60 നദികളെ സംയോജിപ്പിച്ച് അഞ്ചര ലക്ഷം കോടിയുടെ സ്വപ്‌ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

നദികളില്‍ എല്ലാക്കാലത്തും ജലലഭ്യത ഉറപ്പാക്കുകയാണു പദ്ധതിയുടെ മുഖ്യലക്ഷ്യം.
60 നദികളെ സംയോജിപ്പിച്ച് അഞ്ചര ലക്ഷം കോടിയുടെ സ്വപ്‌ന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ഡെറാഡൂണ്‍: പുണ്യനദിയായ ഗംഗ ഉള്‍പ്പെടെ 60 നദികളെ സംയോജിപ്പിച്ചുകൊണ്ട് പ്രളയവും വെള്ളപ്പൊക്കവും ഉള്‍പ്പെടെയുള്ള മഴക്കെടുതികളെയും വരള്‍ച ഉള്‍പ്പെടെയുള്ള വേനല്‍ക്കാല പ്രതിസന്ധികളെയും തരണം ചെയ്യുന്നതിന് ബൃഹത് പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. പദ്ധതിയുടെ പ്രാഥമിക ഘട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അനുമതി നല്‍കിക്കഴിഞ്ഞുവെന്നാണ് വിവരം.

മഴയെ മാത്രം ആശ്രയിച്ചു കൃഷിയിറക്കുന്ന പൊതുരീതിക്കു പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ മാറ്റം വരും. നദികളില്‍ എല്ലാക്കാലത്തും ജലലഭ്യത ഉറപ്പാക്കുകയാണു പദ്ധതിയുടെ മുഖ്യലക്ഷ്യം. പ്രളയകാലത്തു നദികളിലെ അധികജലം കടലിലേക്ക് ഒഴുകിപ്പോകുന്നതിനു പകരം വരണ്ടുകിടക്കുന്ന മറ്റു നദികളിലേക്കാണ് ഒഴുകുക. വരള്‍ച്ചയും കൃഷിനാശവും ഉണ്ടാവില്ല. വെള്ളപ്പൊക്കക്കെടുതികളും നിയന്ത്രിക്കാനാവും. 

വര്‍ഷങ്ങള്‍ക്കു ശേഷം കനത്ത മഴ ലഭിച്ച ഈ വര്‍ഷം ഇന്ത്യയുടെ പലഭാഗങ്ങളിലും വലിയ വെള്ളപ്പൊക്കവും പ്രളയവും നാശം വിതച്ചിരുന്നു. ഈ സാഹചര്യത്തിലാണു തന്റെ സ്വപ്ന പദ്ധതികളിലൊന്നായ നദീസംയോജനത്തിന് മോദി തുടക്കം കുറിക്കുന്നത്. എന്നാല്‍ പാരിസ്ഥിതിക പ്രശ്‌നങ്ങളുടെയും സാമ്പത്തിക ബാധ്യതയുടെയും പേരില്‍ യുപിഎ സര്‍ക്കാര്‍ ഒഴിവാക്കിയ പദ്ധതിയാണ് ഇത്. 

നദീ സംയോജനത്തിനൊപ്പം ആയിരക്കണക്കിന് മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള പദ്ധതിയും സമാന്തരമായി മുന്നോട്ട് കൊണ്ടുപോകാനാണ് കേന്ദ്രത്തിന്റെ നീക്കം. അതേസമയം, പദ്ധതിക്കെതിരെ പ്രതിഷേധവുമായി പരിസ്ഥിതി പ്രവര്‍ത്തകരും മൃഗസ്‌നേഹികളും രംഗത്തുണ്ട്. പരിസ്ഥിതിക്കും കടുവ ഉള്‍പ്പെടെയുള്ള മൃഗങ്ങളുടെ ആവാസവ്യവസ്ഥയ്ക്കും പദ്ധതി ഭീഷണി സൃഷ്ടിക്കുമെന്നാണ് ഇവരുടെ പരാതി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com