അല്‍ ശിഫ ആശുപത്രിയില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്‍മാറി: ഗാസയിലേക്ക് യുഎന്നിന്റെ കൂടുതല്‍ സഹായം

റഫയിലെയും ഖാന്‍ യൂനിസിലെയും തെരുവുകള്‍ ഏതാണ്ട് ശൂന്യമാണ്. എല്ലായിടത്തും ഖരമാലിന്യങ്ങള്‍ കുമിഞ്ഞുകൂടിക്കിടക്കുന്നു.
ആക്രമണത്തിന് ശേഷം വിജനമായ തെരുവിലൂടെ പലായനം ചെയ്യുന്നവര്‍/ ഫോട്ടോ പിടിഐ
ആക്രമണത്തിന് ശേഷം വിജനമായ തെരുവിലൂടെ പലായനം ചെയ്യുന്നവര്‍/ ഫോട്ടോ പിടിഐ

യുഎന്നിന്റെ സഹായ സംഘം ഗാസയിലേക്ക് എത്തുന്നു. 1,29,000 ലിറ്റര്‍ ഇന്ധനവും നാല് ട്രക്ക് ഗ്യാസും മറ്റ് സഹായങ്ങളുമായി 137 ട്രക്കുകളും ഗാസ അതിര്‍ത്തിയിലേക്ക് പ്രവേശിച്ചു. ഇസ്രയേല്‍-ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം ഗാസക്ക് ലഭിക്കുന്ന ഏറ്റവും വലിയ സഹായമാണിത്. ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ശിഫയില്‍ നിന്നും ഇസ്രയേല്‍ സൈന്യം പിന്‍വാങ്ങി. പിന്‍വാങ്ങുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പും ആശുപത്രി സമയുച്ചയത്തിനുള്ളില്‍ ഇസ്രയേല്‍ സൈന്യം ആക്രമണം നടത്തി. 

ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഭക്ഷണം, വെള്ളം, മെഡിക്കല്‍ ഉപകരണങ്ങള്‍, മറ്റ് അവശ്യ വസ്തുക്കള്‍ എന്നിവയാണ് ട്രക്കുകളിലുള്ളത്. വരും ദിവസങ്ങളില്‍ ഗാസയിലെ ആളുകള്‍ക്ക് വന്‍തോതില്‍ സഹായങ്ങള്‍ എത്തിക്കാനാണ് ശ്രമമമെന്ന് യുഎന്‍ വ്യക്തമാക്കി. റഫയിലെയും ഖാന്‍ യൂനിസിലെയും തെരുവുകള്‍ ഏതാണ്ട് ശൂന്യമാണ്. എല്ലായിടത്തും ഖരമാലിന്യങ്ങള്‍ കുമിഞ്ഞുകൂടിക്കിടക്കുന്നു. നിരന്തരമായ ബോംബാക്രമണത്തെത്തുടര്‍ന്ന് മിക്ക കടകളും ഫാര്‍മസികളും അടഞ്ഞുകിടക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളിലെ അവസ്ഥ അതിലും ദയനീയമാണ്. ദിവസങ്ങളായി വെള്ളമില്ലാത്തതിനാല്‍ ടോയ്‌ലറ്റുകള്‍ ആകെ വൃത്തിഹീനമാണ്. മലിന ജലം കെട്ടിക്കിടക്കുന്നു. ദുസഹമായ സാഹചര്യത്തില്‍ തിങ്ങി നിറഞ്ഞ് താമസിക്കുന്ന ജയിലിനേക്കാളും മോശമായ സാഹചര്യമാണ് ദുരിതാശ്വാസ ക്യാമ്പിലേത്. വൃത്തിഹീനമായ സാഹചര്യങ്ങള്‍ മൂലം ആളുകള്‍ക്ക് ത്വക്ക് രോഗങ്ങളും വയറിളക്കവും വര്‍ദ്ധിച്ചു.   

ഗാസയിലെ 1.7 ദശലക്ഷത്തിലധികം ആളുകളാണ് യുദ്ധത്തെത്തുടര്‍ന്ന് പലായനം ചെയ്തത്. 156 ദുരിതാശ്വാസ ക്യാമ്പുകളാണുള്ളത്. വടക്കന്‍ ഗാസയിലെ ഇന്തോനേഷ്യന്‍ ആശുപത്രിയിലെ 200 ഓളം രോഗികളും മെഡിക്കല്‍ സ്റ്റാഫും പലായനത്തിനായി കാത്തിരിക്കുകയാണ്. ആശുപത്രിക്ക് അടിയിലൂടെയുള്ള തുരങ്കങ്ങളുടെയും ടണല്‍ ഷാഫ്റ്റുകളുടെയും റൂട്ട് തങ്ങള്‍ നശിപ്പിച്ചതായി ഇസ്രയേല്‍ സൈന്യം വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. അത് ഹമാസിന്റെ ഒളിത്താവളമായിരുന്നുവെന്നാണ് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കുന്നത്. യുഎന്‍ റിപ്പോര്‍ട്ട് പ്രകാരം അല്‍ ശിഫ ആശുപത്രിയില്‍ ഏകദേശം 250 രോഗികളും ജീവനക്കാരും ഉണ്ടെങ്കിലും വൈദ്യുതി, വെള്ളം, മെഡിക്കല്‍ സപ്ലൈ എന്നിവയുടെ കടുത്ത ക്ഷാമം കാരണം നിലവില്‍ പ്രവര്‍ത്തനരഹിതമാണ്. 

ഹമാസും ഇസ്രയേലും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തലിന്റെ രണ്ടാം ദിവസമാണ് ഇന്ന്. ഗാസയില്‍ ഇസ്രയേല്‍ നാല് ദിവസത്തെ  താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com