ഇസ്ലാമിക് സ്റ്റേറ്റ്‌സ് ഖലീഫ അബു ഹുസൈന്‍ അല്‍ ഖുറേഷിയെ വധിച്ചു; എര്‍ദോഗന്റെ പ്രഖ്യാപനം

ഇസ്ലാമിക് സ്റ്റേറ്റ്‌സിന്റെ ഖലീഫ അബു ഹുസൈന്‍ അല്‍ ഖുറേഷിയെ വധിച്ചെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യീപ് എര്‍ദോഗന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്‌സിന്റെ ഖലീഫ അബു ഹുസൈന്‍ അല്‍ ഖുറേഷിയെ വധിച്ചെന്ന് തുര്‍ക്കി പ്രസിഡന്റ് തയ്യീപ് എര്‍ദോഗന്‍. തുര്‍ക്കിയുടെ രഹസ്യാന്വേഷണ ഏജന്‍സി എംഐടി സിറിയയില്‍ നടത്തിയ ഓപ്പറേഷനിലാണ് ഐഎസ്‌ഐഎസ് നേതാവ് കൊല്ലപ്പെട്ടത് എന്ന് എര്‍ദോഗന്‍ വ്യക്തമാക്കി. മുന്‍ മേധാവി അബു ഹസ്സന്‍ അല്‍ ഹാഷിമി അല്‍ ഖുറേഷി കൊല്ലപ്പെട്ടതിന് പിന്നാലെ 2022 നവംബര്‍ 30നാണ് തങ്ങളുടെ പുതിയ ഖലീഫയായി അബു ഹുസൈന്‍ അല്‍ ഖുറേഷിയെ ഐഎസ്‌ഐഎസ് പ്രഖ്യാപിച്ചത്. 

'സിറിയയില്‍ എംഐടി ശനിയാഴ്ച നടത്തിയ ഓപ്പറേഷനില്‍ ഐഎസ് നേതാവായ അബു ഹുസൈന്‍ അല്‍ ഖുറേഷിയെ ഇല്ലാതാക്കി' എന്ന് തുര്‍ക്കി ടെലിവിഷന്‍ ചാനലിലൂടെ എര്‍ദോഗന്‍ പ്രഖ്യാപിച്ചു. 

ആഫ്രിനിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് ശനിയാഴ്ച ഏറ്റുമുട്ടല്‍ നടന്നതെന്ന് വാര്‍ത്ത ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. 2020ലാണ് വടക്കന്‍ സിറിയയില്‍ തുര്‍ക്കി സേനയെ വിന്യസിച്ചത്. 

കഴിഞ്ഞമാസം യുഎസ് സേന നടത്തിയ വ്യോമാക്രമണത്തില്‍ ഐഎസിന്റെ മറ്റൊരു പ്രധാന നേതാവ് അബദ് അല്‍ ഹാദി മഹമ്മൂദ് അല്‍ ഹാജി അലി കൊല്ലപ്പെട്ടിരുന്നു. 

സിറിയയിലുണ്ടായ ഭൂകമ്പത്തിന്റെ മറവില്‍ ഐഎസ് എസ് വീണ്ടും ആക്രമണങ്ങള്‍ ആരംഭിച്ചതിന് പിന്നാലെയാണ് തുര്‍ക്കി അടക്കമുള്ള രാജ്യങ്ങള്‍ വീണ്ടും സൈനിക നീക്കങ്ങള്‍ ആരംഭിച്ചത്. 

2019ല്‍ അമേരിക്കന്‍ സൈന്യം ഇസ്ലാമിക് സ്‌റ്റേറ്റിന്റെ കൈവശമുണ്ടായിരുന്ന അവസാന മേഖലയും തിരികെപ്പിടിച്ചിരുന്നു. ഭൂരിഭാഗം ഐഎസ് ഭീകരരെയും തടവിലാക്കി. ബാക്കിയുണ്ടായിരുന്ന ഐഎസ് പ്രവര്‍ത്തകര്‍ കിഴക്കന്‍ സിറിയയിലെ മരുഭൂമികളില്‍ ഒളിവില്‍ കഴിയുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com