'ഷൂട്ട് അറ്റ് സൈറ്റ്'; ശ്രീലങ്കയില്‍ സൈന്യത്തിന് കൂടുതല്‍ അധികാരം, അടങ്ങാതെ പ്രക്ഷോഭം

കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സൈന്യത്തിനും പൊലീസിനും കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്
ചിത്രം: എഎഫ്പി 
ചിത്രം: എഎഫ്പി 

കൊളംബോ: ആഭ്യന്തര കലാപം രൂക്ഷമായ ശ്രീലങ്കയില്‍ പ്രതിരോധ മന്ത്രാലയം വെടിവെപ്പിന് ഉത്തരവിട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി. പ്രതിഷേധക്കാരെ പിരിട്ടുവിടാന്‍ 'ഷൂട്ട് അറ്റ് സൈറ്റ്' ഓര്‍ഡര്‍ ഇറക്കിയതായാണ് റിപ്പോര്‍ട്ട്. 

കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ സൈന്യത്തിനും പൊലീസിനും കൂടുതല്‍ അധികാരങ്ങള്‍ നല്‍കിയിട്ടുണ്ട്. അതേസമയം, പ്രതിഷേധക്കാരും സര്‍ക്കാര്‍ അനുകൂലികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. 

രാജിവച്ച പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയുടെ അടക്കം വീടുകള്‍ പ്രക്ഷോഭകാരികള്‍ അഗ്നിക്കിരയാക്കിയിരുന്നു. ഇതിന് പിന്നാലെ, സൈന്യം രജപക്‌സെയെയും കുടുംബത്തെയും നാവികസേനാ താവളത്തിലേക്കു മാറ്റി. കൊളംബോയില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ ടെംപിള്‍ ട്രീസ് വസതി ജനം വളഞ്ഞതോടെയാണ് സൈന്യം രജപക്‌സെയെയും കുടുംബത്തെയും നാവികസേനാ താവളത്തിലേക്കു മാറ്റിയത്. 

രജപക്‌സെ കുടുംബത്തോടൊപ്പം രാജ്യം വിടുമെന്ന അഭ്യൂഹം പരന്നതോടെ ട്രിങ്കോമാലി നാവികസേനാ താവളം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകാരികള്‍ വളഞ്ഞു.

ജനപ്രതിനിധികളും മന്ത്രിമാരും രാജ്യം വിടുന്നത് തടയുമെന്ന് പ്രക്ഷോഭകാരികള്‍ പ്രഖ്യാപിച്ചു. മന്ത്രിമാര്‍ രാജ്യം വിടാതിരിക്കാന്‍ വിമാനത്താവളത്തിലേക്കുള്ള റോഡുകളില്‍ സമരക്കാര്‍ നിലയുറപ്പിച്ചിരിക്കുകയാണെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

സൈന്യം ഏറെ പണിപ്പെട്ടാണ് ചൊവ്വാഴ്ച മഹിന്ദ രജപക്‌സെയെയും കുടുംബത്തെയും പുറത്തെത്തിച്ചത്. തുടരെ തുടരെ പെട്രോള്‍ ബോംബുകള്‍ എറിഞ്ഞ് സമരക്കാര്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ പ്രവേശിക്കുമെന്ന് ഉറപ്പായതോടെയാണു സൈന്യം മഹിന്ദ രജപക്‌സെയുടെ രക്ഷയ്‌ക്കെത്തിയത്.അതിനിടെ രജപക്‌സെയെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ആഹ്വാനം ചെയ്തു. കലാപത്തിന് പ്രേരിപ്പിച്ചു എന്ന കുറ്റമാണ് രജപക്‌സെയ്‌ക്കെതിരെ നേതാക്കള്‍ ആരോപിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com