വാഷിങ്ടണ്‍: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രസിഡന്റ് ജോ ബൈഡന്‍ ഔദ്യോഗികമായി നല്‍കുന്ന അത്താഴവിരുന്നില്‍ ഒരുക്കിയിരിക്കുന്നത് വിഭവസമൃദ്ധമായ ഭക്ഷണം. അത്താഴവിരുന്നില്‍ മുഖ്യഅതിഥിയായി മോദി പങ്കെടുക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം അവശേഷിക്കേ, തയ്യാറെടുപ്പുകള്‍ അമേരിക്കയിലെ പ്രഥമ വനിതയും ജോ ബൈഡന്റെ ഭാര്യയുമായ ജില്‍ ബൈഡന്‍ വിവരിച്ചു.
ദേശീയ പക്ഷി മയിലിന്റെ പ്രചോദനം ഉള്‍ക്കൊണ്ടാണ് അത്താഴവിരുന്നിന്റെ പ്രമേയത്തിന് രൂപം നല്‍കിയത്. ത്രിവര്‍ണപതാകയെ ആദരിച്ച് കൊണ്ട് ഇന്ത്യന്‍ രീതിയിലാണ് അത്താഴവിരുന്ന് ഒരുക്കിയിരിക്കുന്നത്. മോദി സസ്യാഹാരിയാണെന്ന തിരിച്ചറിവില്‍, അതിനനുസൃതമായ വിഭവങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് ജില്‍ ബൈഡന്‍ അറിയിച്ചു. അതിഥികള്‍ക്ക് മത്സ്യവിഭവങ്ങള്‍ രുചിച്ച്് നോക്കാനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചെറുധാന്യങ്ങള്‍ ചേര്‍ത്തുള്ള വിഭവങ്ങളാണ് ഇതിന്റെ ആകര്‍ഷണം. ചോളം ഉപയോഗിച്ചുള്ള സലാഡ്, തണ്ണിമത്തന്‍ ഉപയോഗിച്ചുള്ള വിഭവങ്ങള്‍, അവോക്കാഡോ സോസ് എന്നിവയാണ് മറ്റുവിഭവങ്ങള്‍. ഇതിന് പുറമേ കൂണ്‍, അരി കൊണ്ടുള്ള ഇറ്റാലിയന്‍ വിഭവമായ റിസോറ്റോ, ചെറുനാരങ്ങ കൊണ്ടുള്ള യോഗര്‍ട്ട് സോസ്, ചെറുധാന്യങ്ങള്‍ കൊണ്ടുള്ള കേക്ക് എന്നിവയും അത്താഴവിരുന്നിനെ സമൃദ്ധമാക്കും.
യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൂടിക്കാഴ്ച ഇന്നാണ്. ന്യൂയോര്‍ക്ക് സന്ദര്‍ശനത്തിന് ശേഷമാണ് മോദി വാഷിങ്ടണ്‍ ഡിസിയില്‍ എത്തിയത്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ