ഇഷ്ടപ്പെട്ട യൂണിവേഴ്‌സിറ്റിയിൽ പഠിക്കുക എന്നത് പലർക്കും വലിയ സാഹസികത നിറഞ്ഞ കാര്യമാണ്. സുന്നി ഇസ്ലാമിക്ക് പഠനത്തിന് പേരുകേട്ട ഈജിപ്റ്റിലെ അൽ-അസർ അൽ ഷരീഫ് യൂണിവേഴ്‌സിറ്റിലെ ഒരു സീറ്റിനായി ഗിനിയയിൽ നിന്നും 25കാരൻ സൈക്കിൾ ചവിട്ടിയത് 4,000 കിലോമീറ്ററുകളാണ്. ഗിനിയക്കാരനായ മമദു സഫയു ബാരിയാണ് ഈ സാഹസിക വിദ്യാർഥി.
ഈജിപ്റ്റിലേക്കുള്ള വിമാന ടിക്കറ്റ് എടുക്കാനുള്ള പണമില്ലാതിരുന്നതു കൊണ്ട് റോഡു മാർഗം സൈക്കിളിൽ യാത്ര ചെയ്യാമെന്ന് തീരുമാനിച്ചു. നാല് മാസം കൊണ്ടാണ് മമദു യാത്ര പൂർത്തിയാക്കിയത്. മാലി, ബുർഖിന ഫസോ, ടോഗോ, ബിനിൻ, നിഗർ, ചഢ് എന്നീ ആഫിക്കൻ രാജ്യങ്ങളിലൂടെയായിരുന്നു മമദുവിന്റെ യാത്ര. യാത്രക്കിടെ നേരിടേണ്ടി വന്നത് കൊടിയ ദുരിതമായിരുന്നു എന്ന് മമദു പറയുന്നു.
മാലി, ബുർഖിന ഫസോ എന്നിവിടങ്ങളിൽ മുസ്ലീം തീവ്രവാദികളുടെ ആക്രമണം നേരിടേണ്ടി വന്നു. അവിടങ്ങളിലെ ജനങ്ങൾ തന്നെയും ഭീകരവാദിയായിട്ടാണ് കണ്ടത്. കാരണം എന്താണെന്ന് പോലും അറിയാതെ മൂന്ന് തവണ ജയിലിൽ അടയ്ക്കപ്പെട്ടു. ചഢിൽ വെച്ച് മാധ്യമപ്രവർത്തകന് നൽകിയ അഭിമുഖമാണ് വഴിത്തിരിവായത്. അഭിമുഖം വൈറലായതോടെ നിരവധി ആളുകൾ വിദ്യാർഥിയെ പിന്തുണയ്‌ക്കുകയും ഈജിപ്‌റ്റിലേക്കുള്ള വിമാന ടിക്കറ്റ് എടുത്തു നൽകുകയും ചെയ്‌തു. സെപ്റ്റംബർ അഞ്ചിന് വിദ്യാർഥി ഈജിപ്റ്റിലെത്തി. ഈജിപ്റ്റിലെത്തിയ വിദ്യാർഥിക്ക് മികച്ച സ്വീകരണമാണ് യൂണിവേഴ്‌സിറ്റി ഒരുക്കിയത്. സ്കോളർഷിപ്പോടെയാണ് വിദ്യാർഥിക്ക് യൂണിവേഴ്‌സിറ്റിയിൽ സീറ്റ് നൽകിയത്.
സന്തോഷം എത്രയാണെന്ന് പറഞ്ഞറിയിക്കാനാവുന്നില്ലെന്നും ദൈവത്തോട് നന്ദി പറയുന്നെന്നും മമദു പ്രതികരിച്ചു. ഈജിപ്‌റ്റിലെ തദ്ദേശിയ വിദ്യാർഥികൾക്ക് മാത്രമല്ല വിദേശികളായ വിദ്യാർഥികൾകൾക്ക് സ്കോളർഷിപ്പോടെ അൽ-അസർ അൽ ഷരീഫ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കാം. വിദേശ വിദ്യാർഥികളെ പിന്തുണയ്‌ക്കുകയും സ്വാഗതം ചെയ്യുന്നുവെന്നും യൂണിവേഴ്‌സിറ്റി മേധാവി ഡോ. നെഹ്‌ല എൽസിഡി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ