മലിന്‍ഡി: പട്ടിണികിടന്ന് മരിച്ചാല്‍ സ്വര്‍ഗത്തില്‍ എത്താമെന്ന പാസ്റ്ററിന്റെ ഉപദേശം അനുസരിച്ച് ആഹാരവും വെള്ളവും ഉപേക്ഷിച്ച 73 പേരുടെ മൃതദേഹം കണ്ടെത്തി. ക്രൈസ്തവ ആരാധനാസംഘത്തില്‍പ്പെട്ടവരുടെ മൃതദേഹങ്ങളാണ് കാട്ടില്‍ നിന്ന് കണ്ടെടുത്തത്.
'ഗുഡ്‌ന്യൂസ് ഇന്റര്‍നാഷണല്‍ ചര്‍ച്ച്' എന്ന പേരില്‍ കൂട്ടായ്മയുണ്ടാക്കി പോള്‍ മക്കെന്‍സീ എന്‍തെംഗെ എന്നയാളാണ് പട്ടിണി മരണം വരിച്ചാല്‍ യേശുവിന്റെ അരികില്‍ എത്താമെന്ന് ഉപദേശിച്ചത്. ഇയാളെ പൊലീസ് അറസ്റ്റുചെയ്തു.
സമുദ്രതീരത്തുള്ള മലിന്‍ഡി പട്ടണത്തില്‍നിന്ന് കഴിഞ്ഞയാഴ്ചയാണ് മൃതദേഹങ്ങള്‍ കിട്ടിയത്.
ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച മുതല്‍ ഇവിടത്തെ വനമേഖലയില്‍ നടത്തുന്ന തിരച്ചിലിലാണ് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. കുഴികുത്തി, മൂടിയനിലയിലായിരുന്നു അവ. എന്‍തെംഗെയുടെ വിശ്വാസധാരയില്‍പ്പെട്ടവര്‍ ഇനിയുമുണ്ടെന്നും അവര്‍ ഇവിടത്തെ കുറ്റിക്കാടുകളില്‍ ഒളിച്ചിരിപ്പുണ്ടെന്നും പൊലീസ് പറയുന്നു. ഇവിടെനിന്ന് ഏതാനുംപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി. തിരച്ചില്‍ തുടരുന്നതായും പൊലീസ് അറിയിച്ചു.
മൃതദേഹങ്ങള്‍ കണ്ടെത്തിയ 800 ഏക്കര്‍ സ്ഥലം ക്രൈം സീനായി പ്രഖ്യാപിച്ചിട്ടുണ്ട്. 2017ലും കഴിഞ്ഞമാസവും എന്‍തെംഗെ അറസ്റ്റിലായിരുന്നു. രക്ഷിതാക്കള്‍ക്കൊപ്പം കഴിഞ്ഞിരുന്ന രണ്ടുകുട്ടികള്‍ പട്ടിണികൊണ്ടു മരിച്ചതിനാലായിരുന്നു കഴിഞ്ഞ മാസത്തെ അറസ്റ്റ്. 2017ല്‍ കുട്ടികളെ സ്‌കൂളിലേക്ക് അയക്കരുതെന്ന് കുടുംബങ്ങളോട് ഉപദേശിച്ചതിന് മൗലികവാദം പ്രചരിപ്പിക്കുന്നു എന്ന കുറ്റം ചുമത്തിയാണ് എന്‍തെംഗെയെ അറസ്റ്റ് ചെയ്തത്. വിദ്യാഭ്യാസം ബൈബിള്‍ അംഗീകരിക്കുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ വാദം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ