പെഷവാര്‍: ഫെയ്‌സ്ബുക്ക് സുഹൃത്തിനെ വിവാഹം കഴിക്കാന്‍ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലേക്ക് പോയ യുവതി തന്റെ കുട്ടികളെ കാണാന്‍ പാകിസ്ഥാന്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിക്ക് കാത്തിരിക്കുന്നു. യുവതിയെ വിവാഹം കഴിച്ച പാകിസ്ഥാന്‍ സ്വദേശിയായ നസ്‌റുല്ലയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 34 വയസുള്ള അഞ്ജു രണ്ട് കുട്ടികളുടെ അമ്മ കൂടിയാണ്.
തന്റെ രണ്ട് മക്കളെ കാണാന്‍ കഴിയാത്തതിനാല്‍ മാനസിക വിഭ്രാന്തി കാണിച്ച അഞ്ജു എന്ന ഫാത്തിമയെ കഴിഞ്ഞ മാസം വീട്ടില്‍ നിന്ന് കാണാതായിരുന്നെന്നും നസ്‌റുല്ല പറഞ്ഞു. ഇസ്ലാമാബാദിലെ ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നും അതിനാണ് കാത്തിരിക്കുന്നതെന്നും പാകിസ്ഥാന്‍ ഇപ്പോള്‍ അവളുടെ വീടായതിനാല്‍ അവള്‍ തിരികെ വരുമെന്ന് ഉറപ്പുണ്ടെന്നും നസ്‌റുല്ല പറഞ്ഞു.
പാകിസ്ഥാന്‍ ഇവരുടെ വിസാ കാലാവധി ഒരു വര്‍ഷം നീട്ടി നല്‍കിയിരുന്നു. പാകിസ്ഥാന്‍ സര്‍ക്കാരില്‍ നിന്നും അനുമതി കിട്ടിയാല്‍ മാത്രമേ ഇന്ത്യയിലെ എന്‍ഒസി നടപടികള്‍ മുന്നോട്ടുപോകൂ എന്ന് അവരുടെ ഭര്‍ത്താവ് നസ്‌റുല്ല പറഞ്ഞു. ഫെയ്‌സ്ബുക്ക് വഴി സൗഹൃദത്തിലായ നസ്‌റുല്ലയുമായി വിവാഹം കഴിക്കാന്‍ പാകിസ്ഥാനിലെത്തിയ ഇവര്‍ മതം മാറി ഫാത്തിമ എന്ന പേര് സ്വീകരിച്ചു. ഖൈബര്‍ പഖ്തുന്‍ഖ്വയിലെ ഒരു ഗ്രാമത്തിലാണ് ഇവര്‍ ഇപ്പോഴുള്ളത്.
ഈ കഴിഞ്ഞ ജൂലൈ 25 നാണ് അഞ്ജു ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട പാകിസ്ഥാന്‍ സ്വദേശിയെ വിവാഹം കഴിക്കാന്‍ ഇന്ത്യ വിട്ടത്. 2019ലാണ് ഇരുവരും ഫെയ്‌സ്ബുക്ക് സുഹൃത്തുക്കളാകുന്നത്.
രാജസ്ഥാന്‍ സ്വദേശി അരവിന്ദാണ് അഞ്ജുവിനെ നേരത്തെ വിവാഹം കഴിച്ചിരുന്നത്. ഇവര്‍ക്ക് 15 വയസ്സുള്ള ഒരു മകളും ആറ് വയസ്സുള്ള ഒരു മകനുമുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ