പാരിസ്; 2013ൽ യൂറോപ്പിലെ മോബ്ലാ പർവതനിരകളിലേക്ക് നടന്നു കയറുമ്പോൾ തന്നെ കാത്തിരിക്കുന്ന ഭാഗ്യത്തെക്കുറിച്ച് അയാൾക്ക് അറിയില്ലായിരുന്നു. തന്റെ എല്ലാ പർവതാരോഹണം പോലെ തന്നെയായിരുന്നു അതും. മഞ്ഞുമൂടിക്കിടക്കുന്ന പർവതത്തിനു മുകളിൽ ഇന്ത്യൻ നിർമിത ലോഹപ്പെട്ടിയിൽ അദ്ദേഹത്തെ കാത്തിരുന്നത് കോടികളുടെ രത്നശേഖരമായിരുന്നു. എന്നാൽ മാണിക്യവും മരതകവും ഇന്ദ്രനീലക്കല്ലുകളും അദ്ദേഹത്തിന്റെ മനസ്സിളക്കിയില്ല. കോടികളുടെ നിധി അധികൃതരെ ഏൽപ്പിച്ചിച്ചെങ്കിലും വർഷങ്ങൾക്കു ശേഷം ആ നിധിയുടെ അവകാശിയായി മാറിയിരിക്കുകയാണ് സത്യസന്ധനായ ഫ്രഞ്ച് പർവതാരോഹകൻ.
2.56 കോടി രൂപയുടെ രത്നശേഖരം
വർഷങ്ങൾക്കു മുൻപ് തകർന്നുവീണ എയർഇന്ത്യ വിമാനത്തിലുണ്ടായിരുന്നതാണ് ഈ രത്ന ശേഖരം. 3.4 ലക്ഷം ഡോളർ (2.56 കോടി രൂപ) വിലമതിക്കുന്ന രത്നശേഖരമാണു പെട്ടിയിലുണ്ടായിരുന്നത്. യഥാർഥ അവകാശികളെ കണ്ടെത്താനാകാതെ നിയമക്കുരുക്കിൽപ്പെട്ട നിധി അവസാനം കണ്ടെത്തിയയാൾക്കും സ്ഥലം ഉടമയായ സർക്കാരിനുമായി വീതിച്ചു നൽകുകയായിരുന്നു.
ഹോമി ജെ ഭാഭ കൊല്ലപ്പെട്ട വിമാനാപകടം
അരനൂറ്റാണ്ടായി മഞ്ഞിൽ പുതഞ്ഞു കിടന്ന രത്നക്കല്ലുകൾ 2013 ലാണ് പർവതാരോഹകനു കിട്ടിയത്. അവിടെ 2 വിമാനാപകടങ്ങൾ നടന്നിട്ടുണ്ടെന്ന് അറിയാവുന്ന അദ്ദേഹം മലയിറങ്ങി വന്ന് പെട്ടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. 1966ലാണ് എയർ ഇന്ത്യയുടെ ബോയിങ് 707 കാഞ്ചൻജംഗ വിമാനം തകർന്നു വീഴുന്നത്. ഇന്ത്യയുടെ ആണവശിൽപി ഹോമി ജെ ഭാഭയും വിമാനത്തിലുണ്ടായിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ