കോവിഡിന്റെ മൂന്നാം തരംഗം പ്രവചിച്ചിരിക്കുന്ന ദക്ഷിണാഫ്രിക്കയില്‍ വൈറസ് വ്യാപനത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഫലപ്രദമായ ചികിത്സാമാർഗം കാത്ത് നില്‍ക്കുകയാണ് ജനങ്ങള്‍. എങ്ങുമെത്താത്ത വാക്‌സിനേഷന്‍ ഡ്രൈവ് വരാനിരിക്കുന്ന ശീതകാലത്ത് കൂടുതല്‍ മോശമായ അവസ്ഥയിലേക്ക് രാജ്യം നീങ്ങുമെന്ന ഉത്കണ്ഠയിലേക്ക് ഇവിടുള്ളവരെ എത്തിച്ചുകഴിഞ്ഞു. ഈ സാഹചര്യത്തിലാണ് ആന്റി പാരാസൈറ്റിക്ക് മരുന്നായ ഇവര്‍മെക്ടിന്‍ ശ്രദ്ധനേടിയത്.
ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ വിഭാഗവും മരുന്ന് നിര്‍മ്മാതാക്കളും പ്രമുഖ ശാസ്ത്രജ്ഞരുമെല്ലാം കോവിഡ് ചികിത്സയ്ക്ക് ഇവര്‍മെക്ടിന്‍ ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ടെങ്കിലും ചില ഡോക്ടര്‍മാര്‍ തന്നെ ഈ മരുന്ന രോഗികള്‍ക്ക് നിര്‍ദേശിക്കുന്നുണ്ട്. കോവിഡ് ഭേദമായതിന് തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവര്‍ മരുന്ന് നല്‍കുന്നത്. രാജ്യത്തെ കരിചന്തകളിലടക്കം മരുന്ന് ഇപ്പോള്‍ സുലഭമായിക്കഴിഞ്ഞെന്നത് ഇവയുടെ ഉപയോഗം നിയന്ത്രിക്കുന്നതില്‍ വെല്ലുവിളിയായിട്ടുണ്ട്. കോവിഡിന് മുമ്പ് മരുന്നിന് വാങ്ങിയിരുന്ന വിലയേക്കാണ് 15 മടങ്ങ് അധികമാണ് ഇപ്പോള്‍ ഈടാക്കുന്നത്.
ഇവര്‍മെക്ടിന്‍ ഉപയോഗിക്കുന്നതില്‍ രാജ്യത്തിനകത്തെ ഡോക്ടര്‍മാര്‍ക്കിടയില്‍ തന്നെ രണ്ടഭിപ്രായമാണുള്ളത്. നിലവില്‍ ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ മന്ത്രാലയം ഈ മരുന്ന് അംഗീകരിച്ചിട്ടില്ല. പക്ഷെ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ കോവിഡിന്റെ ആദ്യത്തെ തരംഗം ഉണ്ടായപ്പോള്‍ മുതല്‍തന്നെ ചില ഡോക്ടര്‍മാര്‍ ഇവ രോഗികള്‍ക്ക് നല്‍കിതുടങ്ങിയിരുന്നു.
മരുന്നിനെക്കുറിച്ച് ഗുണനിലവാരമുള്ള പഠനങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്നും മനുഷ്യരില്‍ ഇത് ഉപയോഗിക്കേണ്ട ഡോസേജ് സംബന്ധിച്ച് വ്യക്തതയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇവര്‍മെക്ടിന്‍ എതിര്‍ക്കപ്പെടുന്നത്. ദക്ഷിണാഫ്രിക്കയില്‍ തന്നെ മൃഗങ്ങള്‍ക്കാണ് ഇവര്‍മെക്ടിന്‍ നല്‍കുന്നത്. തലകറക്കം, ഓക്കാനം, വയറിളക്കം, വയറുവേദന, ഓക്കാനം, ചര്‍മ്മരോഗങ്ങള്‍ മുതലായവ ഈ മരുന്നിന്റെ പാര്‍സ്വഫലങ്ങളായി കണക്കാക്കപ്പെടുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ