ഗാസ: ഈജിപ്തും ഖത്തറും മുന്നോട്ടുവച്ച വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്. കരാര്‍ അംഗീകരിക്കുന്നതായി ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ ഖത്തറിനെയും ഈജിപ്തിനെയും അറിയിച്ചു. റാഫയുടെ ചില ഭാഗങ്ങളില്‍നിന്ന് പ്രദേശവാസികളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ സൈന്യം നിര്‍ദേശിച്ച് മണിക്കൂറുകള്‍ക്കകമാണു ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് അംഗീകരിച്ചത്.
യുദ്ധം നിര്‍ത്തില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം ഇസ്രയേല്‍ നിലപാടെടുത്തത്. കരാറുമായി ബന്ധപ്പെട്ട് ഇസ്രയേല്‍ പ്രതികരിച്ചിട്ടില്ല. ഏഴു മാസത്തോളമായി തുടരുന്ന യുദ്ധത്തില്‍ 2.3 ദശലക്ഷം ജനങ്ങളാണ് ഗാസയില്‍നിന്ന് പലായനം ചെയ്തത്. യുദ്ധം നിര്‍ത്തുകയും ഇസ്രയേല്‍ സൈന്യം പിന്‍മാറുകയും ചെയ്താല്‍ എല്ലാ ബന്ദികളെയും മോചിപ്പിക്കാമെന്ന ഹമാസ് നിര്‍ദേശം ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു തള്ളിയിരുന്നു.
സ്ഥിരമായ വെടിനിര്‍ത്തല്‍ ഉള്‍പ്പെടെ മൂന്ന് ഘട്ടങ്ങളാണ് ഈജിപ്തും ഖത്തറും മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശത്തില്‍ ഉള്‍പ്പെടുന്നത്. ഓരോന്നും 42 ദിവസം വീതം ദൈര്‍ഘ്യമുണ്ടായിരിക്കുമെന്ന് ഹമാസ് നേതാവ് ഖലീല്‍ ഹയ്യ
മാധ്യമങ്ങളോട് പറഞ്ഞു. വടക്കന്‍ ഗാസയെയും തെക്കന്‍ ഗാസയെയും വിഭജിക്കുന്ന തരത്തില്‍ ഇസ്രയേല്‍ നിര്‍മിച്ച നെറ്റ്‌സാരിം ഇടനാഴിയില്‍നിന്ന് ഇസ്രയേല്‍ സേന പിന്‍വാങ്ങണമെന്നതാണ് ആദ്യ ഘട്ടം. കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികളെ അവരവരുടെ വീടുകളിലേക്ക് തിരികെ കൊണ്ടുവരുന്നതും ഗാസയിലേക്ക് മാനുഷിക സഹായവും ഇന്ധനവും ദുരിതാശ്വാസ സാമഗ്രികളും എത്തിക്കുന്നതിനും ഈ ഘട്ടത്തില്‍ അനുമതി നല്‍കും. ഹമാസ് തടവിലാക്കിയ ഇസ്രയേല്‍ സ്ത്രീകളെ വിട്ടയക്കും. ഓരോ ബന്ദിക്കും പകരം 50 ഫലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കും. രണ്ടാം ഘട്ടത്തില്‍ പുരുഷ ബന്ദികളെ മോചിപ്പിക്കും. ഇവര്‍ക്ക് പകരം വിട്ടയക്കുന്ന തടവുകാരുടെ എണ്ണം നിശ്ചയിച്ചിട്ടില്ല. ഈഘട്ടത്തില്‍ ഇരുപക്ഷത്തും സൈനിക നടപടികള്‍ സ്ഥിരമായി അവസാനിപ്പിക്കും. തുടര്‍ന്ന് ഗാസയില്‍ നിന്ന് ഇസ്രയേല്‍ സേനയെ പൂര്‍ണമായും പിന്‍വലിക്കും. മൂന്നാം ഘട്ടത്തില്‍ ഗാസയ്‌ക്കെതിരായ ഉപരോധം അവസാനിപ്പിക്കുന്നതും പുനര്‍ നിര്‍മാണ പദ്ധതി നടപ്പാക്കുന്നതും ഉള്‍പ്പെടെയുള്ള വ്യവസ്ഥകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കഴിഞ്ഞ മാസം ആദ്യം നടന്ന സമാധാന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. രണ്ടു ചര്‍ച്ചകള്‍ക്കും ഇസ്രയേല്‍ പ്രതിനിധികളെ അയച്ചിരുന്നില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ