ഇസ്ലാമാബാദ്: പാകിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ ഫലം പ്രഖ്യാപിച്ച 12 സീറ്റുകളില്‍ അഞ്ചെണ്ണം മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പാകിസ്ഥാന്‍ തെഹരീക് ഇ ഇന്‍സാഫ് പാര്‍ട്ടി കരസ്ഥമാക്കി. നാലു സീറ്റുകളാണ് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ പാകിസ്ഥാന്‍ മുസ്ലിം ലീഗിന് ലഭിച്ചത്.
മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകന്‍ ബിലാവല്‍ ഭൂട്ടോ നയിക്കുന്ന പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് മൂന്നു സീറ്റും ലഭിച്ചു. 123 സീറ്റുകളില്‍ നവാസ് ഷെരീഫിന്റെ പാര്‍ട്ടി മുന്നേറ്റം തുടരുന്നതായാണ് റിപ്പോര്‍ട്ട്. ഇന്റര്‍നെറ്റ് നിരോധനം ഫലം പുറത്ത് അറിയുന്നതിന് കാലതാമസം വരുത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
പാകിസ്ഥാനിലെ 336 അംഗ ദേശീയ അസംബ്ലിയിലേക്ക് ഇന്നലെയാണ് പൊതു തെരഞ്ഞെടുപ്പ് നടന്നത്. 266 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ശേഷിക്കുന്ന 70 സീറ്റുകളില്‍ 60 എണ്ണം വനിതകള്‍ക്കും 10 എണ്ണം മുസ്ലിം ഇതര സമുദായങ്ങള്‍ക്കുമായി സംവരണം ചെയ്യപ്പെട്ടിട്ടുള്ളതാണ്. ദേശീയ അസംബ്ലിയിലെ അംഗബലം അനുസരിച്ച് പാര്‍ട്ടികള്‍ ഈ ഒഴിവുകളിലേക്ക് നാമനിര്‍ദേശം ചെയ്യും. പാര്‍ലമെന്റില്‍ കേവലഭൂരിപക്ഷത്തിന് 133 സീറ്റുകള്‍ നേടേണ്ടതുണ്ട്.
336 പാര്‍ലമെന്റ് സീറ്റിലേക്കും പ്രവിശ്യാ അസംബ്ലികളിലെ 749 സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. തെരഞ്ഞെടുപ്പില്‍ ഒരു ബ്ലോക്കായി മത്സരിക്കുന്നതില്‍ നിന്ന് തെഹ്രീക്-ഇ-ഇന്‍സാഫ് പാര്‍ട്ടിയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കിയിരുന്നു. തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് തെഹ്രീക്-ഇ-ഇന്‍സാഫ് പാര്‍ട്ടി പിന്തുണ നല്‍കുകയായിരുന്നു. അഴിമതിക്കേസിൽ ഇമ്രാൻ ഖാൻ നിലവിൽ ജയിലിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ