പ്യോങ് യാങ്: ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ക്കെതിരെയുള്ള ദക്ഷിണ കൊറിയന്‍ സൈനിക മേധാവിയുടെ പ്രസ്താവനകള്‍ക്കെതിരെ ഉത്തര കൊറിയ. ഉത്തര കൊറിയന്‍ തലവന്‍ കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് ദക്ഷിണ കൊറിയക്ക് മുന്നറിയിപ്പുമായി രംഗത്തെത്തി. സായുധ ആക്രമണത്തിന് തുനിഞ്ഞാല്‍ ദക്ഷിണ കൊറിയയുടെ മുഴുവന്‍ സൈന്യത്തേയും ആണവായുധം ഉപയോഗിച്ച് തകര്‍ക്കുമെന്ന് കിം യോ ജോങ് മുന്നറിയിപ്പ് നല്‍കി.
ഉത്തരകൊറിയയുടെ ഏത് ഭാഗത്തും വളരെ വേഗത്തിലും കൃത്യതയിലും പതിക്കുന്ന മിസൈലുകള്‍ ദക്ഷിണ കൊറിയയുടെ കൈവശമുണ്ടെന്നായിരുന്നു സൈനിക മേധാവിയായ സു വൂക്കിന്റെ പ്രസ്താവന. ഈ പ്രസ്താവനയാണ് കിം യോ ജോങിനെ പ്രകോപിപ്പിച്ചത്.
'വളരെ വലിയ തെറ്റാണ് നിങ്ങള്‍ ചിന്തിക്കുന്നത്. ആണവ ശക്തിയായ ഉത്തര കൊറിയയെ ആക്രമിക്കാനുള്ള നിങ്ങളുടെ ചിന്ത പോലും വിഭ്രാന്തിയായി മാത്രമേ കാണാന്‍ കഴിയൂ. ഒരുവേള, ഞങ്ങളുടെ രാജ്യത്തെ ആക്രമിക്കാന്‍ നിങ്ങള്‍ തയ്യാറായാല്‍ തിരിച്ച് ആണവായുധം ഉപയോഗിക്കാന്‍ ഞങ്ങള്‍ മടിക്കില്ല. അതിലൂടെ ദക്ഷിണ കൊറിയയുടെ മുഴുവന്‍ സൈന്യത്തേയും നാമാവശേഷമാക്കും.'
'പ്രാഥമികമായി ഒരു പ്രതിരോധ ആയുധമായാണ് ആണവായുധത്തെ ഉത്തര കൊറിയ കാണുന്നത്. എന്നാല്‍ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായി ആരെങ്കിലും മുന്നോട്ടുവന്നാല്‍ ശത്രുവിനെ നശിപ്പിക്കാനുള്ള ആയുധമായി ആണവായുധം പ്രയോഗിക്കാന്‍ ഉത്തര കൊറിയ മടിക്കില്ല'- കിം യോ ജോങ് മുന്നറിയിപ്പ് നല്‍കി.
ഈ വാർത്ത വായിക്കാം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ