റഷ്യയുടേത് അധിനിവേശം, ഉടന്‍ നിരുപാധികം പിന്‍വാങ്ങണം; യുഎന്‍ കരട് പ്രമേയം; ഇന്ന് വോട്ടെടുപ്പ് 

യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി സംസാരിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂയോര്‍ക്ക്: യുക്രൈനില്‍ നടത്തുന്ന ആക്രമണത്തില്‍ നിന്നും റഷ്യ ഉടന്‍ പിന്‍വാങ്ങണമെന്ന് യു എന്‍ പ്രമേയം. ഐക്യരാഷ്ട്രസഭ കരട് പ്രമേയം തയ്യാറായി. പ്രമേയം യു എന്‍ രക്ഷാകൗൺസിലിൽ ഇന്ന് വോട്ടിനിടും. കരട് പ്രമേയയത്തിന്റെ പകർപ്പ് ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. 

അമേരിക്കയും അല്‍ബേനിയയുമാണ് പ്രമേയത്തിന് പിന്നില്‍. യുക്രൈനില്‍ റഷ്യ നടത്തുന്നത് അധിനിവേശമാണ്. തീര്‍ത്തും അപലപനീയമായ നടപടിയാണ് റഷ്യയുടേത്. യുക്രൈന്റെ പരമാധികാരത്തിന്മേലുള്ള കടന്നാക്രമണമാണ്. റഷ്യ ഉടനടി നിരുപാധികം സൈന്യത്തെ പിന്‍വലിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. 

യുക്രൈന്റെ സ്വാതന്ത്ര്യം, പരമാധികാരം, രാജ്യാതിര്‍ത്തികള്‍ തുടങ്ങിയവ അംഗീകരിക്കാന്‍ റഷ്യ തയ്യാറാകണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. അല്ലാത്ത പക്ഷം ലോകരാജ്യങ്ങള്‍ കൂടുതല്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും, റഷ്യയെ ഒറ്റപ്പെടുത്തണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു. 

പ്രമേയം ആദ്യഘട്ട നടപടി മാത്രമാണെന്നും, യുഎന്‍ ജനറല്‍ അസംബ്ലിയില്‍ റഷ്യക്കെതിരെ വരും ദിവസങ്ങളില്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകുമെന്നും യു എസ് നയതന്ത്ര ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു. യു എന്‍ കരട് പ്രമേയം ലഭിച്ചതായി ഹര്‍ഷവര്‍ധന്‍ ശൃംഗഌപറഞ്ഞു. പ്രമേയം ചര്‍ച്ച ചെയ്യുന്ന വേളയില്‍ ഇന്ത്യ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. 

യുക്രൈനിലെ റഷ്യന്‍ ആക്രമണം സംബന്ധിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി സംസാരിച്ചു. റഷ്യയുടേത് പ്രകോപനപരവും നീതീകരിക്കാനാകാത്തതുമായ നടപടിയാണെന്ന് ബ്ലിങ്കന്‍ പറഞ്ഞു. റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാനും, ഉടന്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കാനും ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തു വരേണ്ടതുണ്ടെന്നും അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി വിശദീകരിച്ചു. 

വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ടെലഫോണില്‍ സംസാരിച്ചിരുന്നു. ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്നും, ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും പ്രധാനമന്ത്രി പുടിനോട് ആവശ്യപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com