ഇസ്ലാമാബാദ്: പാകിസ്ഥാൻ തെരഞ്ഞെടുപ്പ് പ്രതിസന്ധി തുടരുന്നു ജയം അവകാശപ്പെട്ട് മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും നവാസ് ഷെരീഫും രംഗത്തെത്തി. ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയത് തങ്ങളാണ് എന്നാണ് ഇരുകൂട്ടരും അവകാശപ്പെടുന്നത്. തൂക്കു സഭയിലേക്കാണ് പാകിസ്ഥാൻ നീങ്ങുന്നത് എന്നാണ് പുറത്തുവരുന്ന സൂചന.
ഫലം പ്രഖ്യാപിച്ച 252 സീറ്റുകളില്‍ 96 സീറ്റ് പിടിഐ സ്വതന്ത്രര്‍ നേടി. നവാസ് ഷെരീഫിന്‍റെ പാകിസ്ഥാന്‍ മുസ്ലിംലീഗ് 72 സീറ്റും ബിലാവല്‍ ഭൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി 52 സീറ്റുകളിലും വിജയിച്ചു. ശേഷിക്കുന്ന സീറ്റുകൾ ചെറിയ പാർട്ടികളും നേടി. ഭൂരിപക്ഷം നേടാൻ 133 സീറ്റുകൾ വേണമെന്നിരിക്കെ മറ്റ് പാർട്ടികളുമായി ചേർന്ന് ഗവൺമെന്റ് രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇരു കൂട്ടരും.
സൈന്യത്തിന്‍റെ പിന്തുണയുള്ള നവാസ് ഷെരീഫ് മറ്റു പാര്‍ട്ടികളുമായി ചേര്‍ന്നാണ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നീക്കം തുടങ്ങിയിരിക്കുന്നത്. ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ പാർട്ടി ഞങ്ങളുടേതാണ്. പാകിസ്ഥാനെ പുനർനിർമിക്കാൻ സുസ്ഥിരമായി സർക്കാർ വേണം. ഇതിനായി മറ്റു പാർട്ടികൾ താനുമായി കൈക്കോർക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍, ഇമ്രാൻ്റെ സ്വതന്ത്രരെ സർക്കാർ ഉണ്ടാക്കാൻ ക്ഷണിക്കില്ലെന്നും നവാസ് ഷെരീഫ് വ്യക്തമാക്കി.
അതിനിടെ ഒരു വിഭാഗം സ്വതന്ത്രരെ അടർത്തി മാറ്റാൻ നവാസ് ഷരീഫ് ശ്രമം തുടങ്ങിയിട്ടുണ്ട്. ഇമ്രാൻ്റെ സ്വതന്ത്രർ ഒന്നിച്ച് ഏതെങ്കിലും അംഗീകൃത രാഷ്ട്രീയ പാർട്ടിയിൽ ചേരാനും നീക്കമുണ്ട്. അതേസമയം, നവാസ് പ്രധാനമന്ത്രി ആയി സഖ്യത്തിന് തയ്യാറല്ലെന്ന് ബിലാവൽ ഭൂട്ടോയുടെ പി പി പി അറിയിച്ചു.
തെരഞ്ഞെടുപ്പു ചിഹ്നം നിഷേധിക്കപ്പെട്ടതിനാൽ ഇമ്രാന്റെ പാർട്ടിയുടെ സ്ഥാനാർഥികൾ സ്വതന്ത്രരായാണു മത്സരിച്ചത്. കൂടുതൽ സീറ്റ് ഇമ്രാൻ പക്ഷത്തിനാണെങ്കിലും സാങ്കേതികമായി ഏറ്റവും വലിയ ഒറ്റക്കക്ഷി നവാസ് ഷെരീഫിന്റെ പാർട്ടിയായ പിഎംഎൽഎൻ ആണ്. പഞ്ചാബ്, ഖൈബർ പഖ്തൂൺഖ്വ എന്നീ പ്രവിശ്യാ അസംബ്ലികളിലും പിടിഐ നേട്ടമുണ്ടാക്കി. മുൻ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഫലപ്രഖ്യാപനം മണിക്കൂറുകൾ വൈകിയതോടെ ഫലം അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായും ആക്ഷേപമുയർന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ