മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അർബുദരോഗത്തിന് ചികിത്സയിലാണെന്ന് റിപ്പോർട്ട്. പെന്റഗൺ ഇന്റലിജൻസിന്റെ റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ രോഗവിവരം റിപ്പോർട്ട് ചെയ്യുന്നത്. പുതിയ ചിത്രങ്ങളിലും വിഡിയോകളിലും പുടിന്റെ മുഖം വീർത്തിരിക്കുന്നെന്നും കഴുത്ത്, നടത്തം, മറ്റു നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമ്പോൾ പാലിക്കുന്ന അകലം തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ ശരീര ചലനങ്ങളിൽ വന്ന മാറ്റം കീമോതെറാപ്പിയുടേയും മരുന്നുകൾ കഴിക്കുന്നതിന്റേയും സൂചനകളാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം അമേരിക്കൻ റിപ്പബ്ലികൻ സെനറ്റർ മാക്രോ റൂബിയോ പുടിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് ട്വീറ്റ് ചെയ്തിരുന്നു. ഉയർന്ന് നിൽക്കുന്ന പുരികങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ട്വീറ്റ്. അതേസമയം ഇതേക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും അദ്ദേഹം പങ്കുവച്ചില്ല. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് പിന്നിൽ പുടിന്റെ മാനസികാവസ്ഥ മാത്രമല്ല അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും ഘടകമാണെന്ന് ദി സൺ റിപ്പോർട്ടിൽ പറയുന്നു.
പുടിന്റെ ആരോഗ്യം സംഭന്ധിച്ച് നേരത്തെയും ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതിൽ ഒന്നും ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരുന്നില്ല. അതേസമയം പുടിന് പാർക്കിൻസൺ രോഗമാണെന്നുള്ള ഊഹാപോഹങ്ങളും പ്രചരിക്കുന്നുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ