പ്രസിഡന്റിന്റെ നീന്തല്‍ക്കുളത്തില്‍ ആറാടി പ്രക്ഷോഭകര്‍; കൊട്ടാര അടുക്കളയില്‍ ആഘോഷം; ആരുമറിയാതെ വസതി വിട്ടോടി ഗോതബായ ( വീഡിയോ)

പ്രതിഷേധക്കാര്‍ ട്രെയിനുകള്‍ അടക്കം പിടിച്ചടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്
പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍/ വീഡിയോ ദൃശ്യത്തില്‍ നിന്ന്
പ്രക്ഷോഭകര്‍ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍/ വീഡിയോ ദൃശ്യത്തില്‍ നിന്ന്


കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ കൊട്ടാരം കയ്യേറിയ പ്രക്ഷോഭകര്‍ ഗോതബായ രജപക്‌സെയുടെ നീന്തല്‍ക്കുളത്തില്‍ തിമിര്‍ക്കുന്നതിന്റെ വീഡിയോയും പുറത്തു വന്നു. പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയുടെ അടുത്തു നില്‍ക്കാന്‍ പോലും സാധിക്കുമെന്ന് സ്വപ്‌നത്തില്‍ പോലും ചിന്തിക്കാന്‍ സാധിക്കാതിരുന്ന, ചില യുവാക്കള്‍ ലഭിച്ച അസുലഭാവസരം വിട്ടുകളഞ്ഞില്ല. ഏതാനും പേര്‍ സ്വിമ്മിങ് പൂളില്‍ നീന്തി തിമിര്‍ത്തപ്പോള്‍, ചിലര്‍ സെല്‍ഫി എടുത്താണ് തൃപ്തിയടഞ്ഞത്. 

പ്രസിഡന്റിന്റെ വസതിയിലെ ഗോതബായയുടെ കിടപ്പുമുറിയും അടുക്കളയും വരെ പ്രതിഷേധക്കാര്‍ കയ്യടക്കി. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ലങ്കയില്‍, പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടാണ് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ ഗോതബായയുടെ ഔദ്യോഗിക വസതി വളഞ്ഞത്. സുരക്ഷാസേന ചെറുത്തുനിന്നെങ്കിലും പ്രക്ഷോഭകര്‍ സേനയെ മറികടന്ന് കൊട്ടാരത്തിലേക്ക് ഇരച്ചു കയറി. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു.

പ്രതിഷേധക്കാര്‍ വസതി വളഞ്ഞതോടെ പ്രസിഡന്റ് ഗോതബായ രജപക്‌സെ കെട്ടിടത്തില്‍ നിന്നും രക്ഷപ്പെട്ടു. സൈന്യം ഇദ്ദേഹത്തെ അതീവ സുരക്ഷിതമായി മാറ്റിയതായാണ് വിവരം. ഗോതബായ രജപക്‌സെ രാജ്യം വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഗോതബായ കപ്പലില്‍ കയറി പോകുന്നതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ പ്രസിഡന്റ് രാജ്യം വിട്ടതായി ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ, കൊളംബോയില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടേയും അടിയന്തരയോഗം വിളിച്ചു. പാര്‍ലമെന്റ് വിളിച്ചുചേര്‍ക്കാന്‍ പ്രധാനമന്ത്രി സ്പീക്കറോടും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധക്കാര്‍ ട്രെയിനുകള്‍ അടക്കം പിടിച്ചടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com