ടെഹ്‌റാന്‍: വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ ദാരിയുഷ് മെഹര്‍ജുയി (83) യും ഭാര്യ വഹീദ മൊഹമ്മദീഫാറും (56) കൊല്ലപ്പെട്ടു. സ്വവസതിയില്‍ കുത്തേറ്റ നിലയിലാണ് ഇവരെ കണ്ടെത്തിയത്. കൃത്യത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല.
കഴുത്തിലാണ് ദാരിയുഷിനും വഹാദയ്ക്കും കത്തികൊണ്ടുള്ള മുറിവേറ്റതെന്ന് ഇറാന്‍ നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥന്‍ ഹൊസ്സേന്‍ ഫസേലിയെ ഉദ്ധരിച്ചുകൊണ്ട് ഐആര്‍എന്‍എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ടെഹ്‌റാനില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ദാരിയുഷും വഹീദയും താമസിക്കുന്നത്. സംവിധായകന്റെ മകള്‍ മോനാ മെഹറുജി പിതാവിനെ കാണാന്‍ ശനിയാഴ്ച രാത്രി വീട്ടിലെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ചനിലയില്‍ മൃതദേഹങ്ങള്‍ കണ്ടത്. ഇവരാണ് വിവരം പോലീസില്‍ അറിയിച്ചത്. ജീവന് ഭീഷണിയുള്ളതായി വഹീദ ഈയിടെ സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കിയിരുന്നു.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. എന്നാല്‍ എന്താണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നത് സംബന്ധിച്ച് വ്യക്തത ലഭിച്ചില്ലെന്ന് പൊലീസ് പറഞ്ഞു. 1970കളില്‍ ഇറാനിലെ നവതരംഗ സിനിമകള്‍ക്ക് തുടക്കം കുറിച്ചയാളെന്ന നിലയില്‍ പ്രശസ്തനായിരുന്നു മെഹര്‍ജുയി. റിയലിസമായിരുന്നു മെഹര്‍ജുയി ചിത്രങ്ങളുടെ മുഖമുദ്ര. 1960കളില്‍ ലോസ് ഏഞ്ചല്‍സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്നായിരുന്നു സിനിമാ പഠനം.
1998ലെ ചിക്കാഗോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്ന് സില്‍വര്‍ ഹ്യൂഗോയും 1993 -ലെ സാന്‍ സെബാസ്റ്റ്യന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ ഗോള്‍ഡന്‍ സീഷെലും ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തിന് ലഭിച്ചു. 1969ല്‍ പുറത്തിറങ്ങിയ ദ കൗ എന്ന ചിത്രമാണ് ഇദ്ദേഹത്തിന്റെ ക്ലാസിക്കുകളില്‍ ഒന്നായി അറിയപ്പെടുന്നത്. ടു സ്റ്റേ എലൈവ്, ദി പിയര്‍ ട്രീ, സാറ എന്നീ ചിത്രങ്ങള്‍ വിവിധ ചലച്ചിത്ര മേളകളില്‍ പ്രേക്ഷകരുടെ കയ്യടി നേടിയ സിനിമകളാണ്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ എ മൈനറാണ് അവസാന ചിത്രം. 2015ല്‍ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സമഗ്ര സംഭവാനയ്ക്കുള്ള അവാര്‍ഡ് നല്‍കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ