കൊളംബോ: ശ്രീലങ്കയിലെ പണപ്പെരുപ്പത്തിൽ പ്രതിഷേധിച്ച് തെരുവിലിറങ്ങി ജനം. അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാൻ കഴിയാതെ ക്ഷാമം രൂക്ഷമായതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. പ്രതിസന്ധിക്കു പരിഹാരം കാണാൻ മാർച്ച് എഴിനു ശ്രീലങ്കൻ രൂപയുടെ മൂല്യം 15% കുറച്ചിരുന്നു. ഇത് സാധനങ്ങളുടെ വില കുതിച്ചുയരാൻ കാരണമായി.
വിദേശ നാണയം ഇല്ലാത്തതിനാലാണ് അവശ്യവസ്തുക്കൾ ഇറക്കുമതി ചെയ്യാൻ ശ്രീലങ്കയ്ക്ക് കഴിയാത്തത്. പെട്രോളിനും ഡീസലിനും 40% വില വർധിച്ചു. ഇതോടെ ഇന്ധനക്ഷാമം രൂക്ഷമായി. പെട്രോൾ വില ലിറ്ററിന് 283 ശ്രീലങ്കൻ രൂപയും ഡീസലിന് 176 രൂപയുമാണ്. മണിക്കൂറുകളോളം കാത്തുനിന്നാണ് ഇത് വാങ്ങേണ്ടി വരുന്നത്.
263 രൂപയാണ് ഒരു ലീറ്റർ പാലിന് വില. ഒരു കിലോഗ്രാം അരിക്ക് 448 രൂപയും. വൈദ്യുതനിലയങ്ങൾ അടച്ചതോടെ ദിവസവും ഏഴര മണിക്കൂർ പവർകട്ട് ഏർപ്പെടുത്തി. ഇതിനിടെ, ശ്രീലങ്കൻ ധനമന്ത്രി ബേസിൽ രാജപക്സെ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. 100 കോടി ഡോളറിന്റെ സഹായം തേടിയാണ് സന്ദർശനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ