കാര്‍ തലകീഴായ് മറിഞ്ഞു, ഉടമയ്ക്ക് പരിക്ക്; ഹൈവേയിലൂടെ പാഞ്ഞ് പൊലീസിനെ സ്ഥലത്തെത്തിച്ച് വളര്‍ത്തുനായ
വാഷിങ്ടൺ: വളര്‍ത്തുമൃഗങ്ങള്‍ക്ക്, പ്രത്യേകിച്ച നായ്ക്കള്‍ക്ക് ഉടമയോടുള്ള സ്‌നേഹവും ആത്മാര്‍ത്ഥതയും പല സന്ദര്‍ഭങ്ങളിലും വാര്‍ത്തയായിട്ടുണ്ട്. സ്വന്തം ജീവന്‍ പോലും ത്യജിച്ച് ഉടമയുടെ ജീവനുവേണ്ടി പോരാടിയ കഥകളും ഏറെയാണ്. കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഉടമയുടെ രക്ഷകനായ വളര്‍ത്തുനായ ആണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്.
ഹൈപോതെര്‍മിയ ബാധിച്ച കാം ലോണ്ട്രി എന്നയാളാണ് ന്യൂ ഹാംപ്‌ഷെയറില്‍ വച്ച് അപകടത്തില്‍പ്പെട്ടത്. ലോണ്ട്രിയുടെ ഒരു വയസ്സുമാത്രം പ്രായമുള്ള ടിന്‍സ്ലി എന്ന നായ ഹൈവേയിലൂടെ പാഞ്ഞെത്തി പെട്രോളിങ്ങ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരുടെ ശ്രദ്ധപിടിച്ചുപറ്റി. നായയെ പിടിക്കാന്‍ പൊലീസുകാര്‍ ശ്രമിക്കുമ്പോള്‍ പിടിനല്‍കാതെ ഓടുകയായിരുന്നു ടിന്‍സ്ലി. അടുത്തെത്തുമ്പോള്‍ പിടിനല്‍കാതെ ഓടുമെങ്കിലും ശ്രദ്ധവിട്ടുപോകാതെ പൊലീസുകാരെ അടുത്തേക്ക് വിളിക്കുകയായിരുന്നു നായ. ഫോളോ മീ എന്ന് പറയുന്നത് പോലെ. ഒടുവില്‍ ഉദ്യോഗസ്ഥര്‍ തലകീഴായി മറിഞ്ഞുകിടക്കുന്ന വാഹനം കണ്ടെത്തി.
റെസ്‌ക്യൂ ജീവനക്കാര്‍ അപകടസ്ഥലത്തുനിന്ന് ലോണ്ട്രിയെ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉടമയ്ക്കരികില്‍ ടിന്‍സ്ലി ശാന്തനായി നിലയുറപ്പിച്ചു. ലോണ്ട്രിക്ക് ഗുരുതര പരിക്കുകളൊന്നും ഇല്ലെന്നും പൊലീസ് പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ