്പിച്ചു

മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് കൗമാരക്കാരി ഉള്‍പ്പെടെ നാലു സ്ത്രീകളെ നഗ്നരാക്കി മര്‍ദ്ദിച്ചതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലാഹോര്‍: മോഷണക്കുറ്റം ആരോപിച്ച് ഒരു സംഘം ആളുകള്‍ ചേര്‍ന്ന് കൗമാരക്കാരി ഉള്‍പ്പെടെ നാലു സ്ത്രീകളെ നഗ്നരാക്കി മര്‍ദ്ദിച്ചതായി പരാതി. നഗ്നരായ സ്ത്രീകള്‍ ശരീരം മറയ്ക്കുന്നതിന് വേണ്ടി ഒരു കഷ്ണം തുണിക്ക് വേണ്ടി അക്രമികളോട് യാചിച്ചതായാണ് റിപ്പോര്‍ട്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പുറംലോകം അറിഞ്ഞത്. 

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ഫൈസലാബാദിലാണ് സംഭവം.  വിവസ്ത്രരാക്കിയ ശേഷം വടി ഉപയോഗിച്ചായിരുന്നു മര്‍ദ്ദനം. തങ്ങളെ വെറുതേവിടണമെന്ന് സ്ത്രീകള്‍ അപേക്ഷിക്കുന്നുണ്ടെങ്കിലും ഒരു മണിക്കൂറോളം തെരുവിലൂടെ നഗ്‌നരാക്കി നടത്തിച്ച ശേഷമാണ് വിട്ടയച്ചത്. 

വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ പൊലീസ് അഞ്ച് പേരെ അറസ്റ്റ് ചെയ്തു. ദൗര്‍ഭാഗ്യകരമായ സംഭവത്തിന് കാരണക്കാരായവരില്‍ പ്രധാനികളായ അഞ്ച് പേരെ അറസ്റ്റ് ചെയ്തുവെന്ന് പൊലീസ് ട്വീറ്റ് ചെയ്തു. കുറ്റക്കാരായ എല്ലാവരേയും അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരാനാണ് ശ്രമമെന്നും പൊലീസ് വ്യക്തമാക്കി. 

തങ്ങള്‍ പാഴ് വസ്തുക്കള്‍ ശേഖരിക്കാനാണ് മാര്‍ക്കറ്റില്‍ എത്തിയതെന്നാണ് സ്ത്രീകള്‍ പൊലീസിന് നല്‍കിയ മൊഴി. ദാഹിച്ചപ്പോള്‍ വെള്ളം ചോദിച്ചാണ് ഒരു കടയുടെ ഉള്ളില്‍ കയറിയത്. എന്നാല്‍ മോഷ്ടിക്കാന്‍ വന്നവരെന്ന് മുദ്രകുത്തി മറ്റ് സ്ഥാപന ഉടമകളേയും ഒപ്പം കൂട്ടി ആക്രമിക്കുകയായിരുന്നുവെന്നും  മൊഴിയില്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com