ട്രെയിനിനുള്ളിൽ സ്ത്രീകൾ മേക്കപ്പ് ഇടുന്നത് ഒഴിവാക്കണമെന്ന ചൈനീസ് റെയിൽവെയുടെ പരസ്യത്തിനെതിരെ വലിയ വിമർശനം. സർക്കാരിന്റേത് ലിംഗവിവേചനപരമായ നടപടിയാണെന്നാണ് രാജ്യത്തിന്റെ പലഭാഗത്തു നിന്നും ഉയരുന്ന വിമർശനം. റെയിൽവെ പുറത്തിറക്കിയ ഒരു പ്രമോഷൻ വിഡിയോയിലാണ് സ്ത്രീകളുടെ മേക്കപ്പിനെ കുറിച്ച് പരാമർശിക്കുന്നത്. ഹൈസ്പീഡ് ഇന്റർ സിറ്റി ട്രെയിനിൽ സഞ്ചരിക്കുന്നതിനിടെ സ്റ്റൈലിഷായി ഒരുങ്ങിയ യുവതി മുഖത്ത് ലോഷനും ഫൗണ്ടേഷനും ഇടാൻ ശ്രമിക്കുന്നു. പെട്ടന്ന് തൊട്ടടുത്തിരിക്കുന്ന യുവാവ് യുവതിയെ തട്ടിവിളിക്കുന്നു.
ട്രെയിനിന്റെ വേഗത മൂലം ഫൗണ്ടേഷൻ പൗഡർ തെറിച്ച് യുവാവിന്റെ മുഖം നിറഞ്ഞിരിക്കുന്നതു കാണാം. തനിക്ക് മേക്കപ്പ് ഇടാൻ താൽപര്യമില്ലെന്ന് യുവാവ് യുവതിയോട് പറയുന്നു. തുടർന്ന് യുവതി യുവാവിനോട് മാപ്പ് പറയുന്നതാണ് വിഡിയോ.
എന്നാൽ സർക്കാർ പരസ്യം തികച്ചും പ്രകോപനപരമാണെന്നാണ് ഉയരുന്ന വിമർശനം. സ്ത്രീകൾ മേക്കപ്പ് ഇടുന്നതിനെ എതിർക്കുന്നത് ലിംഗ വിവേചനപരമായ നടപടിയാണെന്നും ഇത്തരത്തിലാണ് സർക്കാർ നിലപാടുകൾ സ്വീകരിക്കുന്നതെങ്കിൽ അധികം വൈകാതെ സ്ത്രീകൾ ട്രെയിനിൽ യാത്ര ചെയ്യുന്നതും വിലക്കുമെന്ന് പ്രതിഷേധക്കാർ പറയുന്നു. രണ്ട് മാസം മുൻപാണ് ചൈനീസ് റെയിൽ വിഡിയോ പുറത്ത് വിടുന്നത്. സോഷ്യൽമീഡിയയിലൂടെ വൈറലായ വിഡിയോയാണ് ഇപ്പോൾ ചൈനയിലെ ചർച്ച.
എന്നാൽ പരസ്യത്തെ തെറ്റുദ്ധരിച്ചിരിക്കുകയാണെന്നും ലിംഗവിവേചനം എന്നൊരു ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നുമാണ് സർക്കാർ വിശദീകരണം. ട്രെയിനിൽ ഇത്തരം സംഭവങ്ങൾ നിരന്തരം നടക്കാറുണ്ടെന്നും പരാതികളുടെ അടിസ്ഥാനത്തിലാണ് മേക്കപ്പ് ട്രെയിനിനുള്ളിൽ വെച്ച് ഇടുന്നത് ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ടത്. അല്ലാതെ മേക്കപ്പ് ഇടുന്നതിൽ നിന്നും സ്ത്രീകളെ വിലക്കിയിട്ടില്ലെന്നും അധികൃതർ അറിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ