വാഷിങ്ടണ്‍: ലോകത്തെ ഒന്നാകെ ബന്ധനത്തിലാക്കിയ കൊറോണ വൈറസിന്റെ ഉദ്ഭവം എവിടെനിന്നെന്ന കാര്യത്തില്‍ ഇനിയും തീരുമാനത്തിലെത്താവാതെ അമേരിക്കന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍. ഇക്കാര്യത്തില്‍ വിശദ പരിശോധന നടത്താന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ഇന്റലിജന്‍സ് വിദഗ്ധര്‍ക്ക് ഇക്കാര്യത്തില്‍ ഏകാഭിപ്രായത്തിലെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. അതേസമയം കൊറോണയെ ചൈന ജൈവായുധം എന്ന നിലയില്‍ വികസിപ്പിച്ചതല്ലെന്ന കാര്യത്തില്‍ അവര്‍ ധാരണയിലെത്തിയതായും നാഷനല്‍ ഇന്റലിജന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
''വൈറസിനെ ജൈവായുധം എന്ന നിലയില്‍ വികസിപ്പിച്ചതല്ലെന്ന കാര്യത്തില്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കിടയില്‍ ഏകാഭിപ്രായമുണ്ട്. എന്നാല്‍ ഇതു ലാബില്‍ നിന്നു പുറത്തുവന്നതാണോ പ്രകൃതിയില്‍ സ്വാഭാവികമായി രൂപപ്പെട്ടതാണോയെന്ന കാര്യത്തില്‍ പല ഏജന്‍സികളും പല അഭിപ്രായമാണ് പ്രകടിപ്പിക്കുന്നത്. സാര്‍സ് കൊറോണ വൈറസിനെ ജനതകപരമായി മാറ്റം വരുത്തി ഉണ്ടാക്കിയതല്ലെന്നാണ് ഭൂരിഭാഗം ഏജന്‍സികളും പറയുന്നത്. എന്നാല്‍ ഇതിനു തെളിവു ലഭിച്ചില്ലെന്ന രണ്ട് ഏജന്‍സികള്‍ ചൂണ്ടിക്കാട്ടുന്നു.'' ഇന്റലിജന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതെല്ലാം ഏജന്‍സികളാണ് വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചതെന്ന് റിപ്പോര്‍ട്ടില്‍, പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടില്ല.
സ്വാഭാവികമായി ഒരു മൃഗത്തിനു വൈറസ് ബാധയുണ്ടായി, ലാബില്‍നിന്നു വൈറസ് പുറത്തുവന്നു എന്ന രണ്ടു നിഗമനങ്ങളിലായാണ്, അമേരിക്കയിലെ ഇന്റലിജന്‍സ് സമൂഹം നിലയുറപ്പിക്കുന്നത്. മറ്റു സാധ്യതകളെല്ലാം അവര്‍ തള്ളുകയാണ്. 2019 നവംബറില്‍ ആദ്യ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതുവരെ ചൈനീസ് അധികൃതര്‍ക്ക് ഇതിനെക്കുറിച്ച് വിവരമുണ്ടായിരുന്നുവെന്ന വാദവും അവര്‍ തള്ളുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ട് സ്വീകരിച്ച പ്രസിഡന്റ് ജോ ബൈഡന്‍, കോവിഡിന്റെ ഉറവിടം കണ്ടെത്തുന്നതിനു ശ്രമങ്ങള്‍ തുടരുമെന്ന് വ്യക്തമാക്കി. ലോകത്തെ മുഴുവന്‍ ദുരിതത്തിലേക്കു തള്ളിവിട്ട വൈറസിന്റെ ഉദ്ഭവ സ്ഥാനം കണ്ടെത്താന്‍ അമേരിക്ക സാധ്യമായതെല്ലാം ചെയ്യും. ഇതിനു ശ്രമിക്കുന്ന രാജ്യാന്തര അന്വേഷകരെ തടയുന്ന സമീപനമാണ് ചൈന തുടക്കം മുതല്‍ സ്വീകരിക്കുന്നതെന്ന് ബൈഡന്‍ കുറ്റപ്പെടുത്തി. കൊറോണ പഠനങ്ങളില്‍ സുതാര്യത വേണമെന്ന രാജ്യന്തര സമൂഹത്തിന്റെ ആവശ്യത്തിനു ചൈന ചെവികൊടുക്കുന്നില്ലന്ന് ബൈഡന്‍ പറഞ്ഞു.
കഴിഞ്ഞ മെയിലാണ്, കോവിഡന്റെ ഉദ്ഭവത്തെക്കുറിച്ചു പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ പ്രസിഡന്റ് ബൈഡന്‍ യുഎസ് ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കു നിര്‍ദേശം നല്‍കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ