യുക്രൈനിൽ റഷ്യൻ അധിനിവേശം തുടരുന്നതിനിടെ റഷ്യയുടെ ആകാശത്ത് കണ്ട വിചിത്ര പുകവളയം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു.
തലസ്ഥാന നഗരമായ മോസ്കോയുടെ ആകാശത്ത് പ്രത്യക്ഷപ്പെട്ട കറുത്ത പുക നിറഞ്ഞ നിഗൂഢ വളയം എന്താണെന്ന ആശങ്ക പ്രകടിപ്പിച്ച്
നിരവധിയാളുകളാണ് സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളും ദൃശ്യങ്ങളും പങ്കുവെച്ചത്.
കറുത്തനിറത്തിൽ ഉയർന്നു നിൽക്കുന്ന പുകവലയം മുന്നോട്ടോ പിന്നോട്ടോ ചലിക്കാതെ നിൽക്കുന്നത് വിഡിയോയിൽ കാണാം. സെക്കന്റുകൾക്കുള്ളിൽ അത് നേർത്ത് മാഞ്ഞു പോവുകയും ചെയ്തു. യുക്രൈൻ ആഭ്യന്തര മന്ത്രിയുടെ ഉപദേശക സംഘത്തിലെ അംഗമായ ആന്റൺ ഗെരാഷെങ്കോയും വിഡിയോ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. രണ്ട് ദിവസം കൊണ്ട് ഈ വിഡിയോ 20 ലക്ഷം ആളുകളാണ് കണ്ടത്.
ദൃശ്യങ്ങൾ വൈറലായതോടെ പല തരത്തിലുള്ള സംശയങ്ങളാണ് ഉയരുന്നത്. റഷ്യയെ തകർക്കാനുള്ള യുക്രൈന്റെ പദ്ധതിയാണോ ഇതെന്നായിരുന്നു ചിലരുടെ സംശയം. എന്നാൽ മറ്റുചിലർ അന്യഗ്രഹ ജീവികളുടെ ആക്രമണത്തിന്റെ ഭാഗമാണെന്ന് വാദിച്ചു. കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടായ അപൂർവ പ്രതിഭാസമാണിതെന്ന തരത്തിലും കമന്റുകൾ വന്നു.
ഒടുവിൽ സംഭവത്തിന്റെ സത്യാവസ്ഥ വെളിവാക്കുന്ന ചില പോസ്റ്റുകളും സമൂഹമാധ്യമങ്ങളും പ്രത്യക്ഷപ്പെട്ടു. പുക ദൃശ്യമാകുന്നതിനു മുൻപ് നഗരത്തിലെ ഒരു വ്യാവസായിക കേന്ദ്രത്തിൽ ട്രാൻസ്ഫോർമർ പൊട്ടിത്തെറിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഇതെ തുടർന്നാണ് വൃത്താകൃതിയിൽ കനത്ത പുക മുകളിലേക്കുയർന്നതെന്നാണ് റഷ്യൻ അധികൃതരുടെ വിശദീകരണം. ഇതിൽ ആശങ്കപെടേണ്ട കാര്യമില്ലെന്നും അധികൃതർ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ