പാരീസ്: ആസ്ട്രസെനക്കയുടെ കോവിഡ് പ്രതിരോധ വാക്‌സിൻ വിതരണം തൽക്കാലത്തേക്ക് നിർത്തിവെച്ച രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇറ്റലിയും ജർമനിയും ഫ്രാൻസും. വാക്‌സിൻ സ്വീകരിച്ച ചിലരിൽ രക്തം കട്ടപിടിക്കുന്നു എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വാക്‌സിൻ സ്വീകരിച്ച ചിലരിൽ അപകടകരമായ രീതിയിൽ രക്തം കട്ടപിടിച്ചുവെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ വാക്‌സിന് എതിരായ ആരോപണത്തിന് തെളിവുകളില്ലെന്നാണ് കമ്പനിയുടേയും യൂറോപ്യൻ റെഗുലേറ്റേഴ്‌സിന്റേയും പ്രതികരണം.
തിങ്കളാഴ്ചയാണ് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആസ്ട്രസെനക്ക വാക്‌സിൻ വിതരണം തൽക്കാലത്തേക്ക് നിർത്തിവെക്കുന്നുവെന്ന കാര്യം അറിയിച്ചത്. യൂറോപ്യൻ മെഡിസിൻ ഏജൻസിയുടെ തീരുമാനത്തിന് അനുസരിച്ചാകും വിതരണം പുനഃരാരംഭിക്കണോ എന്ന് തീരുമാനിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
മുൻകരുതൽ എന്ന നിലയിലും താൽക്കാലികവുമായാണ് ആസ്ട്രസെനക്ക വാക്‌സിൻ വിതരണം നിർത്തിവെച്ചതെന്ന് ഇറ്റാലിയൻ മെഡിസിൻ അതോറിറ്റി വ്യക്തമാക്കി. ആസ്ട്രസെനക്ക കോവിഡ് വാക്‌സിന്റെ വിതരണം ആദ്യമായി നിർത്തിവെച്ചത് ഡെൻമാർക്ക് ആണ്. പിന്നാലെ നെതർലൻഡ്‌സ്, നോർവേ, അയർലൻഡ്, കോംഗോ, ഐസ്‌ലാൻഡ്, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങളും ആസ്ട്രസെനക്കയുടെ വാക്‌സിൻ വിതരണം നിർത്തിവെച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ