ചൈനയെ ചെറുക്കാന്‍ ഉറച്ച് തായ്‌വാന്‍; ആധുനിക യുദ്ധവിമാനങ്ങള്‍ അണിനിരത്തി

ചൈനീസ് അധിനിവേശത്തെ ചെറുക്കാന്‍ യുദ്ധവിമാനങ്ങള്‍ ഒരുക്കി തായ്‌വാന്‍
ചിത്രം: എപി
ചിത്രം: എപി


ചൈനീസ് അധിനിവേശത്തെ ചെറുക്കാന്‍ യുദ്ധവിമാനങ്ങള്‍ ഒരുക്കി തായ്‌വാന്‍. എഫ് 16 ഫൈറ്റര്‍ ജെറ്റുകള്‍ വിന്യസിച്ചു. വ്യാഴാഴ്ച ചിയായിയിലെ വ്യോമസേനാ താവളത്തില്‍ 64 നവീകരിച്ച എഫ്-16 വി യുദ്ധവിമാനങ്ങള്‍ തായ്വാന്‍ പ്രസിഡന്റ് സായ് ഇംഗ്-വെന്‍ കമ്മീഷന്‍ ചെയ്തു.അമേരിക്കന്‍ സഹായത്തോടെയാണ്, പുതിയ യുദ്ധവിമാനങ്ങള്‍ തായ്‌വാന്‍ രംഗത്തിറക്കിയിരിക്കുന്നത്. 

ഒക്ടോബര്‍ 1നും 4നും ഇടയില്‍, തായ്‌വാന്റെ മുന്‍ എയര്‍ ഡിഫന്സ് ഐഡന്റിഫിക്കേഷന്‍ സോണിലേക്ക് കടന്ന് ചൈനീസ് എയര്‍ക്രാഫ്റ്റുകള്‍ സൈനിക അഭ്യാസം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരക്ഷ വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ തായ്‌വാന്റെ ഭാഗത്തുനിന്നുണ്ടായത്. ന്യൂക്ലിയര്‍ ബോംബുകള്‍ വഹിക്കാന്‍ ശേഷിയുള്ള എച്ച്6 ബോംബര്‍ വിമാനങ്ങളടക്കമായിരുന്നു ചൈനയുടെ പ്രകടനം. 

'മാതൃരാജ്യത്തിന്റെ കൂടിച്ചേരലിനായുള്ള ചരിത്രപരമായ ദൗത്യം നിറവേറപ്പെടണം' എന്ന പ്രസിഡന്റ് ഷീ ജിന്‍ പിങിന്റെ പ്രസംഗത്തിന് പിന്നാലെയാണ് തായ്‌വാനിലേക്ക് ചൈനീസ് സേനയുടെ കടന്നുകയറ്റമുണ്ടായത്. എന്നാല്‍ ബീജിങ്ങിന്റെ സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ വീഴില്ലെന്ന് തായ്‌വാന്‍ പ്രസിന്റ് സായ് ഇംഗ്-വെന്‍ പറഞ്ഞിരുന്നു. 

1949ലാണ് ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്ന് ചൈനയും തായ്‌വാനും രണ്ടായത്. രണ്ടായിരം മുതല്‍ ചൈനയും ദ്വീപ് രാഷ്ട്രമായ തായ്‌വാനും തമ്മില്‍ വാക്‌പ്പോര് നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 350 തവണയാണ് ചൈന തായ്വാന്റെ എയര്‍ ഡിഫന്‍സ് ഐഡന്റിഫിക്കേഷന്‍ സോണ്‍ മറികടന്നിട്ടുള്ളത്. എന്നാല്‍ 2021 ഒക്ടോബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം, ഈ വര്‍ഷത്തില്‍ 692 തവണയാണ് ചൈന തായ്വാന്റെ വ്യോമാതിര്‍ത്തി കടന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com